അയോധ്യയില്‍ ശ്രീരാമജന്മസ്ഥാനത്ത് സമുചിതമായ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുക എന്നത് കോടാനുകോടി ഭാരതീയരുടെ കലര്‍പ്പില്ലാത്ത ആഗ്രഹവും ആവശ്യവുമാണ്. അത് ഏതുസാഹചര്യത്തിലും ഉപേക്ഷിക്കാനോ വിസ്മരിക്കാനോ പോകുന്നില്ല. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉയരാന്‍ പോകുന്നുമില്ല, അനുവദിക്കുകയുമില്ല. പിന്നെ എന്തുകൊണ്ട് സര്‍ക്കാറുകളും രാഷ്ട്രീയകക്ഷികളും തടസ്സം നില്ക്കുന്നു എന്ന് മനസിലാകുന്നില്ല. ശ്രീരാമചന്ദ്രന്റെ പേരില്‍ തലയുയര്‍ത്തി നിന്ന മഹാക്ഷേത്രം കണ്ടപ്പോള്‍ കലിപൂണ്ട വിദേശാക്രമി ബാബറുടെ മനസ്സും മസ്തിഷ്ക്കവുമാണോ ഹിന്ദുസ്ഥാനിലെ ഭരണാധികാരികള്‍ക്കുള്ളത്? ഏറ്റവും ഒടുവില്‍ വിശ്വഹിന്ദുപരിഷത്തിന്റെ യാത്ര യുപി സര്‍ക്കാര്‍ തടഞ്ഞത് ഈ സംശയമാണ് ഉയര്‍ത്തുന്നത്.
വിശ്വഹന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത് ദിവസം നീളുന്ന ചൗരാസി കോശിപരിക്രമ അയോദ്ധ്യയില്‍ ഇന്നലെ തുടങ്ങാനിരിക്കേ സര്‍ക്കാര്‍ പോലീസ് രാജ് ഏര്‍പ്പെടുത്തുകയായിരുന്നു. സന്ന്യാസിമാരടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളംപേരെ അറസ്റ്റുചെയ്തു. പുതിയ അറസ്റ്റുവാറണ്ടുകളും പോലീസ് പുറപ്പെടുവിച്ചു. യാതൊരു കാരണവശാലും യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാരും ആരെതിര്‍ത്താലും യാത്രയുമായി മുന്നോട്ടുപോകുമെന്ന് സന്ന്യാസിമാരും വ്യക്തമാക്കിയതോടെ ഉത്തര്‍പ്രദേശ് സംഘര്‍ഷഭരിതമായി.
വിശ്വഹിന്ദുപരിഷത്തിന്റെ മുതിര്‍ന്ന നേതാക്കളായ അശോക് സിംഗാള്‍, ഡോ.പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവരെല്ലാം അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നു. ഇത്രയും പ്രകോപനപരമായി പെരുമാറാന്‍ യുപി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യമാണ് ഇനി ഉയരാന്‍ പോകുന്നത്. സന്ന്യാസിമാരെയും ഹൈന്ദവനേതാക്കളെയും അറസ്റ്റുചെയ്ത് തുറങ്കിലടയ്ക്കുന്നത് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണെന്ന് സര്‍ക്കാരിന് ബോധ്യമാകാന്‍ ഏറെ കാത്തിരക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. ശ്രീരാമക്ഷേത്രത്തിനുവേണ്ടിയുള്ള ഇപ്പോഴത്തെ പ്രയത്നം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് ചില കക്ഷികളും മാധ്യമങ്ങളും ആരോപണം ഉയര്‍ത്തുന്നുണ്ട്. യുപി സര്‍ക്കാരും ദല്‍ഹി ഭരിക്കുന്ന കോണ്‍ഗ്രസും ലക്ഷ്യമിടുന്നത് അതായിരിക്കാം. ശ്രീരാമക്ഷേത്രത്തെ എതിര്‍ത്താല്‍ മുസ്ലീംവോട്ട് മൊത്തം ഒരു പെട്ടിയാലാക്കാമെന്നതാവാം വ്യാമോഹം. അതുകാണാന്‍ പോകുന്ന കാര്യം. എന്നാല്‍ ഹിന്ദു സംഘടനകള്‍ക്കും ബിജെപിക്കും രാമക്ഷേത്രം വോട്ടിന്റെ വിഷയമല്ല. ആഴമേറിയ വികാരമാണത്. ഭാരതത്തില്‍ രാഷ്ട്രീയകക്ഷികളും വോട്ട് സമ്പ്രദായങ്ങളും പിറവിയെടുക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ശ്രീരാമക്ഷേത്രത്തിനായുള്ള പോരാട്ടം തുടങ്ങുകയും തുടരുകയും ചെയ്തതാണ്. ബാബര്‍ ക്ഷേത്രം തകര്‍ത്തതുമുതല്‍ അത് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രയത്നവും ആരംഭിച്ചിരുന്നു. ഒരിക്കല്‍പോലും ആ ശ്രമം ഉപേക്ഷിച്ചിട്ടല്ല. ശ്രീരാമക്ഷേത്രം പുനര്‍നിര്‍മ്മിക്കാനുള്ള നിയമപരമായ അനുവാദം അംഗീകരിക്കുകയാണ് വേണ്ടത്.
നീതിന്യായവ്യവസ്ഥകളെ അംഗീകരിക്കുന്നതുകൊണ്ടുമാത്രമാണ് ക്ഷേത്രനിര്‍മ്മാണം ഇത്രയും നീണ്ടുപോകുന്നതെന്നതാണ് സത്യം. രാജ്യത്തെമ്പാടും ഒരുപാട് ആരാധനാലയങ്ങള്‍ പുതുതായി നിര്‍മ്മിക്കുന്നുണ്ട്. ചിലതൊക്കെ മാറ്റിസ്ഥാപിക്കുകയും ചെയ്യാറുണ്ട്. സൗദിഅറേബ്യയില്‍ മുഹമ്മദ് നബി പ്രാര്‍ത്ഥിച്ചതെന്ന് വിശ്വസിക്കുന്ന ‘മസ്ജിദ് ഇ നബി’ പൊളിച്ചുമാറ്റിയ വാര്‍ത്ത അടുത്തിടെ പുറത്തുവരികയുണ്ടായി. ലോകത്തിന്റെ പലഭാഗത്തും മുസ്ലീം പള്ളികളും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളും നീക്കം ചെയ്തിട്ടുണ്ട്. 210 ലക്ഷം കോടി ഡോളര്‍ ചെലവാക്കി ഹജ്ജ് കര്‍മ്മത്തിന്റെ മുഖ്യവേദിയായ ‘കഅബ’ നവീകരിക്കാന്‍ പല പുണ്യസങ്കേതങ്ങളും നീക്കിയതായും വാര്‍ത്തവന്നു. അത്രയൊന്നും മുസ്ലീംങ്ങള്‍ക്ക് പ്രാധാന്യമില്ലാത്ത, ഒരു മുസല്‍മാനും നിസ്ക്കാരം നടത്താത്ത ക്ഷേത്രം തകര്‍ത്ത് ബാബര്‍ നിര്‍മ്മിച്ച ജീര്‍ണിച്ച കെട്ടിടം നിന്ന സ്ഥലത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്കായി കണ്ണീര്‍പൊഴിക്കുന്നത് കാപട്യമാണ്. ഹിന്ദുമുസ്ലീം സാഹോദര്യം അഭംഗുരം തുടരാന്‍ അയോധ്യയില്‍ ക്ഷേത്രമുയരാന്‍ മുസ്ലീം മതവിശ്വാസികള്‍ സഹകരിക്കുകയാണ് വേണ്ടത്. മുസ്ലീംങ്ങള്‍ക്കുവേണ്ടി കപടസ്നേഹം നടിക്കുന്നവരെ തിരിച്ചറിഞ്ഞ് പെരുമാറാന്‍ മുസ്ലീം സമുദായവും തയ്യാറാകണം. മക്കപോലെ പവിത്രമാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ. മുസ്ലീങ്ങള്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: