കൊട്ടാരക്കര പിള്ളയദ്ദേഹത്തിന്റെ ഏതാണ്ടതേ മാനസികാവസ്ഥയിലാണ് ഉത്തര്‍പ്രദേശിലെ സമാജ്വാദിപാര്ട്ടി നേതാവ് മുലായം സിംഗ് യാദവന്റെയും പോക്ക്. ന്യൂജനറേഷന് തരംഗവും സോഷ്യല്‍ മീഡിയാ പ്രചാരണവും അരങ്ങുതകര്‍ത്ത കാലത്താണ് മകന് അഖിലേഷ്കുമാര്‍ യാദവിന് വേണ്ടി മുലായം മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്തത്. അതും മൂന്ന് തവണ അറിഞ്ഞ് ആസ്വദിച്ച് അനുഭവിച്ച കസേര. അങ്ങനെയാണ് പോലും ആ കസേരയുടെ ഒരു ലഹരി.
എത്ര ആക്ഷേപം കേട്ടാലും ആരുമങ്ങനെ ഒഴിഞ്ഞുകൊടുക്കില്ല അത്. നമ്മുടെ ഉമ്മന്‍ചാണ്ടി തന്നെ മികച്ച ഉദാഹരണം. ഒഴിഞ്ഞാല്‍ പിന്നെ ഒറ്റാലില് കിടന്നതുമില്ല എന്നതാവും അവസ്ഥ. മകനെ മന്ത്രിയാക്കിയപ്പോള്‍ കൊട്ടാരക്കര പിള്ളയദ്ദേഹം അനുഭവിച്ച ആ വ്യഥയാണിപ്പോള്‍ മുലായവും നേരിടുന്നത്. ഒരു അസ്തിത്വ പ്രതിസന്ധി. നിലനില്ക്കാനും പിടിച്ചുകയറാനും ഒരു പിടിവള്ളി തേടുകയായിരുന്നു അദ്ദേഹം.
അതിനിടയിലാണ് അയോധ്യയില്‍ അറുപത്താറ് ദിവസം നീണ്ടുനില്‍ക്കുന്ന പഞ്ചകോശി പരിക്രമണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തുന്നത്. മുലായം വെറുതെ വിടുമോ? ഭരിക്കുന്നത് മകനാണെങ്കിലും പ്രഖ്യാപനം അച്ഛന്റെ വകയായിരുന്നു. അയോധ്യയില്‍ പരിക്രമണം നടത്താന്‍ ആരെയും അനുവദിക്കില്ല.
നിരോധനം ഒരു ഹരമാണ് പണ്ടേ അദ്ദേഹത്തിന്. പലതും നിരോധിച്ച് നിരോധിച്ചാണ് മുലായംസിഗ് യാദവന് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇക്കുറി രാമസേവകര്ക്കെതിരെ രോഷം കത്തിയാളാന്‍ വേറെയുമുണ്ട് കാരണങ്ങള്‍. പഞ്ചകോശിപരിക്രമണം മാത്രമായിരുന്നു വിശ്വഹിന്ദുക്കളുടെ പ്രഖ്യാപനമെങ്കില്‍ ചുമ്മാ വലംവെച്ച് പൊയ്ക്കോട്ടെ എന്ന് കണ്ണടയ്ക്കാമായിരുന്നു. ഇത് അതിലൊതുങ്ങുന്നതല്ല. 2014ല്‍ ഹിന്ദു പാര്‍ലമെന്റ്, ഹിന്ദുത്വബോധമുള്ള പ്രധാനമന്ത്രി… ഇങ്ങനെ ലക്ഷ്യങ്ങള്‍ പലതാണ്.
ഗുജറാത്തില്‍ നിന്ന് എത്തിയ അമിത് ഷാ ഇപ്പോള്‍ത്തന്നെ തന്റെയും മകന്റെയും രാക്കനവുകളില്‍ തീകോരിയിട്ടു കഴിഞ്ഞു. അതിനും പുറമേയാണ് ഹിന്ദു പ്രധാനമന്ത്രിക്കായുള്ള അശോക് സിംഗാളിന്റെ ആഹ്വാനം. ഒന്നും കണ്ടില്ല കേട്ടില്ല എന്നുവെച്ച് മിണ്ടാതിരുന്നാല്‍ ഉള്ളതും കൂടി ഇല്ലാതായേക്കുമെന്നറിയാവുന്നതുകൊണ്ടാണ് പരിക്രമണം നിരോധിക്കാന്‍ മുലായം സിംഗ് പുത്രന് ഉപദേശം നല്‍കിയത്.
അല്ലെങ്കിലും മൊത്തത്തില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന് മുലായം സിംഗ് യാദവ് ചെയ്തുകൊടുക്കുന്ന ഉപകാരങ്ങള്‍ അത്ര ചെറുതല്ല. മതേതരത്വം കണ്ടുപിടിച്ചതു തന്നെ അദ്ദേഹമാണ്. സര്‍വധര്‍മ്മ സമഭാവന ജീവിതമാക്കിയ ഒരു നാട്ടില്‍ മതേതരത്വം എന്ന ഒരു പുതിയ സാധനം ഇന്ദിരാഗാന്ധി ഭരണഘടനയില്‍ കൂട്ടിച്ചേര്ത്തകാലം മുതല്‍ ഇതെന്താണെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു എല്ലാവരും. മതേതരത്വം എന്നാല്‍ മതമില്ലാത്ത അവസ്ഥയാണോ, എല്ലാ മതങ്ങളും ചേര്‍ന്നുള്ള പുത്തന്‍ വ്യവസ്ഥിതിയാണോ, ഇത് എവിടെയാണ് കണ്ടെത്താനാവുക തുടങ്ങിയവയെച്ചൊല്ലിയെല്ലാം വളരെയേറെ തല പുകച്ചു പണ്ഡിതജനം.
എല്ലാവരുടെയും ആശങ്കകളും അന്വേഷണങ്ങളും അവസാനിപ്പിച്ച വലിയ കണ്ടെത്തലായിരുന്നു 1990ല്‍ മുലായം നടത്തിയത്. അന്ന് അദ്ദേഹം യുപിയുടെ മുഖ്യമന്ത്രിയാണ്. മതേതരത്വം എന്ന അനര്‍ഘനിധി വളരെ ഭദ്രമായി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാബറിന്റെ പേരില്‍ നിര്‍മ്മിച്ച ഒരു കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നായിരുന്നു വിപ്ലവകരമായ ആ കണ്ടെത്തല്‍. ഇപ്പറഞ്ഞ ബാബറാണെങ്കില്‍ ആഗോള സഹിഷ്ണുതയുടെയും വിശ്വസാഹോദര്യത്തിന്റെയും ലോകസമാധാനത്തിന്റെയും വക്താവും പ്രയോക്താവുമായിരുന്നുവത്രെ. ഇക്കണ്ട സമാധാനവും സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ആയിരങ്ങളുടെ തലയരിഞ്ഞുപോല് പുള്ളി. എന്തായാലും മുലായത്തിന്റെ കണ്ടുപിടുത്തത്തോടെ ഇടതന്മാരും വലതന്മാരുമായ എല്ലാ മതേതരന്മാരും ആവേശഭരിതരായി.
ബാബറിപ്പള്ളി എന്ന് പ്രേമാദരങ്ങളോടെ അവര്‍ ആ കെട്ടിടത്തെ വാഴ്ത്തി ഒരുപാടങ്ങ് പറഞ്ഞും എഴുതിയും വിസ്തരിച്ചു. ആ കെട്ടിടം മാറ്റി അവിടെ അമ്പലം നിര്‍മ്മിക്കണമെന്ന് വിശ്വമാകെയുള്ള ഹിന്ദുസമൂഹം തീരുമാനിച്ചതോടെയാണ് മുലായമടക്കമുള്ള മതേതരത്വം കാക്കുന്ന ഭൂതത്താന്മാര്ക്ക് നെഞ്ചിടിപ്പേറിയത്.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. അയോധ്യയില്‍ മുലായവും മകനും യുദ്ധസന്നാഹമൊരുക്കുകയാണ്. 1990ല്‍ രാമഭക്ത കര്‍സേവകരെ നേരിടാന്‍ മുള്ളുവേലികള്‍ ഉയര്‍ത്തിക്കെട്ടി, തോക്കുമായി കാവല്‍നിന്ന അതേ രാവണബുദ്ധി. ഒരീച്ച പോലും കടക്കില്ലെന്നായിരുന്നു അന്ന് പ്രഖ്യാപനം. എന്നാല്‍ എന്തുണ്ടായി എന്നത് ചരിത്രമാണ്. അയോധ്യയിലേക്ക് രഥമേറിവന്ന ലാല്‍കൃഷ്ണ അദ്വാനിയെ യുപിയുടെ നാലതിരുകള്‍ക്കുള്ളില്‍ കയറ്റില്ലെന്ന് മസിലു പിടിച്ചു അന്ന് മുലായം. അദ്വാനിയപ്പോലെയൊരു ജനനായകനെ തുറുങ്കിലടച്ചാല്‍ കിട്ടുന്ന പരസ്യവരുമാനമായിരുന്നു മനസിലിരുപ്പ്. ബീഹാറിലെ സമഷ്ടിപ്പൂരില്‍ ആ യാത്ര തടഞ്ഞ് മുലായത്തിന്റെ കനവുകള്‍ തകര്‍ത്തു ലാലുപ്രസാദ് യാദവ്. എല്ലാംകൊണ്ടും മുലായത്തിന്റെ കരുനീക്കങ്ങള്‍ പിഴച്ചതായിരുന്നു 90ല്‍ കണ്ടത്.
അയോധ്യയിലെ ശ്രീരാമജന്മസ്ഥാനവും അതിലേക്ക് ദേശീയവാദികളെ നയിക്കുന്ന വികാരവും മനസിലാക്കാന്‍ സംഭാലിലെ ഈ ഗുസ്തിക്കാരന് കഴിയില്ലെന്ന് അനുഭവങ്ങള്‍ പലകുറി തെളിയിച്ചതാണ്. ഹിന്ദുഏകതയുടെ ബീജമന്ത്രമായി അയോധ്യയും രാമജന്മഭൂമിപ്രസ്ഥാനവും മാറിയ ആ കാലത്താണ് സങ്കുചിത ജാതി രാഷ്ട്രീയത്തിന്റെ കാര്‍ഡ് കളിച്ച് ഒരേ സമയം ശകുനിയുടെയും ശിഖണ്ഡിയുടെയും വേഷമാടാന്‍ മുലായം തയ്യാറായത്. വി.പി. സിംഗ് അന്ന് ഈ മനുഷ്യനെ മുന്നില്‍നിര്‍ത്തിയാണ് മണ്ഡല്കാര്ഡുമായി ഉത്തരഭാരതത്തില്‍ ജാതിവെറിയുടെ അപസ്മാരബാധ സൃഷ്ടിച്ചത്. എന്നാല്‍ അയോധ്യ ദര്‍ശിച്ചത് അതിനെയെല്ലാം തകര്‍ത്ത് മുന്നേറുന്ന ഏകതയുടെ കുത്തൊഴുക്കായിരുന്നു. രാമമന്ത്രം കൊണ്ട് മുഖരിതമായി ആസേതുഹിമാചലം. ലോകം അയോധ്യയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചു.
കര്‍സേവകര്‍ക്കെതിരെ വെടിയുതിര്‍ത്ത മുലായത്തിന്റെ മൗഢ്യം വി.പി. സിംഗ് എന്ന രാഷ്ട്രീയക്കാരന്റെ അന്ത്യം കുറിച്ചു. അയോധ്യ ഒരു തുടര്‍ച്ചയാണ്. എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ, പ്രാര്ത്ഥനാസമരങ്ങളുടെ തുടര്‍ച്ച. അതിന് സമാനമായ ഒരു പ്രക്ഷോഭചരിത്രം ലോകത്ത് വേറൊന്നില്ല. നൂറ്റാണ്ടുകളായി തുടരുന്ന ആ പ്രയത്നത്തിന്റെ പുതിയ ചുവടുവെയ്പാണ് നടക്കാന്‍ പോകുന്ന പഞ്ചകോശി പരിക്രമണം. എന്നാല്‍ ഏതാനും ചില മുസ്ലീം വോട്ടിന് വേണ്ടി മുലായവും മകനും സൃഷ്ടിക്കുന്ന മതേതര തീവ്രവാദം പ്രശ്നങ്ങളെ വീണ്ടും സങ്കീര്‍ണമാക്കുന്നു. മതേതരത്വം പൊതിഞ്ഞുസൂക്ഷിച്ചിരുന്ന ആ കെട്ടിടം ഇന്നവിടെയില്ല. നടക്കേണ്ടത് നിലവിലുള്ള രാമക്ഷേത്രത്തിന്റെ പുനരുദ്ധാരണം മാത്രം. അത് തടയാന്‍ ആര്ക്കുമാവില്ലെന്നിരിക്കെ എഴുപത്തിനാലുകാരനായ മുലായത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. മകന് അഖിലേശന്റെ വരവോടെ അസ്തമിച്ചുതുടങ്ങിയ തന്റെ പ്രതാപം വീണ്ടെടുക്കുക, മൂന്നാംമുന്നണിയെന്ന ഉട്ടോപ്യന്ചിന്തകള്ക്ക് ചിറക് മുളയ്ക്കുന്നതും കാത്ത് ദല്ഹിയിലേക്കൊന്നു കണ്ണെറിയുക.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: