175. സര്‍വ്വജ്ഞ: എല്ലാം അറിയുന്നവന്. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്ക് കാരണഭൂതനായ ഭഗവാന് സര്‍വജ്ഞനാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. മനുഷ്യനായി അവതരിച്ചപ്പോള്‍ വസിഷ്ഠശിഷ്യനായി. അപ്പോഴും സര്വജ്ഞനായിരുന്നുവെങ്കിലും പ്രകൃതരെപ്പോലെ അഭിനയിച്ചിരുന്നു.
176. വിശ്വാമിത്രസഹായകഃ – വിശ്വാമിത്രനെ സഹായിച്ചവന്. വിശ്വാമിത്രമഹര്‍ഷി ദശരഥമഹാരാജാവിനെ സമീപിച്ച് താന്‍ അമാവാസി തോറും നടത്തുന്ന യാഗത്തെ ചില രാക്ഷസര്‍ തടസപ്പെടുത്തുന്നുവെന്നും അവരെ തടയാ ന് രാമലക്ഷ്മണന്മാരെ തന്നോടൊപ്പം അയയ്ക്കണമെന്നും അഭ്യര്‍ഥിച്ചു. ബാലന്മാരായ രാമലക്ഷ്മണന്മാരെ അയയ്ക്കാന്‍ സമ്മതമില്ലായിരുന്നുവെങ്കിലും വസിഷ്ഠമഹര്‍ഷിയുടെ ഉപദേശപ്രകാരം അവരെ രാജാവ് വിശ്വാമിത്രനോടൊപ്പം അയച്ചു. യാഗം മുടക്കാനെത്തിയ രണ്ടു രാക്ഷസരില്‍ സുബാഹുവിനെ വധിക്കുകയും മാരീചനെ ഓടിക്കുകയും ചെയ്ത് രാമന് യാഗം നടത്താന്‍ സഹായിച്ചു.
വിശ്വാമിത്രനാല്‍ സഹായിക്കപ്പെട്ടവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. അനേകം ദേവകാര്യങ്ങള്‍ സാധിക്കുന്നതിനുള്ള സാഹചര്യം വിശ്വാമിത്രനോടൊപ്പമുള്ള ഈ യാത്രയില്‍ നിന്നുണ്ടായി. സീതാസ്വയംവരം ഉദാഹരണം. വിശ്വാമിത്രന് ഭഗവാനെ സഹായിക്കുകയായിരുന്നു എന്ന വ്യാഖ്യാനവും സ്വീകാര്യമാണ്.
177. താടകാമോക്ഷകാരീ – താടകയ്ക്ക് മോക്ഷം കൊടുത്തവന്. താടക സുകേതു എന്ന യക്ഷന്റെ മകളായിരുന്നു. അവള് സുന്ദന്റെ ഭാര്യയായി. അവള്‍ക്ക് മാരീചനെന്നും സുബാഹുവെന്നും രണ്ടു പുത്രന്മാരുണ്ടായി. ഒരിക്കല്‍ സുന്ദന്‍ അഗസ്ത്യമഹര്‍ഷിയുടെ ആശ്രമത്തെ ആക്രമിച്ചു. മഹര്‍ഷിയുടെ കോപാഗ്നിയില്‍ സുന്ദന്‍ ഭസ്മമായി. താടക മക്കളുമായി അഗസ്ത്യനെ ആക്രമിക്കാന്‍ ശ്രമിച്ചു. മഹര്‍ഷി അവരെ ശപിച്ച് രാക്ഷസരാക്കി. അവര്‍ രാക്ഷസരാജാവായ രാവണന്റെ ആശ്രിതരായി. താടകയ്ക്ക് ആയിരം ആനകളുടെ ബലമുണ്ടായിരുന്നു. കരൂഷമെന്ന ഘോരവനത്തില്‍ താടക വാസമുറപ്പിച്ചു. ആ വനത്തിനടുത്തുപോലും ദേവന്മാരോ മനുഷ്യരോ പോകാതെയായി. അവിടെ വിശ്വാമിത്രനും രാമലക്ഷ്മണന്മാരും എത്തിച്ചേര്‍ന്നു. ഭയങ്കരമായ ഗര്‍ജനത്തോടെ താടക അവരെ തടഞ്ഞു. വിശ്വാമിത്രന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനായ രാമനയച്ച ഒരു ശരമേറ്റ് താടക മരിച്ചുവീണു. ശാപമോക്ഷം ലഭിച്ച താടക രാമനെ സ്തുതിച്ചശേഷം യക്ഷദേഹം പ്രാപിച്ചു.
178. അഹല്യാശാപമോചകഃ – അഹല്യയ്ക്ക് ശാപമോചനം കൊടുത്തവന്. ഗൗതമഹര്‍ഷിയുടെ പത്നിയായിരുന്നു. അഹല്യാദേവി. ഒരിക്കല്‍ ഇന്ദ്രന് ഗൗതമമഹര്‍ഷിയുടെ വേഷത്തില്‍ ആശ്രമത്തിലെത്തി അഹല്യയെ പ്രാപിച്ചു. ഇതറിഞ്ഞ ഗൗതമമഹര്‍ഷി അഹല്യ കല്ലായിപ്പോകട്ടെ എന്ന് ശപിച്ചു. ത്രേതായുഗത്തില്‍ മഹാവിഷ്ണു ശ്രീരാമനായി അവതരിക്കുമ്പോള്‍ ഭഗവാന്റെ പാദസ്പര്‍ശം ലഭിക്കുമെന്നും അപ്പോള്‍ ശാപമോക്ഷം കിട്ടുമെന്നും മഹര്‍ഷി പറഞ്ഞു.
വിശ്വാമിത്രമഹര്‍ഷിയും രാമനും ലക്ഷ്മണനും അഹല്യാദേവി ശിലയായി കഴിഞ്ഞിരുന്ന വനത്തിലെത്തിയപ്പോള്‍ മഹര്‍ഷി രാമനെ ശിലാരൂപിയായ അഹല്യയുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. രാമന്റെ പാദസ്പര്‍ശംകൊണ്ട് പാപവിമുക്തയായ അഹല്യയ്ക്ക് ശാപമോചനം ലഭിച്ചു. അഹല്യയെ ഗൗതമമഹര്‍ഷി വീണ്ടും സ്വീകരിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: