തൃശൂര്‍: അമ്മ എന്ന സങ്കല്പത്തെപ്പോലും കളങ്കിതമാക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താനും മൂല്യസങ്കല്പങ്ങളെ പുനസ്ഥാപിക്കുവാനും സ്ത്രീ ശാക്തീകരണത്തിലൂടെ സ്ത്രീകള്‍തന്നെ മുന്‍കയ്യെടുക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ മാതൃ സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
ഭക്തജനങ്ങളുടെ അഭയകേന്ദ്രമായ ഗുരുവായൂരില്‍ അടുത്തകാലത്തായി നടമാടുന്ന വിക്രിയകള്‍ അവസാനിപ്പിക്കണമെന്ന് മാതൃസമിതി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭക്തരുടെ നേരെ കയ്യോങ്ങുന്ന ദേവസ്വം ജീവനക്കാരും അവരെ സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദേവസ്വം അധികാരികളും സംസ്ഥാന ഭരണകൂടവും ഹിന്ദു വികാരങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഭക്തര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് നിത്യസംഭവമായി മാറുകയാണ്. വരുമാനം കൂടുന്നതനുസരിച്ച് അഴിമതിയും സ്വജനപക്ഷപാതവും ഗുരുവായൂരിന്റെ മുഖമുദ്രയായി മാറി. സ്ത്രീകള്‍ക്ക് നേരെ ക്ഷേത്രദര്ശനത്തിനിടക്ക് നേരിടുന്ന അക്രമത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് പ്രമേയം മുന്നറിയിപ്പ് നല്കി.
പരമപവിത്രമായ സ്ത്രീസങ്കല്പം നിലനിന്നിരുന്ന, ദൈവത്തേക്കാളുപരി മാതാപിതാക്കള്‍ക്ക് ശ്രേഷ്ഠസ്ഥാനം കല്‍പ്പിച്ചിരുന്ന ഭാരതത്തിലാണ് സ്ത്രീത്വം ചവിട്ടിയരക്കപ്പെടുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മൂല്യശോഷണം മാത്രമല്ല രാഷ്ട്രീയവും സാമ്പത്തികവുമായ ചൂഷണ മനസ്സും സ്ത്രീയുടെ പതനത്തിന് കാരണമാണ്. ഇന്ന് സ്ത്രീമാത്രമല്ല പിച്ചവെച്ചുനടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്പോലും ദുഷ്ടകരങ്ങളില്‍ ഞെരിഞ്ഞ് നശിക്കുകയാണെന്നും സമിതി പ്രമേയം വിലയിരുത്തി. ഇതിനൊക്കെ പിന്‍ബലം നല്‍കിക്കൊണ്ട് വര്‍ദ്ധിച്ചുവരുന്ന മദ്യപാനവും അതിനെ പ്രോത്സാഹിപ്പിക്കുന്ന സമൂഹ ഘടകങ്ങളുമുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: