ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ കേരളം. നിയമം നടപ്പാക്കാന്‍ പ്രാദേശിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കേരളത്തില്‍ ആക്ട് നടപ്പാക്കുന്നത് പ്രയാസകരമാണെന്നും കേന്ദ്ര ഗ്രാമ വികസന-പഞ്ചായത്തീരാജ് മന്ത്രി നിതിന്‍ ഗഡ്കരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളം അറിയിച്ചു. സംസ്ഥാന റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് മുന്കേന്ദ്രസര്ക്കാര് കൊണ്ടുവന്ന നിയമത്തിനെതിരെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. മുന്‍സര്‍ക്കാര്‍ നിയമം നടപ്പാക്കിയപ്പോള്‍ മിണ്ടാതെയിരുന്ന കേരളസര്‍ക്കാര്‍ ഭരണം മാറിയ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് 20 മന്ത്രിതല യോഗങ്ങളും30 സെക്രട്ടറി തല യോഗങ്ങളും നടന്നിരുന്നു. അന്നൊന്നും എതിര്‍ക്കാത്ത കേരളമാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നിരിക്കുന്നത്. കേരളം മാത്രമല്ല യുപിഎ ഭരിച്ചിരുന്ന ഒരു സംസ്ഥാനവും അന്ന് എതിര്‍ത്തിരുന്നില്ല.
പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ നടപ്പാക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 2013ലെ ഭൂമിഏറ്റെടുക്കല്‍ നിയമം പോലുളള നിയമങ്ങള്‍ ജനസാന്ദ്രത കൂടുതലുളള കേരളത്തിന്റെ പ്രത്യേകമായ സാഹചര്യത്തില്‍ നടപ്പാക്കുന്നത് പ്രയാസകരമാണെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന മന്ത്രിമാരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പുതിയ നിയമത്തില്‍ പറഞ്ഞിട്ടുളള വിവിധ വ്യവസ്ഥകള്‍ കേരളത്തിന് ദോഷം ചെയ്യും. 38,863 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള കേരളത്തില്‍ സ്ക്വയര്‍ കിലോമീറ്ററിന് 860 എന്ന നിരക്കിലാണ് ജനസാന്ദ്രത. 29 ശതമാനം വനവുമാണ്. ബാക്കിയുളള ഭൂമി കണക്കിലെടുക്കുമ്പോഴും തീരദേശ നിയമങ്ങള്‍, നദീ-തട സംരംക്ഷണ നിയമം, ഗാഡ്ഗില്‍- കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ ഒട്ടേറെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാവുന്നുളളു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥ. മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കുന്നതിന് ജില്ലാതല പര്ച്ചേയിസിങ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റികളുടെ അംഗീകാരത്തിന് വിധേയമായി ഈ കമ്മിറ്റികള്‍ അതാത് പ്രദേശത്ത് ചര്‍ച്ച നടത്തിയാണ് ഭൂമി ഏറ്റെടുക്കുന്നത്, മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 1966ല്‍ ആരംഭിച്ച റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ വഴി ഇതുവരെ 865 വില്ലേജുകളില്‍ മാത്രമാണ് റീ സര്‍വ്വെ പൂര്‍ത്തിയാക്കിയത്. ഇനിയും 770 വില്ലേജുകള്‍ ബാക്കിയാണ്. നിലവിലുളള സാഹചര്യത്തില്‍ റീ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: