എരുമേലി: നിയമപരമായി വില്‍ക്കാവുന്ന പാസുള്ള മണല്‍ യഥേഷ്ടം ലഭിക്കാനുണ്ടായിട്ടും പമ്പാനദിയില്‍ മണല്‍മാഫിയയുടെ അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നു. എരുമേലി, പെരുനാട്, റാന്നി പഞ്ചായത്തതിര്ത്തികളില്പ്പെട്ട എയ്ഞ്ചല്‍വാലി, മൂലക്കയം, കിസുമം അടക്കംവരുന്ന ചെറുതും വലുതുമായ കടവുകളില്‍ നിന്നാണ് മണല്‍വാരല്‍ നടക്കുന്നത്. പാസുള്ള മണല്‍ പഞ്ചായത്തില്‍ ലഭിക്കാനുണ്ടായിട്ടും പമ്പാനദിയില്‍ നിന്നുള്ള അനധികൃത മണല്‍ വന്‍തുക മുടക്കിയാണ് കടത്തുന്നത്.
പോലീസ്, വനംവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ മൂക്കിനു താഴെ നടക്കുന്ന മണല്‍ കൊള്ളയ്ക്ക് വകുപ്പുകളിലെ ചിലരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. എരുമേലി, റാന്നി, മുണ്ടക്കയം മേഖലകളിലേയ്ക്കാണ് രാത്രികാലങ്ങളില്‍ കൂടുതലായി മണല്‍ കടത്തുന്നതെന്ന് നാട്ടുകാരും പറയുന്നു. പമ്പാനദിയുടെ തീരത്തായി താമസിക്കുന്ന നാട്ടുകാരില്‍ ചിലര്‍ മണല്‍വാരുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതാണ് മേഖലയില്‍ മണല്‍കൊള്ളയ്ക്ക് വഴിയൊരുക്കുന്നതെന്നും പറയുന്നു. അനധികൃത മണല്‍ പതിനായിരത്തിലധികം രൂപയ്ക്കാണ് പ്രാദേശികമായി വില്‍ക്കുന്നത്. പമ്പാനദിയിലെ മണലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിനു പുറത്ത് ഇതിന്റെ ഇരട്ടിയും അതിലധികവും വിലയ്ക്കാണ് വില്‍ക്കുന്നത്.
പമ്പാനദിയിലെ അനധികൃത മണല്‍ കടത്താന്‍ മണല്‍മാഫിയ പ്രവര്‍ത്തിക്കുന്നതുപോലെ ഇവരെ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒപ്പം സഹായിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും പോലീസ് വാഹനത്തിനു തൊട്ടുപിന്നാലെ സിനിമാ സ്റ്റൈലില്‍ മണല്‍ കടത്തുന്ന സാഹസിക രംഗവും മലയോര മേഖലയിലെ ജനങ്ങള്‍ക്ക് പതിവായിക്കഴിഞ്ഞു. പ്രധാന റോഡിലൂടെ പോലീസ് വാഹനം നെട്ടോട്ടമോടുമ്പോള്‍ പഞ്ചായത്തിലെ ഇടുങ്ങിയ സമാന്തര പാതകള്‍ മണല്വാഹനങ്ങള്ക്കായി മാത്രം തുറന്നിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
പമ്പാനദിയിലെ അനധികൃത മണല്‍ വാരല്‍ പമ്പാനദിയുടെ നാശത്തിനും വഴിയൊരുക്കുന്നതാണ്. മുന്‍കാലങ്ങളില്‍ പമ്പാനദിയില്‍ ചിലയിടങ്ങളിലെങ്കിലും ഇറങ്ങി കുളിക്കാനുള്ള സൗകര്യമുണ്ടായിരുന്നിടങ്ങളിലെല്ലാം ഇപ്പോള്‍ ആഴമേറിയ കയങ്ങളായിത്തീര്ന്നിരിക്കുകയാണ്. മണല്‍മാഫിയയ്ക്കെതിരെ പ്രതികരിക്കാനുള്ള നാട്ടുകാരുടെ നീക്കത്തെ മണല്‍കടത്തുകാര്‍ ഗുണ്ടായിസം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും തടയുന്ന രീതിയും ഉണ്ടായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രകൃതിയുടെ വരദാനമായ പമ്പാനദിയും സമ്പുഷ്ടമായ മണലും സംരക്ഷിച്ച് പമ്പാനദിയുടെ നാശത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: