ബംഗളൂരു: ബംഗളൂരുവില്‍ ആറു വയസുകാരി വിദ്യാര്‍ത്ഥി സ്കൂളില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്കേറ്റിംഗ് പരിശീലകന് അറസ്റ്റിലായി. ഈ സംഭവത്തില്‍ ആദ്യത്തെ അറസ്റ്റാണിത്. മുസ്തഫ എന്നയാളെ അറസ്റ്റു ചെയ്തതായി പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔറാദ്കര് ഇന്നലെ അറിയിച്ചു. അതിനിടെ പ്രതിഷേധം ആളിപ്പടരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ നാല് ദിവസമായി വിബ്ജിയോര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധ ധര്‍ണ നടത്തുന്നത്. സംഭവത്തില്‍ ഉത്തരവാദികളായ എട്ട് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക, സംഭവത്തിന്റെ ഉത്തരവാദിത്തം സ്കൂള്‍ മാനേജ്മെന്റ് ഏറ്റെടുക്കുക എന്നിവയാണ് ആവശ്യം. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംഘടനകള്‍ക്കു പുറമെ, ബിജെപി ന്യൂനപക്ഷ മോര്‍ച്ചയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് പ്രതിഷേധ ധര്‍ണ. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ സ്കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുട്ടിയെ പീഡിപ്പിച്ച സ്കൂളിലെ ജിം ഇന്‍സ്പെക്ടറെയും സുരക്ഷാ ജീവനക്കാരേയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവം ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായാണ് കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സുരക്ഷ ഉറപ്പുവരുത്താതെ കുട്ടികളെ സ്കൂളില്‍ അയക്കില്ലെന്ന ഉറച്ച നിലപാടിലാണ് രക്ഷിതാക്കള്‍. ഈ മാസം പത്തിന് നഗരത്തില്‍ 22 കാരി പീഡിപ്പിക്കപ്പെട്ട സംഭവവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: