കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവു വില്‍പ്പന വര്‍ദ്ധിക്കുന്നു. ബസ് സ്റ്റാന്‍ഡിനുള്ളിലും സമീപ പ്രദേശങ്ങളിലുമെല്ലാം ഒരു സംഘം തന്നെ ഇതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. ഈ സംഘം സംശയം തോന്നാത്ത വിധമാണ് ഉപയോക്താക്കളില്‍ കഞ്ചാവ് വിതരണം നടത്തുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയാണ് പ്രദേശത്ത് കഞ്ചാവിന്റെ സ്ഥിരം ഉപഭോക്താക്കള്‍. മുണ്ടക്കയത്ത് നിന്നും കഞ്ചാവുമായി എത്തുന്ന കോരുത്തോട് സ്വദേശിയാണ് സ്റ്റാന്‍ഡിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരന്. സ്റ്റാന്‍ഡിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി കാത്തുനില്ക്കുന്ന വില്പന സംഘങ്ങള്‍ക്കാണ് ഇയാള്‍ കഞ്ചാവ് പൊതികള്‍ കൈമാറുന്നത്.
കാഞ്ഞിരപ്പള്ളി, തമ്പലക്കാട്, പഴയിടം, മാനിടംകുഴി സ്വദേശികളായ ഇവര്‍ സ്ഥിരം ഉപയോക്താക്കള്‍ക്കു കഞ്ചാവ് കൃത്യമായി എത്തിച്ചു കൊടുക്കും. 100 രൂപ മുതല്‍ 200 രൂപ വരെയാണ്് കഞ്ചാവിന്റെ വില. ഇവ ചെറുപൊതികളിലാക്കിയാണ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് നല്കുമ്പോള് വില ഇതിലും വര്‍ദ്ധിക്കും. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെ സ്ഥിരം പോക്കറ്റടി സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് വിതരണക്കാരില്‍ ഭൂരിഭാഗവും. ആഴ്ചകള്‍ക്കുമുമ്പു മാല അപഹരിക്കാനുള്ള ശ്രമത്തിനിടെ സംഘാംഗങ്ങളില്‍ ചിലര്‍ പിടിയിലായതോടെ അതീവ ജാഗ്രത പുലര്‍ത്തിയാണ് ഇപ്പോഴത്തെ കച്ചവടം.
സ്റ്റാന്‍ഡില്‍ എത്തുന്ന ദിവസം കൃത്യമായി മുന്‍കൂട്ടി അറിയിച്ചാണ് വില്പന. മൊബൈല്‍ഫോണ്‍ വഴി ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് സ്റ്റാന്‍ഡില്‍ എത്തുന്ന ദിവസവും സമയവും കൃത്യമായി അറിയിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേക വില്പനയുമുണ്ട്.പോലീസിന്റെ സാന്നിധ്യം കണ്ടാല്‍ സ്ഥലത്ത് നിന്നും കൃത്യമായി മുങ്ങുന്ന ഇവര്‍ സ്റ്റാന്‍ഡിന് സമീപമുള്ള ഇടറോഡുകളിലും ഇടവഴികളിലേക്കും ആവശ്യക്കാരെ എത്തിച്ച് വില്പന നടത്തും.
പ്രദേശത്ത് കോളേജ് ഹോസ്റ്റലിലും അല്ലാതെയും താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി സംഘങ്ങളിലുള്ളവരും കഞ്ചാവ് ലോബിയുടെ പിടിയിലുണ്ട്. മേഖലയിലെ പ്രമുഖ കോളേജുകളിലൊന്നിലെ വിദ്യാര്‍ത്ഥിയില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് വന്‍തോതില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവം ഉണ്ടായെങ്കിലും ഉന്നതതല ഇടപെടലുകളെ തുടര്‍ന്ന് പ്രശ്നം ഒതുക്കി തീര്‍ത്തിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഉള്‍പ്പെടെ യഥേഷ്ടം കഞ്ചാവ് ലഭിക്കുന്ന സാഹചര്യം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കും. പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും മൂക്കിന് കീഴില്‍ പരസ്യമായി കഞ്ചാവ് വില്പന നടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: