തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എടിഎമ്മുകള്‍ക്ക് ആറുമാസത്തിനകം ഇലക്ട്രോണിക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ചെയര്മാന് അരുന്ധതി ഭട്ടാചാര്യ. ഇന്ത്യയില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ക്കും പുതിയ സംവിധാനം കൊണ്ടുവരും. ഇത്തരം സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ള കമ്പനികളുടെ പ്രൊപ്പോസല്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ മാതൃകയും ബാങ്കിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാല്‍ എ.ടി.എമ്മുകള്‍ പൂര്‍ണമായും നിലയ്ക്കുന്ന തരത്തിലുള്ളതാണ് പുതിയ സംവിധാനം. എടിഎമ്മുകളുടെ എണ്ണത്തിനനുസരിച്ച് സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിലുള്ള പ്രായോഗികബുദ്ധിമുട്ടും സാമ്പത്തികചെലവും കണക്കിലെടുത്താണ് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇലക്ട്രോണിക് സുരക്ഷ പൂര്‍ണതോതിലാവുന്നതോടെ ജീവനക്കാരുടെ സേവനം ആവശ്യമായി വരില്ലെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരം മണക്കാട് കാര്‍ത്തികതിരുനാള്‍ ഗവ.വി.എച്ച്.എസ്.ഇ ഗേള്‍സ് സ്കൂളിന് 30 കംപ്യൂട്ടറുകള്‍, രണ്ടുവീതം പ്രൊജക്ടറുകള്‍, ലാപ്ടോപ്പുകള്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ചെയര്മാന് സംഭാവന ചെയ്തു. സ്കൂളില്‍ പഠിക്കുന്ന മൂവായിരത്തോളം വിദ്യാര്‍ഥികള്‍ നിര്ധനകുടുംബങ്ങളില്നിന്ന് വരുന്നവരാണ്. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ നേടാന്‍ ഈ സംരംഭം അവര്‍ക്ക് സഹായകരമാവുമെന്ന് ചെയര്മാന് പറഞ്ഞു.
ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ‘എസ്.ബി.ടി തണല്‍ 2014’ എന്ന ആശയവുമായി മുന്നോട്ടുവന്ന 2013 ക്ലറിക്കല്‍ ജീവനക്കാരുടെ ബാച്ചിനെയും ചെയര്മാന് ആദരിച്ചു. തണല്‍ പദ്ധതിയിലൂടെ ഓരോരുത്തരും ആദ്യശമ്പള വര്‍ധന ഗഡുവിന് തത്തുല്യമായ തുക സംഭരിച്ച് തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെ അര്‍ഹതപ്പെട്ട രോഗികള്‍ക്ക് ചികില്‍സാ ചെലവിനായി നല്‍കുകയാണ് ചെയ്യുക. 2013-14 വര്‍ഷം കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പരിപാടികള്‍ക്കായി 3.17 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ചെലവഴിച്ചത്. 217 പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടത്തിയത്. കൂടാതെ പ്രാദേശിക സ്വയംതൊഴില്‍ പരിശീലനകേന്ദ്രങ്ങള്ക്കായി 42 ലക്ഷം രൂപയും ചെലവഴിച്ചതായി ചെയര്മാന് അറിയിച്ചു.
മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന്, ചീഫ് ജനറല്‍ മാനേജര്‍മാരായ സജീവ് കൃഷ്ണന്, ഇ.കെ ഹരികുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: