കാസര്‍കോട്: നഷ്ടക്കണക്കില്‍ പാളം തെറ്റിയ റെയില്‍വേയെ ആധുനികവത്കരണത്തിലൂടെ ട്രാക്കിലാക്കാനുള്ള പദ്ധതികള്‍ മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റിലുണ്ടാകുമെന്ന് സൂചന. ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളാകും ജൂലൈ എട്ടിന് കേന്ദ്ര റെയില്‍ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ നടത്തുക.
പരമ്പരാഗത രീതിയില്‍ നിന്നും മാറി വ്യത്യസ്തമായ റെയില്‍വേ ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് സദാനന്ദഗൗഡ ഇന്നലെ മംഗലാപുരത്ത് വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേയെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ മേഖലകളിലായി അഞ്ച് ലക്ഷം കോടിയുടെ ആവശ്യങ്ങളാണ് റെയില്‍വേക്ക് നിറവേറ്റാനുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി മുപ്പതിനായിരം കോടിവരെയാണ് ചെലവഴിക്കാന്‍ സാധിക്കുക. അനിവാര്യമായ കടുത്ത നടപടികള്‍ വിമര്‍ശിക്കപ്പെടുമെങ്കിലും ഭാവിയില്‍ അംഗീകരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ട്രെയിനുകളിലെ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളും ബജറ്റിലുണ്ടാകും. ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കായിരിക്കും സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുക.
പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തില്‍ തകര്‍ന്നടിഞ്ഞ റെയില്‍വേയെ കരകയറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ സര്‍ക്കാരില്‍ വന്നുചേര്‍ന്നത്. നഷ്ടമൊഴിവാക്കുന്നതിന് പുറമെ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിവേഗ തീവണ്ടികള്‍, ബുള്ളറ്റ് ട്രെയിനുകള്‍, ചരക്ക് ഇടനാഴികള്‍ തുടങ്ങിയ പദ്ധതികളിലൂടെ സേവനത്തിന്റെ പുതിയ മുഖം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നേരത്തെ നടത്തിയ നിരക്ക് വര്‍ധനയിലൂടെ ലഭിക്കുന്ന വരുമാനവും വിദേശ നിക്ഷേപവുമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: