തിരുവനന്തപുരം: അഴിമതി കേസില്‍ ഒരു സര്‍വ്വകലാശാലയുടെ മുന്‍ വൈസ്ചാന്സിലറെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യുന്നത് കേരളത്തില്‍ ആദ്യം. ഇന്ത്യയില്‍ത്തന്നെ ഹരിയാനയിലാണ് സമാനസംഭവം മുമ്പ് ഉണ്ടായത്. അവിടെ അധ്യാപക നിയമനത്തിലെ അഴിമതിക്ക് വിസിയെ അറസ്റ്റ് ചെയ്ത് നിയമനടപടികളാരംഭിച്ചു. നിയമനതട്ടിപ്പ് അഴിമതിയുടെ പേരില്‍ കേരളാ സര്‍വ്വകലാശാലയുടെ മുന്‍ വിസിയെയും ഉദ്യോഗസ്ഥന്മാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ പ്രതിസന്ധിയിലായത് ഇടതുപക്ഷമാണ്. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് കേരളാ സര്‍വ്വകലാശാലയില്‍ നിയമന തട്ടിപ്പ് നടന്നത്. ഇടതുപക്ഷാനുഭാവികളും നേതാക്കളുടെ ബന്ധുക്കളുമായവരെ തിരികിക്കയറ്റാനായിരുന്നു സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനത്തില്‍ വന്‍ തട്ടിപ്പ് നടത്തിയത്.
മുന്‍ വിസി ഡോ. എം.കെ. രാമചന്ദ്രന് നായര്‍, മുന്‍ പിവിസി ഡോ. വി. ജയപ്രകാശ്, മുന്‍ രജിസ്ട്രാര്‍ പ്രൊഫ. കെ.എ. ഹാഷിം, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ. ആന്‍ഡ്രു, എം.പി.റസ്സല്‍ എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 40000 ഓളം പേര് എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ച ശേഷം റാങ്ക്പട്ടിക അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കുകയായിരുന്നു. വന്‍ തട്ടിപ്പാണ് ഇതിനുപിന്നില്‍ അരങ്ങേറിയത്. നിയമ സംവിധാനത്തെയും എല്ലാ മര്യാദകളെയും ലംഘിച്ചുകൊണ്ടായിരുന്നു സര്‍വ്വകലാശാലയുടെ നടപടി.
നിയമനടപടികള്‍ നേരിടുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എല്ലാവരും കടുത്ത ഇടതുപക്ഷ സഹയാത്രികരാണ്. സിന്‍ഡിക്കേറ്റ് അംഗങ്ങളായ റഷീദും രാജീവും സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം, പേരൂര്‍ക്കട ഏരിയാ സെക്രട്ടറിമാരാണ്. നിയമനം ലഭിച്ചവരില്‍ കൂടുതലും ഇടതുപക്ഷ നേതാക്കളുടെ ബന്ധുക്കളായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളില്‍ ചിലരും നിയമനം നേടി. ലോകായുക്ത രണ്ടുപ്രാവശ്യവും ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സുകുമാരന്‍ കമ്മീഷനും നിയമനത്തില്‍ കൃത്രിമം നടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് ചുക്കാന്പിടിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഇടതു സര്‍ക്കാര്‍ കോടതിവിധികളെയെല്ലാം അവഗണിച്ച് ക്രമക്കേട് നടത്തിയവര്ക്ക കൂട്ടു നില്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുള്‍ പൂര്‍ണ്ണമായി അഴിഞ്ഞത്. അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റപത്രം തയ്യാറാക്കുക. കേസ് വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യും. നിയമനം ലഭിച്ച 168 പേരെയും പിരിച്ചുവിടാനും പുതുതായി പരീക്ഷ നടത്താനുമായിരുന്നു ലോകായുക്ത ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഈ കേസ് നടക്കുകയാണ്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: