കൊച്ചി: നൊന്തു പ്രസവിച്ച കുഞ്ഞിന് വായില്ല എന്ന് ഭര്‍ത്താവായ വരരുചിയോട് നുണ പറഞ്ഞ പഞ്ചമി. ഒടുക്കം ഞെട്ടലോടെ ആ കുഞ്ഞിന് വായില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. നാന്തുപ്രസവിച്ച 12 മക്കള്‍ക്കും പാലൂട്ടാനുള്ള ഭാഗ്യം ലഭിക്കാത്ത ഒരമ്മ പെറ്റ പന്തിരുകുലത്തിന്റെ കഥ ഹൃദയസ്പര്‍ശിയായി ആവതരിപ്പിച്ചാണ് സെന്റ തെരേസാസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥിനി അര്‍ച്ചിത അനീഷ് കുമാര്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം ദിവസം നടന്ന ഭരതനാട്യത്തിലും നേടിയ ഒന്നാം സമ്മാനവുമായാണ് അര്‍ച്ചിത മുന്നേറുന്നത്.
നാടോടി നൃത്തം വൈകി തുടങ്ങിയതിനാല്‍ രണ്ടാം വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ തിരക്കു പിടിച്ച് ഒരുങ്ങിയെത്തേണ്ട ഗതികേടിലും. കഴിഞ്ഞ വര്‍ഷം നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിലും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഒന്നാം സമ്മാനം അര്‍ച്ചിത അനീഷികുമാറിനായിരുന്നു. സ്കൂള്‍ തലത്തില്‍ ്അഞ്ച് വര്‍ഷം നൃത്ത ഇനങ്ങളില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. ചില പ്രകടനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ വിരസത ഉണ്ടാക്കുന്നതായിരുന്നു പലരുടെയും പ്രകടനം. തെരഞ്ഞെടുത്ത ആശയവും വര്‍ഷങ്ങളായി കലോത്സവവേദികള്‍ കാണുന്നവയും. ഒരേ വിഷയങ്ങള്‍ തന്നെ പലരും തെരഞ്ഞെടുത്തതും വിരസത കൂട്ടാന്‍ മാത്രമാണ് സഹായിച്ചത്. ഒരുപക്ഷെ ഒരേ ഗുരുമുഖത്തു നിന്നു കിട്ടിയതു കൊണ്ടാവാം ഈ ആവര്‍ത്തന വിരസത ഉണ്ടാക്കിയത്.
സര്‍പ്പ ദംശനമേറ്റ് ചികിത്സക്കെത്തുന്ന യുവാവിനെ പരിചരിക്കുന്ന വിഷകാരി പെണ്‍കുട്ടി യുവാവിനെ പ്രണയിക്കുന്നു. വിവരം അറിഞ്ഞ നാട്ടുകൂട്ടം യുവാവിന്റെ തല ഛേദിക്കാനും വിഷകാരി പെണ്‍കുട്ടിയെ സര്‍പ്പ ദംശനമേല്പിച്ച് കൊല്ലാനും ആജ്ഞാപിക്കുന്നു. എന്നാല്‍ നാഗരാജാവിന്റെ അനുഗ്രഹത്താല്‍ രക്ഷപ്പെടുന്ന പെണ്‍കുട്ടി തന്റെ കാമുകന് നഷ്ടപ്പെട്ടതറിഞ്ഞ് മരിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് മാറ്റുരച്ച നാടോടി നൃത്ത വേദിയിലാണ് പതിവു ആശയങ്ങളില്‍ നിന്നും വ്യത്യസ്തമായ വിഷയവുമായി എത്തിയ സെന്റ് ആല്‍ബര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി സുജന വയലറ്റ് ട്രീസ.എസിന്റെ പ്രകടനവും നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: