ഈശ്വരന് എല്ലായിടത്തുമുണ്ട്. അതുപോലെ കാറ്റും എല്ലായിടത്തുമുണ്ട്. എങ്കിലും നാം ഫാന്‍ ഉപയോഗിക്കുന്നു. വൃക്ഷത്തണലില്‍ ലഭിക്കുന്ന ആശ്വാസം ഒന്നു വെറെയാണ്. ഓരോ സ്ഥലത്തുമുള്ള അന്തരീക്ഷത്തിന് വ്യത്യാസമുണ്ട്. ഓഫീസിലിരിക്കുമ്പോഴുള്ള അനുഭവമല്ല ക്ഷേത്രത്തില്‍ ചെന്നാല്‍ കിട്ടുന്നത്. ക്ഷേത്രാന്തരീക്ഷത്തില്‍ ഒരു ശാന്തിയും കുളിര്‍മ്മയും തോന്നാറില്ലേ? ഈശ്വരചിന്ത ചെയ്യുന്ന അന്തരീക്ഷത്തിന്റെ ഗുണമാണത്.
ക്ഷേത്രത്തില്‍ പോകുന്നത് ഒരിക്കലും സമയനഷ്ടമാണെന്ന് കരുതരുത്. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് എണ്ണം പഠിപ്പിക്കണമെങ്കില്‍ മഞ്ചാടിക്കുരുവേണം. പഠിച്ചുകഴിഞ്ഞാല്‍ ആവശ്യമില്ല. നീന്തല്‍ വശമില്ലാത്തവന് പൊങ്ങുതടിയുടെ സഹായത്താല്‍ എളുപ്പം നീന്തല്‍ പഠിക്കാന്‍ സാധിക്കും. ശരിക്ക് നീന്തല്‍ പഠിച്ചുകഴിഞ്ഞാല്‍ അതെടുത്ത് ദൂരെക്കളയാം.
ചാട്ടത്തിന് ഒന്നാം സമ്മാനം നേടിയവന് നാലഞ്ചു മീറ്റര്‍ ചാടിയേക്കാം. എന്നാല്‍ കുട്ടികള്‍ക്ക് അത്രദൂരം ചാടണമെങ്കില്‍ വളരെയേറെ അഭ്യാസം വേണം. എന്നാല്‍ തന്നെ എല്ലാവര്ക്കും കഴിഞ്ഞെന്നുവരില്ല. ഈശ്വരനെ സര്‍വ്വത്തിലും ദര്‍ശിക്കുവാന്‍ കഴിയുന്ന വിരലിലെണ്ണപ്പെട്ട മഹാത്മാക്കള്‍ ഉണ്ടായിരിക്കാം. അവര്‍ക്ക് ക്ഷേത്രത്തിന്റെയൊന്നും ആവശ്യമില്ല. പക്ഷേ, മറ്റുള്ളവരുടെ കാര്യം കൂടി ശ്രദ്ധിക്കണമല്ലോ. അവര്‍ക്ക് ഇതില്ക്കൂടിയൊക്കെയേ തത്ത്വത്തിലെത്താന്‍ കഴിയൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: