ശ്യാമ ഉഷ
കോട്ടയം: ജില്ലയില്‍ പരിശോധനയ്ക്കിടെ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം പെരുകുന്നു. ആര്‍ടിഒ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തിരിച്ചെടുക്കാനാളില്ലാതെ കളക്ട്രേറ്റില്‍ കുന്നുകൂടുകയാണ്. ദിനംപ്രതി ആര്‍ടിഒ നടത്തുന്ന പരിശോധനകളില്‍ പിടിച്ചെടുക്കുന്നത് വാഹനങ്ങള്‍ അനവധിയാണ്. രേഖകളില്ലാത്ത, ടാക്സ് അടച്ചിട്ടില്ലാത്ത ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്താലും തിരിച്ചെടുക്കാന്‍ ഉടമകള്‍ എത്താറില്ലെന്ന് ആര്‍ടി ഉദ്യോഗസ്ഥര്‍ പറയുന്നു. മതിയായ രേഖകളില്ലാത്ത ഇത്തരം വാഹനങ്ങള്‍ തിരിച്ചെടുക്കുന്നതിന് സമയം അനുവദിച്ചിട്ടും ഉടമകള്‍ എത്താത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അത് അന്വേഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം പിഴ അടച്ച് തിരിച്ചെടുക്കാന്‍ അവര്‍ തരുന്ന വിലാസത്തില്‍ ബന്ധപ്പെടാറുണ്ട്. എന്നാല്‍ തിരിച്ചെടക്കാന്‍ ആരും തയ്യാറാകില്ല. പലരെയും ഇത്തരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വിലാസം വ്യാജമാണെന്നു പോലും അറിയുന്നതെന്ന് ആര്‍ടിഒ പറയുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതു മാത്രമല്ല, പലതും മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളായതിനാല്‍ കേസ് ഭയന്നാണ് പലരും പിന്നീട് ഇതിന് തയ്യാറാവാത്തത്.
അതേസമയം, പരിശോധനയിലൂടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇടാന്‍ ആവശ്യത്തിന് സ്ഥലമോ, മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത്തിനാല്‍ കളക്ട്രേറ്റിനകത്തു തന്നെ സൂക്ഷിക്കേണ്ട അവസ്ഥയാണ്.
ഇങ്ങനെ വാഹനങ്ങള്‍ പെരുകി പെരുകി കളക്ട്രേറ്റിലെ മറ്റ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങള്‍ പോലും ഇടാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഏതാണ്ട് അമ്പതോളം വാഹനങ്ങളാണ് ഈ തരത്തില്‍ കളക്ട്രേറ്റിനുള്ളില്‍ പിടിച്ചിട്ടിരിക്കുന്നത്. കളക്ട്രേറ്റിലെ യുദ്ധസ്മാരകത്തെപ്പോലും അവഹേളിക്കുന്ന തരത്തില്‍ വാഹനങ്ങള്‍ കിടന്നിട്ടും അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
പിടിച്ചെടുത്ത വണ്ടികളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഏഴ് ദിവസമാണ് ഉടമകള്‍ക്ക് അനുവദിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും രേഖകളുമായി ആരും വരാത്തതിനാലാണ് വണ്ടികള്‍ ഇവിടെ തന്നെ ഇടേണ്ടി വരുന്നതെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.ജി.തോമസ് ജന്മഭൂമിയോടു പറഞ്ഞു. ആര്.ടി.ഓഫീസിനായി രണ്ടര ഏക്കര്‍ സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ഉടനെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുതന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആധുനിക സാങ്കേതികവിദ്യയും മറ്റ് സംവിധാനങ്ങളുമൊക്കെ നടപ്പിലാക്കാന്‍ ശുപാര്‍ശകള്‍ മുന്നോട്ടുവെക്കുമ്പോഴും അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. കൂടുതല്‍ സ്ഥലം വേണമെന്ന ആവശ്യം അംഗീകരിക്കാതിരിക്കുന്നത് പ്രതിസന്ധികള്ക്കേ വഴിവെക്കുമെന്ന് അറിയാവുന്ന ഈ ഉദ്യോഗസ്ഥര്‍ തന്നെ നിയമലംഘനത്തിനും കൂട്ടുനില്‍ക്കുകയാണ്. ജില്ലയിലെ അതീവ പ്രാധാന്യമുള്ള ഭരണകേന്ദ്രം പുറമ്പോക്ക് സ്ഥലം പോലെ അനധികൃത വാഹനങ്ങള്‍ ക്കായി തുറന്നിട്ടിരിക്കുന്നത് അധി കൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്ഥലം അനുവദിച്ചു നല്കുന്നതില് കാലതാമസം ഉണ്ടെങ്കില്‍ വാഹനങ്ങള്‍ ലേലം ചെയ്യാമെന്ന് ആര്‍ടി ഓഫീസ് തന്നെ സര്‍ക്കാരിനോട് നിര് ദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. എന്നാല്‍ ഈ നിര്ദ്ദേ ശം പരിഗണിക്കാതെ ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന ഉറപ്പു മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രേഖകള്‍ ഇല്ലാത്ത വാഹനങ്ങളുടെ കൃത്യമായ വിലാസം കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ അവയൊക്കെ ലേലത്തില്‍ വില്‍ക്കാനൊരുങ്ങുന്നതും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാന്‍ മണല്ലോറികള്ക്കും, മറ്റ് അനധികൃത വാഹന ഉടമകള്‍ക്കും പ്രചോദനമേകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: