കാളകെട്ടി: ശബരിമല തീര്‍ത്ഥാടന പരമ്പരാഗത കാനനപാതയില്‍ മുക്കുഴി സര്‍ക്കാര്‍ വക ഡിസ്പെന്സറിയില് ഡോക്ടറും ജീവനക്കാരുമില്ല. അടിയന്തര സാഹചര്യങ്ങളില്‍ രാത്രിയില്‍ മരുന്നു കൊടുക്കാന്‍ ജീവനക്കാര്‍ പോലീസുകാരെ ചുമതലപ്പെടുത്തിയതായി നാട്ടുകാര്‍.
ശബരിമല സീസണുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തെ ഡ്യൂട്ടിക്കായി ഡോക്ടറടക്കമുള്ളവരെ നിയമിക്കുന്നുവെങ്കിലും രാത്രികാലങ്ങളില്‍ മരുന്നു കൊടുക്കാന്‍ ഡിസ്പെന്സറിയില് ആരുമില്ലാത്ത അവസ്ഥയാണുള്ളത്.
കോരൂത്തോട് – കുഴിമാവ് – വഴി മുക്കുഴിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭീഷണി പാമ്പുകളാണ്. രാത്രിയില്‍ കാനനയാത്രയില്‍ പാമ്പുകടിയേറ്റുവരുന്ന തീര്‍ത്ഥാടകരെ ചികിത്സിക്കാന്‍ ആശുപത്രിയില്‍ ആളില്ലാത്ത ഗതികേടാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്നുകൊടുക്കാന്‍ ഡ്യൂട്ടി പോലീസ് മാത്രമാണുള്ളത്.
ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് മുക്കുഴിവഴി കടന്നുപോകുന്നത്. അത്യാഹിതങ്ങളെന്തെങ്കിലും ഉണ്ടായാല്‍ ആശുപത്രിയിലെത്തുന്നതടക്കമുള്ള കാലതാമസം പരിഹരിക്കാനാണ് മുക്കുഴിയില്‍ സര്‍ക്കാര്‍ വക ഡിസ്പെന്‍സറി ആരംഭിച്ചത്. എന്നാല്‍ ഡിസ്പെന്സറിയില് മരുന്നുകൊടുക്കാന്‍ പോലീസുകാരെ നിയോഗിക്കുന്ന ജീവനക്കാരുടെ നടപടി പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: