മനുസ്മൃതിയില്‍ ഇങ്ങനെ പറയുന്നു: “പ്രാതഃ കാലത്ത് നിന്നുകൊണ്ടുചെയ്യപ്പെടുന്ന ഈ ജപം രാത്രിയില്‍ ചെയ്യപ്പെട്ട സകലപാപങ്ങളെയും നശിപ്പിക്കുകയും സായംകാലത്ത് ഇരുന്നുകൊണ്ട് ചെയ്യപ്പെടുന്ന ജപം പകല്‍ ചെയ്ത സകലപാപങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നു.” ഇവിടെ “പാപം” എന്നതിനര്‍ഥം സകലഗ്രന്ഥങ്ങളിലും പറഞ്ഞപോലെ നമ്മുടെ മാനസിക ജീവിതത്തില്‍ നമ്മുടെ തന്നെ നിഷിദ്ധപ്രവര്ത്തനങ്ങളാല് സൃഷ്ടിക്കപ്പെട്ട വിക്ഷോഭങ്ങളും അവ മൂലം മനസ്സില്‍ പതിഞ്ഞ സംസ്കാരങ്ങളെ ആവര്‍ത്തിക്കാനുള്ള സഹജവാസനയും എന്നാകുന്നു.
പാപശാന്ത്യര്ഥം ജപിക്കപ്പെട്ട ഗായത്രിയുടെ മാഹാത്മ്യം ക്രമേണ ഏറിയേറിവരികയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്നത്തെ നാശഗര്‍ത്തത്തിലേക്ക് നാം വഴുതിവീഴാന്‍ തുടങ്ങിയ ഏതാനും കാലം, ‘പൂണൂലില്ലാതെ ഗായത്രി ജപിക്കാന്‍ തന്നെ പാടില്ല” എന്ന വിശ്വാസം ശക്തിപ്പെട്ടുവന്നു; പൗരാണികകാലത്ത് അങ്ങനെയൊരു വിശ്വാസം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് നാം മനസ്സിലാക്കേണ്ടതായുണ്ട്. ഈ മന്ത്രം നിത്യേന ഉപയോഗിക്കുമ്പോള്‍ സാധാരണയായി പ്രണവത്തോടും വ്യാഹൃതികളോടുംകൂടി ഉച്ചരിക്കപ്പെടുന്നു. രണ്ടാമത്തെ പാദത്തില്‍ പ്രണവം ചേര്‍ക്കുകയും ചേര്‍ക്കാതിരിക്കുകയും ചെയ്യാം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: