കാസര്‍കോട്: ടിപ്പര്‍ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച മണല്‍മാഫിയാ സംഘത്തിന് നേരെ എഎസ്പി വെടിയുതിര്‍ത്തു. പോലീസ് വാഹനത്തിന് മുന്നില്‍ മണല്‍ ചൊരിഞ്ഞ് സംഘം രക്ഷപ്പെട്ടു. ഇന്നലെ കാസര്‍കോട് ബദിയടുക്ക പെര്‍ളയിലാണ് സംഭവം.
കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് രാത്രികാലങ്ങളില്‍ അനധികൃത മണല്‍ക്കടത്ത് വ്യാപകമാണ്. ഇതേ തുടര്‍ന്ന് എഎസ്പി ഡോ.ജിതേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പെര്‍ള ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ മണലുമായി ടിപ്പര്‍ ലോറി എത്തി. അമിത വേഗതയിലെത്തിയ വണ്ടി കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതോടെ പോലീസ് സംഘം പിന്തുടര്ന്നു. ലോറിക്ക് പിന്നിലായി എസ്കോര്‍ട്ട് കാറും ഉണ്ടായിരുന്നു.
പോലീസ് വാഹനം മറികടക്കുമെന്നായപ്പോള് ടിപ്പര്‍ ഉപയോഗിച്ച് ഇടിച്ചിടാന്‍ ശ്രമിച്ചു. ഇതോടെയാണ് എഎസ്പി വെടിയുതിര്‍ത്തത്. ടിപ്പറിന്റെ ടയറിനുനേരെ നാല് റൗണ്ട് വെടിയുതിര്‍ത്തു. മൂക്കംപാറയിലെ ഇടുങ്ങിയ റോഡിലൂടെ മുന്നോട്ട് കുതിച്ച ടിപ്പര്‍ ഇതിനിടയില്‍ മണല്‍ മുഴുവനായി റോഡില്‍ ഇറക്കി പോലീസ് വാഹനത്തെ തടഞ്ഞു. വീതികുറഞ്ഞ റോഡില്‍ മുന്നോട്ട് പോകാന്‍ പറ്റാത്ത തരത്തില്‍ പോലീസ് കുടുങ്ങി. ഈ സമയത്ത് മണല്‍ മാഫിയാ സംഘം രക്ഷപ്പെടുകയും ചെയ്തു. എഎസ്പിക്കൊപ്പം മറ്റ് നാല് പോലീസുകാരും വാഹനത്തിലുണ്ടായിരുന്നു. കെ.എല്‍.19.എ.എ.1661 നമ്പര്‍ ടിപ്പര്‍ ലോറിയും കെ.എല്‍.14.എല്‍.2312 നമ്പര്‍ സ്വിഫ്റ്റ് കാറിലുമാണ് മാഫിയാസംഘം സഞ്ചരിച്ചത്. സംഭവത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: