ആലുവ: കേരളത്തില്‍ സര്‍ക്കസ് കല അന്യമായേക്കുമെന്ന ആശങ്ക നിഴലിക്കുമ്പോഴും സര്‍ക്കസിന്റെ പരമ്പരാഗത ശൈലി നിലനിര്‍ത്തിക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യ കൂട്ടിയിണക്കി നിറപകിട്ടാര്‍ന്ന കലാരൂപം കാഴ്ചവെക്കുകയാണ് കണ്ണൂര്‍ കൊടിയേരി സ്വദേശിയായ എം.ചന്ദ്രന്. 35 വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രാന്റ് സര്‍ക്കസിന്റെ അമരക്കാരനായ ചന്ദ്രന് പിതാവിന്റെ പാത പിന്തുടര്ന്ന് ബിടെക് എഞ്ചിനീയര്‍മാരായ ശരത്തും ഷെനിലും നൂറോളം കലാകാരന്മാരുമായി ഗ്ലോബല്‍ എന്ന പേരില്‍ പുതിയൊരു സര്‍ക്കസ് കമ്പനിയും തുടങ്ങിയിട്ടുണ്ട്. ചന്ദ്രന്റെ ഭാര്യ സാവിത്രിക്ക് മാത്രമേ ഇവരില്‍ സര്‍ക്കസ് വശമുള്ളൂ. ഇവര്‍ 35 വര്‍ഷത്തിലേറെ വിവിധ സര്‍ക്കസ് കമ്പനികളില്‍ കലാകാരിയായി പ്രവര്‍ത്തിച്ചു. മുപ്പതോളം സര്‍ക്കസ് കമ്പനികളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ എട്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. മൃഗങ്ങളായി ഒട്ടകം, കുതിര, നായ എന്നിവയെ മാത്രമേ ഇപ്പോള്‍ സര്‍ക്കസില്‍ ഉപയോഗിക്കാവൂ.
സര്‍ക്കസില്‍ തന്നെ നായയ്ക്ക് മാത്രം വിലക്കില്ല. മറ്റു കാലത്ത് ആന, സിംഹം, കടുവ, ഹിപ്പപ്പൊട്ടാമസ് തുടങ്ങിയവയായിരുന്നു സര്‍ക്കസിന്റെ അലങ്കാരം. 1991 ല്‍ തലശ്ശേരിയിലാണ് ആദ്യത്തെ സര്‍ക്കസ് സ്കൂള്‍ തുടങ്ങിയത്. കീശ്ശേരി കുഞ്ഞിക്കണ്ണനാണ് കേരള സര്‍ക്കസിന്റെ പിതാവ്. 2011 ഏപ്രില്‍ 18 ന് സര്‍ക്കസില്‍ കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി. ആസാം, ബംഗാള്‍, ഉസ്ബെക്കിസ്ഥാന്, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള കലാകാരന്മാരാണ് ഇന്ന് ഇന്ത്യന്‍ സര്‍ക്കസിനെ നിലനിര്‍ത്തുന്നത്. സര്‍ക്കസ് കലാകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ച സര്‍ക്കസ് അക്കാദമിയുടെ പ്രവര്‍ത്തനവും ഫലപ്രദമാകാത്തതില്‍ ചന്ദ്രന് വേദനയുണ്ട്.
ഗ്രാന്റ് സര്‍ക്കസ് തുടങ്ങുന്നതിന് മുമ്പ് സര്‍ക്കസ് കമ്പനികളുടെ മാനേജരായി പ്രവര്‍ത്തിച്ചു അരലക്ഷത്തിലേറേ രൂപയുടെ പ്രതിമാസ ശമ്പളമുള്ള എഞ്ചിനീയര്‍ ജോലി തല്ക്കാലം ഉപേക്ഷിച്ച് മക്കള്‍ ഈ രംഗത്തേക്ക് കടന്നുവന്നതില്‍ അതീവ സന്തുഷ്ടരാണ് ചന്ദ്രന്. സര്‍ക്കസ് കലയെ വീണ്ടും ഉണര്‍ത്താന്‍ ആരെങ്കിലുമൊക്കെ മുന്നോട്ട് വരുമെന്ന പ്രതീക്ഷയാണ് ചന്ദ്രനുള്ളത്.
ശ്രീമൂലം മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: