സാരസാക്ഷന് മാഷ് വരുന്നത് കണ്ടപ്പോള്‍ എല്ലാവര്ക്കും ഉള്ളില്‍ ചിരി പൊട്ടി. അല്ലെങ്കിലും മാഷ് വന്നാല്‍ എന്തെങ്കിലും ചിരിക്കാന്‍ ഉണ്ടാകും.
ചിരിയിലൂടെ ഒരു വലിയ തത്വം മാഷ് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കും.
അത് തീവ്രമായ സത്യം ആണെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും നര്‍മത്തില്‍ പൊതിഞ്ഞ മാഷുടെ അവതരണം എല്ലാവര്ക്കും ഇഷ്ടമാണ്.
കൂട്ടത്തിലുള്ള റിട്ടയര്‍ ചെയ്തവര്‍ക്ക് ഒരു നേരംപോക്ക് ആണ് മാഷ്. കൂട്ടത്തിലുള്ളവര്‍ പലരും മാഷിനെ മുന്‍ഷി മാഷ് എന്നാണ് വിളിക്കുന്നത്. ഒരു ടിവി പരിപാടിയില്‍ ഉള്ള കാര്യം പോലെ മാഷ് ചില കാര്യത്തില്‍ ഒരുപാട് വാചാലനാകും എന്നിട്ട് ഒടുവില്‍ ആ പറഞ്ഞതിലെ മര്‍മം വിളിച്ചു പറഞ്ഞ് ഒരു മന്ദഹാസം ഉണ്ട്. അതിലെ നിഷ്കളങ്കത എല്ലാവര്ക്കും ഇഷ്ടമാണ്.
എന്നും വൈകുന്നേരം 5 മണി മുതല്‍ 8 മണിവരെ അക്ഷര പാരലല്‍ കോളേജിന്റെ വരാന്തയില്‍ അവര്‍ എട്ട് പത്ത് പേര് ഒരുമിച്ച് വരും.
ഭൂലോകത്തിന്റെ കീഴിലുള്ള എല്ലാ വിഷയത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യും.
എന്നാല്‍ സാരസാക്ഷന് മാഷ് ഇല്ലെങ്കില്‍ വലിയ ഒരു ശൂന്യത ആണ്.
അതുകൊണ്ടാണ് ഇന്ന് സാരസാക്ഷന് മാഷുടെ വരവ് കണ്ടപ്പോള്‍ തന്നെ എല്ലാവര്ക്കും ഉത്സാഹം ആയത്.
അന്ന് മാഷ് വരുമ്പോള്‍ തന്നെ ദേഷ്യം പിടിച്ചതായാണ് എല്ലാവര്ക്കും തോന്നിയത്.
കുറച്ചുദൂരെനിന്നാണ് മാഷ് വരുന്നത്. അടുത്ത് വന്നപ്പോള്‍ മാഷുടെ വെള്ള മുണ്ടില്‍ ചെളി തെറിച്ചതായി കണ്ടതിനാല്‍ കണാരന് മാഷ് ചോദിച്ചു.
അല്ല മാഷെ ഇതെന്തു പറ്റി?
ഹോ ഒന്നും പറയണ്ട. ഒരു വണ്ടിക്കാരന്റെ സംഭാവന. ഒഴിഞ്ഞു മാറാന്‍ പരമാവധി നോക്കി. അയാളെ പറഞ്ഞിട്ടെന്തു കാര്യം? റോഡില്‍ മുഴുവന്‍ കുഴിയല്ലേ കുഴി.
അയ്യോ മാഷെ അങ്ങനെയൊന്നും പറയരുത്. കൂട്ടത്തിലുള്ള മാധവന് നായര്‍ പറഞ്ഞു.
ങേ? അതെന്താ?
ഈ റോഡിലുള്ള കുഴി എന്താണെന്നാ നിങ്ങള്‍ വിചാരിക്കുന്നത്? അത് നിങ്ങള്‍ക്കൊക്കെ വെറും കുഴികളാണ്. എന്നാല്‍ അത് വെറും കുഴികള്‍ അല്ല.
പിന്നെന്താണ് നായരെ? രണ്ട് മൂന്ന് പേര് ഒന്നിച്ചു ചോദിച്ചു?
അപ്പോള്‍ സാരസാക്ഷന് മാഷ് പറഞ്ഞു.
അത് സര്‍ക്കാരിന്റെ പ്രകൃതി സംരക്ഷണ പരിപാടി ആണ്. അതായത് മഴക്കാലത്ത് ഇങ്ങനെ റോഡില്‍ കുഴികള്‍ ഉണ്ടായാല്‍ അവിടെ വെള്ളം കെട്ടി കിടക്കും. അത് ഭൂമിയില്‍ ഊര്‍ന്നിറങ്ങും. ഭൂമിയുടെ ഈര്‍പ്പം നിലനിര്‍ത്താനും അതുവഴി മഴവെള്ള സംരക്ഷണം ഉറപ്പാക്കാനും സാധിക്കും.
ഒരു പുതിയ തത്വം പറയുന്നതുപോലെ മാഷിന്റെ പറച്ചില് തമാശയായി ആര്‍ക്കും തോന്നിയില്ലെന്നു തോന്നും. എല്ലാവരുടേയും ഭാവം കണ്ടാല്‍.
ഈ കുഴി കൊണ്ട് വേറെയും ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഇന്നത്തെ തലമുറയ്ക്ക്.
ഉദാഹരണമായി കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ദശ്വമഴ എന്ന വാക്കിന്റെ അര്‍ത്ഥം അറിയണമെന്നിരിക്കട്ടെ. റോഡില്‍ ഇറങ്ങി നിന്നാല്‍ വാഹനങ്ങള്‍ പോകുന്നത് നോക്കിയാല്‍ മതി. ഇടതുവശത്തെ കുഴി വെട്ടിക്കാന്‍ വലതു വശത്തേക്കും വലതു വശത്തെ കുഴി വെട്ടിക്കാന്‍ ഇടതുവശത്തേക്കും വാഹനങ്ങള്‍ വെട്ടിച്ചു വെട്ടിച്ചു പോകുന്നത് കണ്ടാല്‍ ഒരിക്കലും കുട്ടികള്‍ക്ക് അര്‍ത്ഥം മറന്നുപോകില്ല. അതാണ് റോഡിലെ കുഴിയുടെ മറ്റൊരു ഗുണം.
ങാ…..മറ്റൊരു ഗുണം കൂടി കുട്ടികള്‍ക്ക് ഉണ്ട്. പാരലല്‍ കോളേജില്‍ വാദ്ധ്യാര് ആയ ചന്ദ്രന് മാഷ് ഇടപെട്ടു.
അതായത് ഇത്തരം കുഴികള്‍ നിറഞ്ഞ വഴിയിലൂടെ പോകുന്ന ബസ്സില്‍ കയറി യാത്ര ചെയ്താല്‍ ഒരു ബഹിരാകാശ സഞ്ചാരി എങ്ങനെയാണ് ബഹിരാകാശത്ത് സഞ്ചരിക്കുന്നത് എന്ന് എളുപ്പം മനസ്സിലാക്കാം.
എല്ലാവരും ഒരേ സമയത്ത് ഒന്നിച്ച് ചിരിച്ചത് കാരണം റോഡിലൂടെ പോകുന്ന ചിലര്‍ എത്തി നോക്കി. അവിടെ പതിവുള്ള കാഴ്ചയായതുകൊണ്ട് അവര്‍ പിന്നെ നേരെ നടന്നുപോയി.
പിന്നെ ഈ കുഴികള്‍ കൊണ്ട് മറ്റൊരു നേട്ടം ഉള്ളത് എന്താണെന്ന് വച്ചാല്‍ നമ്മളെപ്പോലുള്ളവര്‍ക്ക് ഒരു നിശ്ചിത സ്ഥലം വരെയുള്ള റോഡില്‍ എത്ര കുഴികള്‍ ഉണ്ടെന്ന് കണ്ടുപിടിക്കാനുള്ള മത്സരം നടത്താം. കൂട്ടത്തില്‍ ഏതെല്ലാം ആകൃതിയില്‍ ഉള്ള കുഴികള്‍ ഉണ്ടെന്ന് കണ്ടുപിടിക്കാനും ഒരു ശ്രമം നടത്താം.
വരാന്തയിലെ ഉയര്‍ന്ന സ്ഥലത്ത് ഇരിക്കുന്നതിനിടയില്‍ സാരസാക്ഷന് മാഷ് പറഞ്ഞു.
നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ വേറൊരു കാര്യം ഓര്‍ത്തത്… കഴിഞ്ഞ വര്‍ഷം എഫ്എം റേഡിയോയില്‍ ഒരു മത്സരം ഉണ്ടായിരുന്നു. ഏറ്റവും ആഴമേറിയ കുഴി കണ്ടെത്താനുള്ള ഒരു മത്സരം ആയിരുന്നു അത്. ഇപ്രാവശ്യവും അതിന് വളരെ സാധ്യത ഉണ്ട്. തലയില്‍ ഇട്ട തോര്‍ത്ത് അഴിച്ചു കുടഞ്ഞുകൊണ്ട് ദാമോദരേട്ടന് പറഞ്ഞു.
പിന്നെ ഈ കുഴികള്‍ പണം വാരാനുള്ള ധാരാളം വഴികള്‍ ഉണ്ടാക്കി തരുന്നുണ്ട്. ഇങ്ങനെ കുഴികള്‍ ഉണ്ടായാലേ വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍ക്ക് ചെലവുണ്ടാകൂ. സ്പെയര്‍ പാര്‍ട്സ് കമ്പനിക്കാരന് ലാഭം.
കുഴികള്‍ അടക്കുവാന്‍ ഉള്ള ഫണ്ട് വിലയിരുത്തുവാന്‍ ആലോചിക്കാന്‍ ഒരു യോഗം. കുഴികളുടെ നികത്തല്‍ എപ്പോള്‍ നടത്തണം എന്ന് ആലോചിക്കാന്‍ ഒരു യോഗം. ഫണ്ട് വകയിരുത്തിയത് ചെലവാക്കിയോ എന്ന അന്വേഷിക്കാന്‍ ഒരു യോഗം. അവസാനം പണം പാസാക്കാന്‍ ഒരു യോഗം. ഇതിനെല്ലാം സിറ്റിങ് ഫീ, സ്റ്റാന്ടിംഗ് ഫീ, ടിഎ, ഡിഎ അങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടും. ദേഷ്യം ഉള്ളിലടക്കി കൊണ്ട് സാരസാക്ഷന് മാഷ് പറഞ്ഞു.
ഈ കുഴി അടയ്ക്കുന്നത് എങ്ങനെയാണെന്നറിയാമോ?
കുഴി ഉള്ള സ്ഥലത്തിന് ചുറ്റും ചതുരത്തില്‍ കല്ലുകളും മറ്റും മാറ്റി അതില്‍ വീണ്ടും ടാറും കല്ലുകളും എല്ലാം നിറച്ചു വേണം കുഴികള്‍ അടക്കാന്‍. എന്നാല്ഇന്ന് കരാറുകാരന് എന്താണ് ചെയ്യുന്നത്? കുഴികളില്‍ മെറ്റല്‍ നിറച്ച് ചുറ്റും ചതുരാകൃതിയില്‍ ടാര്‍ ഒഴിക്കും. പിന്നീട് ഈ ചതുര രൂപം അളന്ന് അതിനുള്ള പണം എഴുതി വാങ്ങുന്ന ഏര്‍പ്പാട് ആണ് കുഴി അടയ്ക്കല്‍. അങ്ങനെ ഒരു വലിയ തട്ടിപ്പ് ഇതിന് പിന്നിലുണ്ടെന്ന് കൂടി ദാമോദരേട്ടന് കൂട്ടിച്ചേര്‍ത്തപ്പോള്‍ എല്ലാവര്ക്കും കൂടുതല്‍ കേള്‍ക്കാന്‍ ആവേശമായി.
റോഡില്‍ കുഴി രൂപപ്പെട്ടാല്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടിക്കാര്‍ക്ക് പെരുത്ത് സന്തോഷം. വാര്‍ത്താമാധ്യമങ്ങളെ ഒക്കെ അറിയിച്ചു ഒരു സമരം ഉണ്ട്.
ഹോ…..
നടുറോഡില്‍ വാഴ നട്ടു പ്രതിഷേധം എന്നൊരു അടിക്കുറിപ്പോടെ നേതാവിന്റെ വളിച്ച ചിരിയുമായി പിറ്റേ ദിവസത്തെ പത്രത്തില്‍ പടം അടിച്ചു വരും എന്ന ഒരു ഗുണം ഈ കുഴികള്‍ കാരണം ഉണ്ടാകും.
അത് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തിന് തൊട്ടുമുന്‍പാണെങ്കില്‍ വോട്ടു വീഴുന്ന പാത്രങ്ങളായി ഈ കുഴികളെ കാണാം. കുഴികള്‍ ഉണ്ടായതിനെ പറ്റി പറയുന്നതിനേക്കാള്‍ കുഴി നികത്താത്തത് ഭരണക്കാരുടെ കഴിവുകേടായി പ്രചരിപ്പിക്കാം. അപ്പോള്‍ പ്രതിപക്ഷത്തിന് വോട്ട് കിട്ടുന്ന കുഴികള്‍ എന്ന് കുഴികളെ വിശേഷിപ്പിക്കാം. വീണ്ടും സാരസാക്ഷന് മാഷ്.
അപ്പോള്‍ പിന്നെ ഈ കുഴികളുള്ള റോഡില്‍ ഡ്രൈവിംഗ് പഠിച്ചാല്‍ ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകത്ത് എവിടെയും വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് കൊടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടാലോ. കണ്ണന് നായര്‍ സംശയം പ്രകടിപ്പിച്ചു.
ചുമ്മതാണോ കൊച്ചിയില്‍ ഒരു സിനിമാനടന് കുഴി നികത്തിയത് വലിയ പ്രശ്നം ആയത്?
വിദ്യാര്‍ത്ഥികള്‍ക്ക്, രാഷ്ട്രീയക്കാര്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക്, കരാറുകാര്‍ക്ക്, സ്പെയര്‍ പാര്‍ട്സ് ഉടമകള്‍ക്ക് എല്ലാം ഒരേപോലെ ഉപകാരപ്രദമായ കുഴികള്‍ അയാള്‍ നികത്താന്‍ പാടുണ്ടോ?
പാടില്ലെന്ന് മാത്രമല്ല പൊറുക്കാനാവാത്ത തെറ്റുമാണ്. അയാളെ മാതൃകാപരമായി ശിക്ഷിക്കണം. ഒരാളും ഇനി ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന തോന്നല്‍ ഉളവാക്കുന്ന രീതിയില്‍ കടുത്ത ശിക്ഷ അയാള്‍ക്ക് കൊടുക്കണം. എന്നാലെ ഈ നാട് നന്നാവൂ. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ തോമസ് പറഞ്ഞപ്പോള്‍ എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കിപ്പോയി.ഇങ്ങനെ പോയാല്‍ ഈ നാട് നന്നാവാന്‍ ആ പഴയ ബ്രിട്ടീഷ് ഭരണം ആയിരുന്നു നല്ലത് എന്ന് ജനങ്ങള്‍ ചിന്തിച്ചുപോവില്ലേ.
സാരസാക്ഷന് മാഷ് ഇത് പറഞ്ഞതോടെ റോഡിലെ കുഴി ചര്‍ച്ച അവസാനിച്ചു.
അശോകന് പളളൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: