പാലാ: ഭാരതചലച്ചിത്രത്തിന്റെ നൂറുവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ മലയാളചലച്ചിത്രത്തിന്റെ ചരിത്രത്തില്‍ ഇടം നല്കിയ ആദ്യശബ്ദചിത്രവും അതിലെ നായകനും നായികയും വിസ്മൃതിയില്‍. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലനിലെ നിയകന്‍ കെ.ജെ.അരൂരും നായിക എം.കെ.കമലവും ആണ് ചലച്ചിത്രലോകം മറന്ന കാലയവനികക്കുള്ളിലെ പ്രതിഭകള്‍. വര്‍ത്തമാനം പറഞ്ഞുകൊണ്ട് മലയാളചലച്ചിത്രത്തെ കൈപിടിച്ചു നടത്തിയവരാണിവര്‍. ശബ്ദിക്കുന്ന മലയാള ചലച്ചിത്രത്തിന്റെ പിറവിയറിയിച്ച ആദ്യ ബാലനു നേരെ ചലച്ചിത്രലോകം മുഖം തിരിച്ചതിലുള്ള ദുഃഖം ഉള്ളിലൊതുക്കി നിശ്ശബ്ദമാവുകയാണ് ചലച്ചിത്രത്തെയും ചരിത്രത്തെയും സ്നേഹിക്കുന്നവര്‍.
ഭാരത ചലച്ചിത്രം നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിലെ നായകന്റെയും നായികയുടെയും കുടുംബത്തിലേക്ക് ഒരു കത്തെങ്കിലും പ്രതീക്ഷിച്ചിരുന്നതായി കെ.കെ.അരൂരിന്റെ മകനും വിമുക്തഭടനുമായ റ്റി.കെ.ജഗദീഷ് കുമാര്‍ പറഞ്ഞു.
സേലം മോഡേണ്‍ തിയേറ്റേഴ്സ് നിര്‍മ്മിച്ച ബാലന് 1938 ജനുവരി 10 നാണ് തിയേറ്ററുകളിലെത്തിയത്. മുംബൈ സ്വദേശി എസ്.നൊട്ടാണിയായിരുന്നു സംവിധായകന്. നാഗര്‍കോവില്‍ സ്വദേശി എ.സന്ദരന്‍പിള്ള എഴുതിയ വിധിയും മിസ്സിസ് നായരും എന്നി കഥയെ ആധാരമാക്കി മുതുകുളം രാഘവന് പിള്ളയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഗാനങ്ങളുമൊരുക്കിയത്. 1938 ജനുവരി 19ന് കൊച്ചിയിലെ സെലക്ട് ടാക്കീസിലായിരുന്നു ബാലന്റെ ആദ്യ പ്രദര്‍ശനം.
ചേര്‍ത്തല അരൂര്‍ പറമ്പുവീട്ടില്‍ കെ.കേശവപിള്ളയുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ് കെ.കെ.അരൂര്‍ എന്ന കെ.കുഞ്ചുനായര്‍. സംഗീതത്തിലും അഭിനയത്തിലും താത്പര്യമുണ്ടായിരുന്നു അരൂര്‍ 1919ല്‍ 12-ാം വയസില്‍ കോട്ടയ്ക്കല്‍ പി.എസ്. വാര്യരുടെ പരമശിവവിലാസം എന്ന നാടക കമ്പനിയില്‍ ചേര്‍ന്നു. പിഎസ്വി അരൂരിന്റെ കലാസപര്യയുടെ ഗുരുകുലവും കലാക്ഷേത്രവുമായി. നടനകലയിലും സംഗീതത്തിലും ഇവിടെ നിന്നും ലഭിച്ച ശാസ്ത്രീയ പരിജ്ഞാനമാണ് കെ.കെ.അരൂര്‍ എന്ന കലാപ്രതിഭയെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. പിന്നീട് 1040 ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബികയിലും അദ്ദേഹം നായകനായി.
അക്കാലത്തെ പ്രമുഖ നാടകക്കമ്പനികളായ കടയ്ക്കാവൂര്‍ എസ്എസ് നടനസഭ, വൈക്കം ഓം ശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂര്‍ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദ നടനസഭ എന്നീ സമിതികളില്‍ അഭിനേതാവായിരുന്നു. നാടകം വിടട് പിന്നീട് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനം ഹരികഥാ പ്രസ്ഥാനത്തിലേക്ക് മാറി. 77-ാം വയസില്‍ കലയോടും ജീവിതത്തോടും വിടപറയുന്നതുവരെ കലാപ്രവര്‍ത്തനങ്ങളും തുടര്‍ന്നു.
പാലാ മീനച്ചില്‍ തേവര്‍കാട്ടില്‍കുന്നേല്‍ മാധവിയമ്മയായിരുന്നു ഭാര്യ. വിവാഹശേഷം മീനച്ചിലിലേക്ക് താമസം മാറ്റിയ കെ.കെ.അരൂര്‍ 1984 മെയ് 30നാണ് കലവിട്ട് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞത്. കലാലോകത്തിന്റെ അംഗീകാരത്തിനപ്പുറം 1981ല്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് നല്കിയ പുരസ്കാരമാണ് ഏക ബഹുമതി.
പാലാ ഇടയാറ്റ് ബാലഗണപതിക്ഷേത്രത്തിനു സമീപം അരൂരിന്റെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച സ്മാരക മന്ദിരമാണിപ്പോള്‍ കെ.കെ.അരൂരിന്റെ സ്മരണ നിലനിര്‍ത്തുന്ന ഏക സ്ഥാപനം. ജന്മനാട്ടില് കലാസ്നേഹികളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്കിയ ട്രസ്റ്റിന് തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.
മലയാള ചലച്ചിത്രം ആദരിക്കപ്പെടുന്ന വേദികളില്‍ സുവര്‍ണശോഭയോടെ കെ.കെ.അരൂരിന്റെയും എം.കെ.കമലത്തിന്റെയും പേരുകള്‍ ആദരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കലാലോകവും ഇവരുടെ കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: