സമകാലീന സമൂഹത്തെ നോക്കി “അപ്പനേ ഒരന്‍പതു കൊല്ലം കഴിയട്ടെ ഈ കിഴവന് പറഞ്ഞതിനെ ഗൗനിക്കാന്‍ തുടങ്ങു”മെന്നു പറഞ്ഞ ഗ്രാമ്യശൈലിയില്‍ നിന്ന്ഒരു പ്രവചനത്തിന്റെ ഗാഭീര്യം ആരും വായിച്ചെടുത്തില്ല. ഒരു നൂറ്റാണ്ടിനപ്പുറത്തുനിന്ന് വിഭിന്നവീക്ഷണ കോണുകളില്‍ വിലയിരുത്തപ്പെടുമ്പോള്‍ വിദ്യാധിരാജ ചട്ടമ്പി സ്വാമികളെ ആത്മാവില്‍ സാംശീകരിച്ച ശ്രീനാരായണ ഗുരുവിന്റെ നിര്‍വ്വചനത്തിന്റെ അര്‍ത്ഥവ്യാപ്തി അനുസ്വരം വിശാലമാകുന്നു.
സര്‍വ്വഞ്ജന്‍, ഋഷി, സദ്ഗുരു, പരിപൂര്‍ണ്ണ കലാനിധി, മഹാപ്രഭു, ആത്മാരാമന്. അല്പാക്ഷരങ്ങളില് അനന്തസാഗരം സൃഷ്ടിച്ച ഗുരുദേവന്റെ നിര്‍വ്വചനമാണ് അഭിഗമ്യവും അഭികാമ്യവുമായത്. ആത്മീയതയുടെ നിമ്നാവസ്ഥയിലുള്ളവര്ക്ക് വേണ്ടി ഗുരുദേവന് സരള നിര്‍വ്വചനം വീണ്ടും നല്കി. വ്യാസനും ശങ്കരനും ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി. അദ്വൈതാനന്ദം പൗര്‍ണ്ണമി പരത്തിയ ഉത്തുംഗ അദ്ധ്യാത്മികാചാര്യന്‍, ആദിഭാഷയുടെ വികാസപരിണാമങ്ങളേ അപഗ്രഥിച്ച ഭാഷാശാസ്ത്രഞ്ജന്, ജീവകാരുണ്യത്തിന്റെ മഹാപ്രവാചകന്, ഹഠയോഗി, താര്ക്കികന്, സംഗീതഞ്ജന്‍, കലാമര്മഞ്ജന്, ചിത്രകാരന്, പാചകനൈപുണ്യം വരെ നീളുന്ന അമാനുഷിക പ്രഭാവത്തിനുമുമ്പില്‍ അവിടുത്തെ സ്പര്ശമേല്ക്കാത്ത മേഖലയേതെന്നു നിര്ണ്ണയിക്കുകയാവും ദുഷ്കരം.
സ്ത്രീസമത്വ വാദവും സ്ത്രീവാദവും ഉത്ഭവിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് ഭാര്യ(ഭരിക്കപ്പെടുവാന്‍ യോഗ്യ) അബല ശബ്ദങ്ങളിലെ അനൗചിത്യ സ്ഫുരണത്തെ വിമര്‍ശനവിധേയമാക്കിയത് ഫെമിനിസവാദികള് ഇനിയും കാണേണ്ടിയിരിക്കുന്നു. പ്രപഞ്ചരചനയില്‍ പുരുഷന്റേതു സ്ത്രീയേ അപേക്ഷിച്ച് ഉദാസീനന്റെ നിലയാണെന്നു നിരീക്ഷിച്ച സ്വാമികള്‍ സമുദായവൃദ്ധിക്ഷയങ്ങള്‍ക്ക് സ്ത്രീയുടെ കാര്യഭരണം ഹേതുവായതുകൊണ്ട് അവള്‍ക്കാണ് പ്രാധാന്യമെന്ന് വിളംബരം ചെയ്യുന്നു. കേവലം അബലകളല്ല പ്രബലകളാണെന്ന ബോധത്തോടെ ധര്മ്മാനുഷ്ഠാനത്തിനു പ്രേരിപ്പിക്കുന്ന യതീശ്വരന്റെ അഭിവീക്ഷണം ഫെമിനിസത്തിന്റെ സങ്കുചിതത്വത്തിനപ്പുറം ഐക്യമത്യത്തിനാണ്. സ്ത്രീപ്രാമാണ്യം അംഗീകരിക്കുന്ന ഐക്യമത്യമാണ് ഗുണകാംക്ഷികള്‍ക്ക് സ്വാമികള്‍ നല്കുന്ന സന്ദേശം.
ജീവകാരുണ്യ ദര്‍ശനത്തിന്റെ ഉപരിവിപ്ലവ വീക്ഷണങ്ങള്‍ക്കാണ് ഇന്നും പ്രചാരം. ശ്വാനസദ്യയും ഉറുമ്പൂട്ടും മുതല്‍ മൂര്‍ഖന്‍ പാമ്പും കടുവയും വരെ ആഞ്ജാനുസാരികളായ ഒരു മിസ്റ്റിക്ക് പരിവേഷം. കഥയുടെയും അതിശയത്തിന്റെയും പുറന്തോടുകളില്‍ അഭിരമിക്കുന്ന സാധാരണക്കാരന്റെ അല്പ്പബുദ്ധിയ്ക്കപ്പുറം ഒരു സമഗ്ര വീക്ഷണമായിരുന്നു.
അഹിംസാപാഠങ്ങള്ക്ക് സൈദ്ധാന്തിക വ്യാഖാനമരുളിയ ജീവകാരുണ്യ നിരൂപണത്തെക്കാളധികം സ്വജീവിതത്തെ സന്ദേശമായി മാനവരാശിക്ക് കാണിച്ചുകൊടുക്കുകയായിരുന്നു സ്വാമിജി. വിശ്വപ്രേമത്തിന്റെ മുരളികയില്‍ സംഗീതമുതിര്‍ത്ത സ്നേഹഗായകനെ അറിയാന്‍ ഇനിയും കാലം കാത്തുനില്ക്കുന്നു.
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ ഒളിവില്‍ ഗ്രഹിച്ച കുഞ്ഞന്‍പിള്ള വിദ്യാധിരാജനായി പരിണമിക്കുന്ന ക്രമാനുഗത പ്രതിഭാസത്തിന് ഒരു തപസ്വിയുടെ തീവ്രയാതനയും വേദനയും നിറഞ്ഞ ജ്ഞാനതൃഷ്ണ ഒന്നു മാത്രമായിരുന്നു പിന്‍ബലം. സ്ഥിതിസമത്വത്തിലേക്കുള്ള പ്രയാണത്തിന്റെ പ്രഥമഘട്ടം ജ്ഞാനാര്ജ്ജനമാണെന്ന യാഥാര്‍ത്ഥ്യം അനുഭവത്തിന്റെ പിന്‍ബലത്തിലാണ് സ്വാമികള്‍ സ്വാംശീകരിച്ചത്. പിന്നീട് അതിന്റെ പ്രയോക്താവായി.
നിഷേധാത്മകതയുടെ ചരിത്രപശ്ചാത്തലത്തിലാണ് വേദാധികാരനിരൂപണത്തിന്റെ യഥാര്‍ത്ഥ പ്രേരണ ഉറവെടുത്തത്. അറിവിനെ ജനസാമാന്യത്തില്‍ നിന്നകറ്റിയ ബ്രാഹ്മണ്യത്തോടുള്ള വെറുപ്പ് വെല്ലുവിളിയായി മാറുകയായിരുന്നു. വേദം അപൗരുഷേയമല്ലെന്നു സ്ഥാപിച്ചുകൊണ്ട് തുടങ്ങുന്ന മണ്ഡന വിമര്‍ശനത്തിന്റെ പരിസമാപ്തിയില്‍ ശൂദ്രനും സ്ത്രീയും മാത്രമല്ല അറിയാനാഗ്രഹിക്കുന്നവന്‍ അധികാരി എന്ന സാമാന്യ നീതി സ്ഥാപിതമാകുന്നു. നാലു പകലിരവുകള്‍ അറിവിന്റെ വാതായനം തുറന്നുകൊടുത്ത കൂപക്കര പോറ്റിയുടെ ഗ്രന്ഥപ്പുരയില്‍ നിന്നും തിരിച്ചിറങ്ങിയത് കുഞ്ഞന്‍ പിള്ളയല്ല വിദ്യാധിരാജനായിരുന്നു. ബ്രാഹ്മണമതമായി ചുരുങ്ങിയ സനാതനമതത്തിന്റെ വീണ്ടെടുക്കലായിരുന്നു വേദാധികാര നിരൂപണം. മദമത്സരത്തിനുമുതിര്ന്ന മതാന്ധതയോടുള്ള വൈഞ്ജാനിക പ്രത്യുത്തരമായിരുന്നു ക്രിസ്തുമത ഛേദനം. ഹിന്ദുമത സിദ്ധാന്തങ്ങളെ അവഹേളിക്കാനൊരുങ്ങിയ മോക്ഷപ്രദീപത്തെ നിരൂപിക്കാനും ഛേദിക്കാനുമല്ല നിരങ്കുശം ഖണ്ഡിക്കാനാണ് സ്വാമിജി തയ്യാറായത്. ഹിന്ദു മതത്തെ ആന്തരികമായി ശുചീകരിക്കാനും ബാഹ്യമായി സംരക്ഷിക്കാനുമുള്ള ദ്വിമുഖ കര്‍മ്മ പദ്ധതിയിലായിരുന്നു ഈ കര്‍മ്മയോഗി.
അദ്വൈതപഞ്ജരത്തില് നിന്നും ബ്രഹ്മതത്വനിര്‍ഭാസം, ചിദാകാശലയം, വേദാന്തസാരം, നിജാനന്ദവിലാസം എന്നിങ്ങനെ അദ്വൈതാനുഭൂതി പ്രസ്പഷ്ടമാക്കുന്ന അദ്വൈത ചിന്താപദ്ധതിയാണ് സ്വാമിജിയുടെ മാസ്റ്റര്‍ പീസ്. അടിയന് അധികം പുസ്തകം വായിച്ചറിയാന്‍ പ്രാപ്തിയില്ല. അതിനാല്‍ മോക്ഷോപയോഗിയായ ഒരു പുസ്തകം എഴുതിയനുഗ്രഹിക്കണമെന്ന ഭക്തന്റെ പ്രാര്‍ത്ഥനയനുസരിച്ച് നല്കിയ സംഗ്രഹമാണിത്.
നാലു പ്രകരണങ്ങളിലായി വിസ്തരിച്ചുപന്യസിക്കുന്ന അദ്വൈത ചിന്താപദ്ധതി പ്രസ്ഥാനത്രയത്തിന്റെ സംക്ഷേപമായി പ്രതിഷ്ഠിക്കാം. ഇവിടെ വ്യാസനും ശങ്കരനും ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി എന്ന ഗുരുവാണി അര്‍ത്ഥപൂര്‍ണ്ണമാകും.
തൈക്കാട്ടയ്യാവു പകര്‍ന്ന ഹഠയോഗ പാഠങ്ങളിലൂടെ വടിവീശ്വരത്തും കല്ലടക്കുറിച്ചിയിലും ഉപരിപാഠങ്ങള്‍ തേടിയലഞ്ഞ ഷണ്മുഖദാസനില് ആദി ദ്രാവിഡ സംസ്കൃതിയും അഗസ്ത്യ ദര്‍ശനവും ആവഹിക്കുകയായിരുന്നു. സ്വാമിജിയുടെ തമിഴ് പക്ഷപാതിത്വം പലപ്പോഴും വിശകലന വിധേയമായത് ഈ പരിചയസീമയിലായിരുന്നു. കേരളീയ സ്വത്വത്തിന് അന്യമായതെന്നു വിശ്വസിക്കുന്ന ബാലാസുബ്രമണ്യ മന്ത്രലാഭത്തിന്റെ നിലാവിലും നിഴലായി ചൂഴുന്ന അഗസ്ത്യ കഥ ഒരു പ്രഹേളികയായി നിന്ന ചരിത്രപശ്ചാത്തലം ഈ തമിഴകവാസമാകാം. ഖേചരി പോലെ അപൂര്‍വ്വ യോഗവിദ്യകള്‍ ശിഷ്യപരമ്പരയിലേക്ക് പകര്‍ന്ന ചട്ടമ്പിസ്വാമി വേദാധികാരത്തിലെന്ന പോലെ യോഗാധികാരത്തിലും സ്ത്രീ സമത്വം സ്ഥാപിച്ചു. ഭാരതനവോത്ഥാനത്തിനു നിവൃത്തി മാര്‍ഗ്ഗം തേടിയ സ്വാമി വിവേകാനന്ദന് ഇവിടെ ഞാന്‍ ശ്രദ്ധേയനായ ഒരു വ്യക്തിയെ കണ്ടു എന്നു രേഖപ്പെടുത്തി. കീദൃശീ ചിന് മുദ്ര എന്ന സമസ്യ തൃപ്തികരമായി വിശദീകരിക്കാന്‍ ആസേതുഹിമാചലം താന്‍ കണ്ട പ്രാപ്തനായ ഒരേയൊരു ഗുരുവിനു നല്കിയ പ്രശംസയായിരുന്നു അത്. മര്മ്മഞ്ജനായ സ്വാമികള്‍ യുവയോഗിയുടെ നയനങ്ങളില്‍ കണ്ടതോ, ഭാരതത്തിന്റെ ഭാവിഭാഗധേയം! ആദിഭാഷയുടെ വികാസപരിണാമങ്ങളിലൂടെ കടന്നു പോയ ഭാഷാശാസ്ത്രഞ്ജന് കേരളത്തിലെ സ്ഥലനാമങ്ങളിലും സ്ഥാനനാമങ്ങളിലും യുക്തിയുടെ പ്രകാശരശ്മികള്‍ പായിച്ച് സ്ഫുടം ചെയ്യാനായിരുന്നു കൗതുകം.
ചരിത്ര ഗവേഷകന്റെ വിനയത്തോടെ പ്രാചീന കേരളം അനുവാചകനു സമര്‍പ്പിച്ച സ്വാമിജിയുടെ സൂര്യപ്രഭയില്‍ വിടര്‍ന്നത് സാമൂഹിക നവോത്ഥാന പദ്മങ്ങളാണ്. കേരളോല്പത്തി, കേരളമഹാത്മ്യം, സഹ്യാദ്രിഖണ്ഡം ഇങ്ങനെ കെട്ടുകഥകളിലും കല്പ്പനകളിലും നങ്കൂരമിട്ടു കിടന്ന കേരള ചരിത്രം നവീനരീതിശാസ്ത്രമവംലംബിച്ചാണ് പൊളിച്ചെഴുതുന്നത്. പ്രമാണത്തെ പ്രമാണം കൊണ്ടും അയുക്തിയെ യുക്തികൊണ്ടും നേരിട്ടത് ധൈഷണിക പിന്‍ബലം മാത്രം കൈമുതലാക്കിയായിരുന്നു. യാഥാസ്ഥിതിക ചരിത്രവാദികള്ക്ക് ഓടിയൊളിക്കേണ്ടി വന്നു. ബ്രാഹ്മണ സാമ്രാജ്യത്തിന്റെ അസ്ഥിവാരമിളക്കിയ തേരോട്ടത്തില്‍ മലയാളഭൂമിയുടെ യഥാര്‍ത്ഥ അവകാശിയാരെന്നു പ്രസ്പഷ്ടമാക്കി. ചരിത്രാസംബന്ധത്തെ നിരായുധനായി ഏകാംഗസേനയായി എതിര്‍ത്തു പരാജയപ്പെടുത്തിയ ഈ സാംസ്കാരിക വിപ്ലവം ഇനിയും കേരള സമൂഹം വേണ്ടത്ര മനസ്സിലാക്കിയോ? ആത്മവിമര്‍ശനത്തിന് ഉചിതമായ സന്ദര്‍ഭം ഈ ശതാബ്ദവേളയാവാം.
കൈരളിയുടെ യാഥാര്‍ത്ഥ്യം കണ്ടെടുത്ത ചരിത്ര വിസ്ഫോടനത്തിന് അനുലോമമായി മറ്റൊരു മഹാപ്രവാഹം സാമൂഹ്യരംഗത്ത് ദൃശ്യമാകുന്നത് കാണാതെ പോവാനാവില്ല. ആത്മവീര്യം നഷ്ടപ്പെട്ട ഒരു ജനസമൂഹത്തിന് ഉത്തേജനമന്ത്രമായത് സ്വാമികളുടെ രണ്ടു പ്രമുഖ കൃതികളാണെന്നത് നിസ്തര്‍ക്കം.
വേദാധികാരസ്ഥാപനത്തിലൂടെ ആത്മീയജ്വാല തെളിഞ്ഞ അന്ധമനസ്സുകളില് ഭൗതികതയുടെ അമൃതവര്‍ഷം ചൊരിഞ്ഞു പ്രാചീന മലയാളം. കേരളഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തിയതിലൂടെ ഈ ഉര്വ്വരഭൂമിയിലേക്ക് വിത്തെറിഞ്ഞവര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊയ്ത്തെടുത്തത് നൂറുമേനിയായിരുന്നു. കേരളീയന്റെ സ്വാഭിമാനം വീണ്ടെടുത്ത സര്ഗ്ഗപ്രക്രിയയായിരുന്നു ചട്ടമ്പിസ്വാമികളുടെ കൃതികള്‍. കേരള നവോത്ഥാനത്തിന് അസ്തിവാരം തീര്‍ത്ത ദാര്‍ശനിക പ്രതിഭയായിരുന്നു സ്വാമിജി.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദവും ചേര്‍ന്ന അരനൂറ്റാണ്ടിലെ കേരളം ഒരു പുനര്‍വായനയ്ക്കു വിധേയമാക്കുമ്പോള്‍ അതിനെ വിദ്യാധിരാജായനം എന്നു സംക്ഷേപിക്കാം. ഏതു വൈഞ്ജാനിക മേഖലയിലും കടന്നുചെല്ലാനും അതിന്റെ അഗാധതലം വരെ സഞ്ചരിക്കാനും മൗലികനീരിക്ഷണങ്ങളിലെത്തി അവയെ സ്ഥാപിക്കാനുമുള്ള അനന്യ സിദ്ധി, നിര്‍ഭയതയുടെ പൂരുഷാകാരം. മലയാള സ്വത്വത്തിന്റെ പ്രതിഷ്ഠാപകന്‍, കേരളനവോത്ഥാനത്തിന്റെ പിതാമഹന്, അറുപതാം പിറന്നാളിന്റെ നിറവില്‍ (ജന്മസമയത്തെ ഗ്രഹയോഗം പുനരാവര്ത്തിക്കുമെന്ന തമിഴ് ജ്യോതിഷ വിശ്വാസം) തന്റെ നിയോഗം നിര്‍വ്വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ മദ്ധ്യതിരുവിതാംകൂറിന്റെ മദ്ധ്യഭൂവില് എത്തി. പ്രിയ ശിഷ്യരായ നീലകണ്ഠതീര്‍ത്ഥപാദരും തീര്‍ത്ഥപാദപരമഹംസരും ഒപ്പം! അവര്‍ സമര്‍പ്പിച്ച പരമഭട്ടാരക ബിരുദം സ്വീകരിച്ചു. ജ്ഞാനം സന്യാസലക്ഷണം എന്ന തത്വത്തെ ശിഷ്യരിലൂടെ പ്രയോഗവത്കരിച്ചു. ജ്ഞാനപൂര്വ്വമല്ലാത്ത ഭക്തി മൂഢത്വമെന്ന് അനുചരരെ ഉദ്ബോധിപ്പിച്ചു. വെണ്മയുടെ ധാവള്യത്തില്‍ സന്യാസത്തിന്റെ ബാഹ്യലക്ഷണളെ അതിലംഘിച്ച് അതിവര്‍ണ്ണാശ്രമിയായി ഉപാസനയിലും യോഗമാര്‍ഗ്ഗങ്ങളിലും സിദ്ധാന്തസമ്പ്രദായത്തെയും ജ്ഞാനമാര്‍ഗ്ഗത്തില്‍ വേദാന്തത്തെയും അംഗീകരിച്ചു. തമിഴ് സിദ്ധാന്ത സമ്പ്രദായത്തിന് സംസ്കൃത വേദാന്ത സമ്പ്രദായത്തിനും സമഗ്ര സമന്വയം നല്കിയ തീര്‍ത്ഥപാദ സമ്പ്രദായം ആവിഷ്കരിച്ചു. ശങ്കരപരമ്പരയ്ക്കു ശേഷം കേരളം കണ്ട മഹിത പാരമ്പര്യം പേറുന്ന തീര്‍ത്ഥപാദ പരമ്പരയുടെ കുലപതിയായി കേരളീയ നവോത്ഥാനത്തിന്റെ പിതാമഹനായി! കേരളീയ സംസ്കാരത്തിനു അനുരൂപമായി യോഗജ്ഞാന സമ്പ്രദായങ്ങളെ പ്രചരിപ്പിച്ചു.
ഈ നൂതന വിചാരധാരയുടെ നൂറാംപിറന്നാളിന് കേരളത്തിന്റെ സംസ്കൃതമനസ്സ് പരിപക്വമാവാന് പ്രാര്‍ത്ഥിക്കാം.
എസ്. നന്ദലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: