ഒരു ജന്മാഷ്ടമികൂടി വന്നെത്തുകയാണ്. അരമണി കിലുക്കി അകതാര് കുളിര്‍പ്പിച്ചുകൊണ്ട് അമ്പാടിക്കണ്ണന്റെ മധുരസ്മരണകളാല്‍ മലനാട് ചേതോഹരമാകുന്ന സുദിനം. മലയാള ദേശത്തിന്റെ നടവഴികളും ഇടവഴികളും നാല്ക്കവലകളും നഗരചത്വരങ്ങളും ദ്വാപരയുഗ സ്മരണകളാല്‍ വ്യാമുഗ്ദ്ധമാകുന്ന മുഹൂര്‍ത്തം. ‘ഏതൊരു വീട്ടിലുമിന്നൊരു മേഘശ്യാമളനുണ്ണി പിറക്കുന്നു’ എന്ന മഹാകവി വൈലോപ്പിള്ളിയുടെ വെളിപ്പെടുത്തല്‍പോലെ നിര്‍ദോഷമായ നിഷ്ക്കല്‍മഷമായ മഹാവതാരത്തിന്റെ ദിവ്യസ്മരണ പുതുക്കുമ്പോള്‍ നൂറ് കോടിയിലധികം ജനങ്ങള്‍ അവരുടെ അഗാധബോധ മണ്ഡലത്തില്‍ അരുമയായി കരുതിയ മയില്‍പ്പീലിയുടെ തിളക്കം അനുഭവവേദ്യമാകുന്നു.
ഒരു രാഷ്ട്രത്തെ താങ്ങിനിര്‍ത്തുന്നത് അതിന്റെ മഹോദാരമായ ധാര്‍മ്മിക ശക്തിയാണ്. അര്‍ത്ഥവും സേനയും കേവലം അലങ്കാര പരിഛേദങ്ങള്‍ മാത്രം. രാഷ്ട്രത്തിന്റെ ആന്തരികകോശം ജ്വലിക്കുന്നത് കാലാതിവര്‍ത്തിയായ ധര്‍മ്മബോധത്തിന്റെ സാംസ്ക്കാരിക മുദ്രകളാലാണ്. ഉണ്ടും ഉറങ്ങിയും ഇണചേര്‍ന്നും കാലം കഴിക്കുന്ന ഒരുകൂട്ടം പ്രാകൃതരെ ചേര്‍ത്ത് നാം ഒരു രാഷ്ട്രമെന്ന് വിവക്ഷിക്കാറില്ല. അതുകൊണ്ടാണല്ലോ ‘ഭാരതം’ എന്ന അന്വര്‍ത്ഥനാമം നമ്മുടെ മാതൃഭൂമിക്ക് കൈവന്നതും നിലകൊള്ളുന്നതും.
ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്ര ഭൂമിയില്‍ വച്ചാണ് ഭാരതനാടിന് വലിയൊരുറപ്പ് ലഭിച്ചത്. പാഞ്ചജന്യ ധ്വനിയിലൂടെ-ഗീതാകാരനായ ഭഗവാന് മാധവനിലൂടെ. ഒരു രാഷ്ട്രത്തെ ഉണര്‍ത്തി നിലനിര്‍ത്തുന്ന ആ വിരാട് രൂപത്തെ ഈ നാട്ടിലെ ശിശുക്കള്‍ക്കുപോലും അറിയാം. ഒരു തുണ്ട് മഞ്ഞപ്പട്ടും ഒരു മയില്‍പ്പീലി തണ്ടും പിന്നെയൊരു പാഴ്മുളം തണ്ടും. ആ കമനീയ രൂപം ഉള്ളില്‍ തെളിയുകയായി. ആ ദിവ്യരൂപത്തിന്റെ കാന്തവൈഭവം ഏറ്റുവാങ്ങിയാണ് ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ ഇവിടെ സഫലീകരിക്കുന്നത്. ഭാരതീയന് അതില്‍ കവിഞ്ഞ് ഇഹപരങ്ങള്‍ അന്യമാകുന്നു. നൂറുകോടിയോളം ജനങ്ങളുടെ അകക്കണ്ണ് തുറപ്പിക്കാന്‍ കരുത്തേകുന്നതാരോ ആ കമനീയ രൂപത്തിന്റെ കാന്തവൈഭവമാണ് ഓരോ ജീവിതമേഖലയിലും തളിരിട്ട് നില്‍ക്കുന്നത്. വാസുദേവനായി, അമ്പാടിക്കണ്ണനായി, രാധാമാനസചോരനായി, കാളിയമര്‍ദ്ദകനായി, വേണുഗോപാലനായി, പാര്‍ത്ഥസാരഥിയായി, സുദര്‍ശനചക്രധാരിയായി, മഥുരാനാഥനായി ഒരു ജനതയെ കൂട്ടിയിണക്കി അവരുടെ അകക്കണ്ണ് തുറപ്പിച്ച് കാലത്തിന്റെ കടമ നിറവേറ്റി കാരുണ്യവര്‍ഷം ചൊരിയുന്ന ആ ഭഗവാന് ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. കാമുകനായും തോഴനായും രക്ഷകനായും ധര്മ്മവിഗ്രഹമായും ആര്ത്തത്രാണപരായണനായും നിഷാദശരമേറ്റ കാല്‍വിരല്‍ത്തുമ്പില്‍നിന്ന് ഇറ്റുവീണ ചോരത്തുള്ളികളാല്‍ പുതുയുഗത്തിന് പുലരി കുറിച്ച് കടന്നുപോകുമ്പോള്‍ ഈ നാടും ഇവിടുത്തെ ജീവിതങ്ങളും ഭാവവും ഭാവനയും അവിടേക്ക് കടപ്പെട്ടിരിക്കുന്നു.
ഭാരതമനസ്സിലെ ആദിബിംബമാണ് ശ്രീകൃഷ്ണന്. ആ സ്വരൂപം പൂര്‍ണ്ണതയുടെയും തികവിന്റേയും പര്യായമാണ്. ജീവിതത്തിന്റെ സമസ്തമേഖലയിലും ശതശബളാഭമായ ആ കാന്തി മിന്നിമറയുന്നു. ഭഗവാന്റെ ജീവിതം ആകെ ചേര്‍ത്ത് ഭാരതീയ മനസ്സുകളുടെ ആഭിപ്രരൂപവും ആധുനിക പ്രഭാവവും സൃഷ്ടിക്കാം. കാലം കടന്നുപോകെ നാം ചെന്നെത്തുന്ന ഓരോ പ്രതിസന്ധിയിലും ആ പ്രഭാവങ്ങളില്നിന്ന് ഒന്നല്ലെങ്കില്‍ മറ്റൊന്ന് നമ്മെ തുണയ്ക്കാനെത്തുന്നു.
കല്ത്തുറങ്കിനകത്തമ്മ കണികണ്ട ദിനം മുതല്‍
കാട്ടാള നെയ്ത കണയാല്‍ കാല്ത്താര് വിണ്ട ദിനംവരെ
കണ്ണന് കപടഗോപാലന്‍ കൈവല്യാംബു ഘനാഘനം
ചെയ്തതഖിലവും ജഗന്മോഹനമോഹനം
പണ്ഡിതകവി ഉള്ളൂരിന്റെ ഈ വാങ്മയത്തില്‍ ഭഗവാന്റെ ജീവിസന്ധികളെ സംക്ഷേപിക്കാം.
ഉപാധികളില്ലാതെ ധര്‍മ്മജീവിതത്തിന്റെ ആകെ തുകയാണ് ഭഗവാന്. യുഗാതീത വിസ്മയമാണ് ആ ജീവിതം; പതറാത്ത ചിത്ത ശുദ്ധിയാണ് ആ ജീവിതത്തിന്റെ പൊരുള്‍. അധരമധ്യത്തില് ഒരുകാലത്തും മിന്നിമറയാത്ത മന്ദസ്മിതാഭ ഏതൊരു മാനവകുലത്തേയും വിസ്മയിപ്പിക്കുന്നതാണ്.
പ്രകൃതിയും മനുഷ്യരും ഈശ്വരനും ഹിതകാരികളായി വര്‍ത്തിക്കുമ്പോള്‍ മാത്രമാണ് പ്രപഞ്ചജീവിതത്തിന് താളക്രമമുണ്ടാകുന്നുള്ളൂവെന്ന ഭാരതത്തിന്റെ അനാദിദര്ശനം അഴകോടെ അവതരിക്കുന്നു കൃഷ്ണാവതാരത്തില്‍. പക്ഷികളും മൃഗങ്ങളും മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടയപ്പിള്ളേരും പൈക്കിടാങ്ങളും കാളിന്ദിയും ഗോവര്ധനവുമെല്ലാം അഴക് ചമയ്ക്കുന്ന വൃന്ദാവനജീവിതം കെട്ടുപോയ കലികാലം പുനര്‍ദര്‍ശനത്തിന് കൊതിക്കുന്ന മനോരമ്യ ദര്‍ശനങ്ങളാണ്. ഭോഗക്കലിപൂണ്ട മര്‍ത്യദുരയുടെ ശേഷിപ്പുകളുമായി കിതച്ച് നീങ്ങുന്ന നാട് എന്നാണ് സമഭാവനയുടെ, സഹവര്‍ത്തിത്വത്തിന്റെ ധര്‍മ്മബോധത്തിന്റെ കാലാതിവര്‍ത്തിയായ ആ ദര്‍ശനത്തിലേക്ക് നടന്നെത്തുക. അങ്ങനെയൊരു നല്ല കാലത്തിന്റെ വാങ്മയ സൗന്ദര്യത്തെപ്പോലും പറിച്ചുമാറ്റാന്‍ വെമ്പല്‍കൊള്ളുന്ന അഭിനവ വിദ്യാദാതാക്കളുടെ കാലമാണല്ലോ ഇന്ന്.
ഭഗവാന്റെ ആഹ്ലാദകാരിയായ ജീവിതത്തേയും വിശുദ്ധിയേയും ശിശുഹൃദയങ്ങളില് കോരിനിറയ്ക്കുകയെന്ന ദൗത്യവുമായി ജന്മമെടുത്ത പ്രസ്ഥാനമാണ് ബാലഗോകുലം. ഭഗവാന്റെ ഇച്ഛയാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. വിശ്വമോഹനമായ ഒരു ബാല്യമായിരുന്നല്ലോ ഭഗവാന്റേത്. ആ ജീവിതത്തിന്റെ വിശുദ്ധി കുട്ടികളില്‍ കുടികൊള്ളണമെന്ന് ബാലഗോകുലം ആഗ്രഹിക്കുന്നു. കുട്ടികള്‍ ഒരിക്കലും പരീക്ഷണവസ്തുവാകരുതെന്ന് ബാലഗോകുലം ഇച്ഛിക്കുന്നു. അവര്‍ നന്മയുടെ ഉടമകളാകണം. സ്വഹൃദയജ്ഞാനമെന്നതുപോലെ പരഹൃദയ ജ്ഞാനവും കുട്ടികള്‍ക്കുണ്ടാകണം. പൂതനയേയും മറ്റ് അസുരന്മാരെയും ഭഗവാന് തിരിച്ചറിഞ്ഞത് ഈ പരഹൃദയജ്ഞാനമുള്ളതുകൊണ്ടാണല്ലോ? നമ്മുടെ സമൂഹം വിഷലിപ്തമാണ്. ഇവിടെ ചതിക്കുഴികളുണ്ട്. വിവിധ വേഷധാരികളായി പൂതനയും കംസ ചാണൂര മല്ലന്മാരും പതിയിരിക്കുന്നു. പക്ഷേ അകക്കണ്ണെന്നല്ല ബാഹ്യചക്ഷുസ്സുകള്‍ പോലും ശരിയായി തുറക്കാന്‍ കഴിയാത്ത കുട്ടികള്‍ ഈ തിന്മകളെ കണ്ടറിയുന്നതെങ്ങനെ? ദേവകിയുടെ ശിശുക്കളെ കരിമ്പാറക്കൂട്ടത്തില്‍ അടിച്ചുതകര്‍ത്ത കംസന്മാര് ഇന്നും നിലനില്‍ക്കുന്നുണ്ട്. പിഞ്ചു പൈതങ്ങളുടെ അന്തകരായി രക്ഷിതാക്കള്‍ തന്നെ അരങ്ങിലെത്തുന്നത് കാണുന്നില്ലേ?
അതുകൊണ്ടുതന്നെ ബാലഗോകുലത്തിന് സര്‍വ്വാശ്ലേഷിയായ ഒരു ബഹുമതി സമൂഹം കല്‍പ്പിക്കുന്നുണ്ട്. ഭാഷയും സംസ്ക്കാരവും പൈതൃകവും വഴിമാറി തുടങ്ങിയപ്പോള്‍ അതിന്റെ വീണ്ടെടുപ്പിന് അര്‍ഹതപ്പെട്ട പ്രസ്ഥാനമെന്ന നിലയില്‍ ബാലഗോകുലം പ്രസക്തമാകുന്നു. ഗ്രാമനഗര പ്രദേശങ്ങളില്‍ മാഞ്ഞ് തുടങ്ങിയ മലയാണ്മയുടെ വിശുദ്ധിയെ ബാലഗോകുല പാഠശാലകളിലൂടെ പുനഃസൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ബാലഗോകുലം ഒരു വാഗ്ദത്ത സംഘടനയായി അവരോധിക്കപ്പെടുന്നു. ഹിന്ദു ഉണര്‍വിന്റെ പ്രചണ്ഡ പ്രവാഹമായി മാറുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ നേതൃത്വത്തില്‍ ബാലഗോകുലത്തെ അര്‍ഹമാക്കിയതും മറ്റൊന്നല്ല. കേരളത്തിന്റെ സമസ്ത ജനപഥങ്ങളിലും ഉണ്ണികൃഷ്ണന്മാരെക്കൊണ്ട് നിറയുമ്പോള്‍ അകത്തളങ്ങളില്‍നിന്ന് ലക്ഷണക്കിന് അമ്മമാര്‍ പാതയോരത്തെത്തുമ്പോള്‍ ദോഷൈക ഭൃക്കുകള്ക്കുപോലും കാഴ്ചക്കാരായി നോക്കിനില്ക്കാനാവാതെ അണിചേരുന്ന കാഴ്ചയ്ക്ക് ഈ നാട് സാക്ഷ്യം വഹിക്കുന്നു.
ജീവിതത്തെതന്നെ ഒരു ലീലയാക്കി മാറ്റിയ ഭഗവാന്റെ അപദാനങ്ങള്‍ കേരളീയ മനസ്സുകളില്‍ ആലേഖനം ചെയ്യാന്‍ ബാലഗോകുലത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതുതരം ദൗഷ്ട്യത്തിന്റെ കൊടും ഫണശ്രേണികളിലും ഈ കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍ പതിയുകതന്നെ ചെയ്യും. ദുരഹങ്കാരത്തിന്റെ, അധര്‍മ്മത്തിന്റെ കറുത്ത രക്തം ചിതറിത്തെറിക്കാന്‍ ഒരു മണിച്ചിലങ്കകെട്ടിയ മണിവര്ണ്ണന് വന്നണയണമെന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ബാലഗോകുലത്തിന്റെ ജൈത്രയാത്രയാണ് ജന്മാഷ്ടമിയിലൂടെ സാര്‍ത്ഥകമാകുന്നത്.
എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: