ന്യൂദല്‍ഹി: ഭീകരവാദ സംഘടനകള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള കേരളം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു. കേരളത്തില്‍ വേരോട്ടമുള്ള സംഘടനകള്‍ നടത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കിരണ്‍ റിജ്ജു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന് ഉറപ്പു നല്കി. കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിധ്വംസക പ്രവര്‍ത്തനങ്ങളെപ്പറ്റിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് ശോഭ സുരേന്ദ്രന് കേന്ദ്രമന്ത്രിക്ക് കൈമാറി.
ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് കേന്ദ്രങ്ങള്‍ കേരളത്തിലെ തുറമുഖങ്ങള്‍ നികുതിവെട്ടിച്ച് ബിസിനസ് വളര്‍ത്തുന്ന കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ തെളിവുകളും ആഭ്യന്തരസഹമന്ത്രിക്ക് നല്കി. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കേന്ദ്രങ്ങളായി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും മാറിയിട്ടുണ്ട്. കള്ളപ്പണവും നിയമവിരുദ്ധമായ വസ്തുക്കളും കടത്താനുള്ള കേന്ദ്രമായി കൊച്ചി തുറമുഖം മാറിക്കഴിഞ്ഞു. കൊച്ചിന് പോര്‍ട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയും വേണമെന്ന ആവശ്യത്തിന്മേല് എത്രയും വേഗം സര്‍ക്കാര്‍ നടപടി തുടങ്ങുമെന്ന് കിരണ്‍ റിജ്ജു പറഞ്ഞു. സംസ്ഥാനത്തെ ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം, ഝാര്‍ഖണ്ഡില്‍ നിന്നുള്‍പ്പെടെ കേരളത്തിലേക്ക് കുട്ടികളെ കടത്തുന്ന സംഭവം, ഭീകരര്‍ക്ക് സംസ്ഥാനത്ത് നല്കുന്ന പരിശീലനം, സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മാവോയിസ്റ്റ് സ്വാധീനം എന്നിവയേപ്പറ്റിയും കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിക്കണമെന്ന് ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. അതീവ ഗൗരവകരമായ വിവരങ്ങളാണിതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിഷയത്തില്‍ വളരെവേഗത്തില്‍ ഇടപെടുമെന്നും കിരണ്‍ റിജ്ജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: