ഗുരുവായൂര്‍: സമൂഹത്തിലെ നഷ്ടമൂല്യം വീണ്ടെടുക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയണമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ. ലളിതാംബിക അഭിപ്രായപ്പെട്ടു. പുതിയ തലമുറ മനുഷ്യത്വമുള്ളവരായി വളരണമെങ്കില്‍ വീട്ടില്‍ നിന്നും നല്ല ഗുണങ്ങള്‍ പഠിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗുരുവായൂരില്‍ ക്ഷേത്രസംരക്ഷണസമിതി മാതൃസമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വളര്‍ത്തുനായകളോട് കാണിക്കുന്ന സ്നേഹം പോലും അമ്മമാരോട് ചില മക്കള്‍ക്കില്ല, മറ്റുള്ളവരുടെ ദുഃഖത്തില്‍ മനസ്സലിയുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണം. മക്കള്‍ റാങ്ക് വാങ്ങിക്കുന്നതിനുവേണ്ടി രക്ഷിതാക്കള്‍ അഴിമതിക്കാരായി മാറുന്നു. ചോദ്യപേപ്പര്‍ വരെ ചോര്‍ത്തിക്കൊടുക്കുവാന്‍ തയ്യാറാകുന്നു. വിവാഹമോചനങ്ങള്‍ കൂടിവരുന്നതായും മക്കള്‍ക്കുവേണ്ടി കേസുനടത്തുന്ന അച്ഛനമ്മമാരെ കൂടുതലായി കാണുന്ന സമൂഹമായി ഇന്ന് നാട് അധഃപതിച്ചതായും അവര്‍ പറഞ്ഞു. സ്വന്തം കുട്ടികളെ ശാസിക്കുവാന്‍ പോലും ധൈര്യം കാണിക്കാന്‍ തയ്യാറാകാത്ത സമൂഹമായി നമ്മള് മാറിക്കഴിഞ്ഞതായും ലളിതാംബിക കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി. ടി. രമ അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ വീരമാത പുരസ്കാരം ചടങ്ങില്‍ യശോദ മാധവന് ജയലളിതാംബിക സമര്‍പ്പിച്ചു. ഡോ. വിമല ശ്രീനിവാസനെ ഉമാദേവിയും കസ്തൂരിടീച്ചറെ ഡോ. പ്രസന്ന രവീന്ദ്രനും കെ. ജി. ശാരദാമ്മയെ മോഹിനിടീച്ചറും ഉപഹാരം നല്കി ആദരിച്ചു. ജില്ലാ കുടുംബ കോടതി റിട്ട. ജഡ്ജ് എന്‍. ലീലാമണി സ്ത്രീകളും നിയമ പരിരക്ഷയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ സ്ത്രീ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ ഡോ. ജയപ്രസാദ് സംസാരിച്ചു. ആന്ധ്രാപ്രദേശ് റിട്ട. ചീഫ് സെക്രട്ടറി സതി നായര്‍, ഡോ. കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, പി. എന്‍. ഗോപാലകൃഷ്ണന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്, മാതൃസമിതി സംസ്ഥാന സെക്രട്ടറി ശാന്ത എസ്. പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: