അയോദ്ധ്യയില്‍ ശ്രീരാമജന്മസ്ഥാനില്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തിനുള്ള ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പരിശ്രമത്തിന്റെ മറ്റൊരുഘട്ടം നാളെ (2013 ആഗസ്റ്റ് 25) തുടങ്ങുകയാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത് ദിവസം നീളുന്ന ‘ചൗരസായികോശി പരിക്രമ’ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉറക്കംകെടുത്തിയിരിക്കുന്നു. പരിക്രമം നടക്കുന്ന 12 ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുക മാത്രമല്ല സംസ്ഥാന വ്യാപകമായി സുരക്ഷയും കര്‍ശനമാക്കിയിരിക്കുന്നു. ശ്രീരാമന്റെ ഭക്തനും ദാസനുമായ ഹനുമാന്റെ ആരാധകനായ മുലായംസിംഗിന്റെ മകന് അഖിലേഷ് മുഖ്യമന്ത്രി കസേരയിലെത്തിയശേഷം യുപിയിലെ സ്ഥിതി ശോചനീയമാണ്. ക്രമസമാധാനനില കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയപോലെയാണ്. അതൊന്നും നേരെയാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എന്തിനാണാവോ ശ്രീരാമക്ഷേത്രത്തിനെതിരായ നീക്കം ശക്തമാക്കുന്നത്? ശ്രീരാമനെ അറിയാത്തതുകൊണ്ടാണോ? ശ്രീരാമഭക്തരുടെ ശക്തിയെക്കുറിച്ച് നിശ്ചയമില്ലാത്തതിനാലാണോ? എന്തായാലും വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനൊക്കൂ.
പരമോന്നതവും പരമപവിത്രവുമായ ജീവിത മൂല്യങ്ങളുടെ പ്രചോദനത്തിന്റെയും ദേശീയമായ ഉദ്ഗ്രഥനത്തിന്റേയും ഏകാത്മകതയുടെയും അതുല്യവും അനുപമവുമായ ആത്മപ്രതീകമാണ് ശ്രീരാമന്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതീയരുടെ മനസ്സില്‍ മര്യാദാ പുരുഷോത്തമനാണ് ശ്രീരാമന്.
രാമരാജ്യമാകട്ടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഒരു ക്ഷേമ രാഷ്ട്രത്തിന്റെ യാഥാര്‍ത്ഥ്യമായ സങ്കല്‍പ്പമാണ്. രാമകഥ പ്രതിപാദിക്കുന്ന രാമായണം ഭാഷാന്തരീകരണം നടത്താത്ത ഭാരതീയ ഭാഷകളെന്നല്ല ലോകഭാഷകള്‍ തന്നെ വിരളമാണ്. ശ്രീരാമകഥകൊണ്ട് സമ്പുഷ്ടവും സമ്പന്നവുമാകാത്ത ഒരൊറ്റ നാടോടി പൈതൃകം പോലും നമുക്കില്ല. ഒരു ആത്മീയഗുരുവിന് പിന്നാലെ മറ്റൊരു ആത്മീയ ഗുരു, ഒരാത്മീയ പൈതൃകത്തിന് പിന്നാലെ മറ്റൊരു ആത്മീയ പൈതൃകം ഇതൊക്കെതന്നെ ശ്രീരാമദേവനില്‍ സ്വയമര്‍പ്പിതമായിരുന്നു. ആയിരക്കണക്കിനാവര്‍ത്തി ശ്രീരാമദേവനെ സ്തുതിക്കുന്ന ഗുരുഗ്രന്ഥസാഹേബ് എന്ന വിശുദ്ധകൃതിയും ശ്രീരാമസ്തുതിയോടെ മരണം വരിച്ച ഗാന്ധിജിയും ഇതിന് തെളിവാണ്. കേരളത്തിലാണെങ്കില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മാപ്പിള രാമായണവുമുണ്ട്.
ശ്രീരാമദേവന്റെ ജന്മസ്ഥലത്തോടു ഹൈന്ദവര്‍ക്ക് സഹസ്രാബ്ദങ്ങളിലൂടെ അത്യഗാധമായ ഒരാത്മീയ ശക്തി കൈവന്നത് തികച്ചും സ്വാഭാവികം മാത്രം.
ജന്മസ്ഥലത്ത് നിന്ന് കണ്ടെടുക്കപ്പെട്ട ശിലാശാസനങ്ങള്‍ അവിടെ ഉണ്ടായിരുന്നത് രാവണനെ നിഗ്രഹിച്ച ഭഗവാന് വിഷ്ണുദേവന്റെ അവതാരമായ ശ്രീരാമചന്ദ്രന് സമര്‍പ്പിക്കപ്പെട്ട ശ്രീരാമക്ഷേത്രമാണെന്ന് സ്വയം സംസാരിക്കുമ്പോള്‍ പില്ക്കാല ചരിത്രമാകട്ടെ ക്ഷേത്രത്തില്‍ ഹൈന്ദവര്‍ക്ക് ആരാധനാനുമതി നിഷേധിച്ചതിന്റെ പരിതാപകരമായ സംഭവങ്ങളുടെയും തുടര്‍ന്ന് ജന്മസ്ഥാനം വീണ്ടെടുക്കാനായി ആരംഭിക്കപ്പെട്ട സന്ധിയില്ലാ സമരങ്ങളുടെയും സത്യം പറയുന്നു. ഇതൊക്കെ സഹസ്രാബ്ദങ്ങളായി ഹൈന്ദവര്‍ ശ്രീരാമദേവനോട് പുലര്‍ത്തിപോരുന്ന അദമ്യവും അതുല്യവും അഗാധവുമായ ഭക്ത്യാദരങ്ങളിലേയ്ക്കാണ് വെളിച്ചം വീശുന്നത്.
വിദേശി ബാബറുടെ ആജ്ഞാനുസരണം മിര്ബെക്കി രാമക്ഷേത്രത്തെ ആക്രമിച്ച് പള്ളിപണിയിച്ചതിന് മതപരമായ പ്രസക്തിയോ പ്രാധാന്യമോ ഇല്ല. മറിച്ച് ഹൈന്ദവര്‍ക്കെതിരെയുള്ള ആക്രമണോത്സുകതമാത്രമായിരുന്നു ഇതിനു പിന്നില്‍. ഈ നടപടി ഹൈന്ദവജനതയ്ക്ക് ശ്രീരാമദേവനെ ആരാധിക്കാനുള്ള അവകാശം നിഷേധിക്കുക മാത്രമായിരുന്നില്ല ഒപ്പം ദേശീയമായ അടിച്ചമര്‍ത്തപ്പെടലിന്റെ പ്രതീകവുമായിരുന്നു.
ഉണരുന്ന ദേശീയ ബോധത്തിന്റെ പ്രതീകമാണ് ശ്രീരാമക്ഷേത്ര നിര്‍മാണം. മതേതരത്വത്തിന്റെ പേരിലുള്ള മതേതരത്വ വിരുദ്ധ നിലപാടുകള്‍ രാഷ്ട്രഭദ്രതയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളികളുയര്‍ത്തുന്നു. ഈയൊരു സാഹചര്യത്തില്‍ രാമജന്മസ്ഥാന ക്ഷേത്രനിര്‍മാണത്തിന്റെ ലക്ഷ്യമെന്നത് കേവലം ഒരു ക്ഷേത്രനിര്‍മാണമല്ല. മറിച്ച് പൊതുജീവിതത്തെ സംശുദ്ധമാക്കികൊണ്ട് നമ്മുടെ രാഷ്ട്രത്തെ രാമരാജ്യസങ്കല്‍പ്പത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടെത്തിക്കുക എന്നതാണ്.
രാമജന്മഭൂമിയെ സംബന്ധിച്ചുള്ള അത്യുത്ക്കടമായ ജനാഭിലാഷത്തെ നമ്മുടെ സര്‍ക്കാരുകള്‍ നിരസിക്കുകയാണുണ്ടായത്. നമ്മുടെ നേതാക്കന്മാരാകട്ടെ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രശ്നപരിഹാരത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്നു. നമ്മുടെ കോടതികളാകട്ടെ നിഷ്കൃഷ്ടമായ ചട്ടവട്ടങ്ങളില്‍ മാത്രം കുരുങ്ങികിടക്കുന്നു. ഇങ്ങനെ രാജ്യമാസകലം ഉയര്‍ന്നുവന്ന പൊതുജന അമര്‍ഷം ഒരു ഡിസംബര്‍ 6ന് അനിയന്ത്രിതമായി മാറി. എന്നാല്‍ ഇതിന് തികച്ചും സമാധാനപരവും സന്തോഷപൂര്‍ണവുമായ പരിഹാരം കണ്ടെത്താന്‍ കഴിയുമായിരുന്നു. തര്‍ക്ക മന്ദിരത്തോട് ചേര്‍ന്നുള്ള 2.77 ഏക്കര്‍ ഭൂമിയില്‍ കര്സേവക്ക് അനുവാദം നല്കിയിരുന്നുവെങ്കില്. നിയമാനുസൃതമായ നടപടിയിലൂടെ തര്‍ക്കമന്ദിരത്തെ അതേപടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കാമെന്ന ശ്രീരാമജന്മഭൂമി പ്രസ്ഥാന നേതൃത്വത്തിന്റെ ഉപദേശത്തെ ചെവിക്കൊള്ളാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണുണ്ടായത്. തുടര്‍ന്ന് വിവാദമന്ദിരം തകര്‍ക്കപ്പെട്ടു. ദശലക്ഷക്കണക്കിനാളുകള്‍ ശ്രീരാമക്ഷേത്രനിര്മാണത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ ഭാഗഭാക്കുകളായി.
കാര്‍സേവകരുടെ ആശയാഭിലാഷങ്ങളെ നിഷ്ക്കരുണം ചവുട്ടിമെതിക്കുന്നവരുടെ നിയന്ത്രണത്തിലാണ് വാര്‍ത്താവിനിമയ ഘടകങ്ങളായ പാര്‍ലമെന്റ്, മിക്ക പത്ര ദൃശ്യ മാദ്ധ്യമങ്ങള്‍ തുടങ്ങിയവയെല്ലാം. ഇവയെല്ലാംതന്നെ രാമജന്മഭൂമി പ്രശ്നത്തിന്റെ പേരില്‍ കര്‍സേവകര്‍ക്ക് മേല്‍ ദുഷ്പ്രചാരണം നടത്താന്‍ മത്സരിക്കുകയും ചെയ്തു.
മീര്ബെക്കിയെന്ന ആക്രമണകാരിയുടെ വിജയപ്രതീകത്തെ തുടച്ചുമാറ്റി ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാനായി ആരംഭമിട്ട അയോദ്ധ്യ പ്രസ്ഥാനം ഇന്ന് ജനതയെ ചിന്തക്കും പുനശ്ചിന്തക്കും നിര്‍ബന്ധിതരാക്കി തീര്‍ത്തിരിക്കുന്നു. മതേതരഭരണ സംവിധാനം അധിഷ്ഠിതമായിരിക്കേണ്ടത് ഏതിലാണെന്നും 85ശതമാനം വരുന്ന ജനതയുടെ അത്യുത്ക്കടമായ വികാരം അപമാനിക്കപ്പെടുമ്പോള്പോലും അതിനെ അതിജീവിച്ചുകൊണ്ട് ഒരു രാഷ്ട്രത്തിന് എങ്ങനെ നിലനില്‍ക്കാനാവുമെന്നും അടിച്ചേല്പ്പിക്ക്പ്പെടുന്ന പ്രശ്നപരിഹാരങ്ങള്‍ക്ക് പകരമായി ഏതേത് മാര്‍ഗങ്ങളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതെന്നുമുള്ള ചിന്തക്ക് ഈ പ്രസ്ഥാനം വഴിതെളിച്ചു.
രണ്ട് പതിറ്റാണ്ടിന് മുമ്പ് തര്‍ക്കമന്ദിരം തകര്‍ന്നെങ്കിലും അവിടെ ശ്രീരാമവിഗ്രഹത്തിന് സ്ഥാനചലനമൊന്നും വന്നിട്ടില്ല. താല്‍ക്കാലിക ക്ഷേത്രത്തില്‍ നിത്യപൂജ നടക്കുന്നു. പൂജാരിയെ നിശ്ചയിക്കുന്നത് കാലങ്ങളായി ഉത്തര്‍പ്രദേശ് സര്‍ക്കാറാണ്. ആരാധനക്കാകട്ടെ പ്രതിദിനം ആയിരക്കണക്കിന് ശ്രീരാമഭക്തരുമെത്തുന്നു. അവിടെ ക്ഷേത്രമല്ലാതെ മറ്റൊരു നിര്‍മ്മിതിയും നടക്കില്ലെന്നത് അനിഷേധ്യമായ സത്യമാണ്. ക്ഷേത്രനിര്‍മ്മാണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. മിര്ബെക്കി തകര്‍ത്ത ക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ കമനീയമായ ക്ഷേത്രനിര്‍മ്മാണത്തിന്റെ പണികളെല്ലാം പൂര്‍ത്തിയായി. അതിനെന്തെങ്കിലും നിയമതടസ്സമുണ്ടെങ്കില്‍ അത് നീക്കാനുള്ള ബാധ്യത നിര്‍വഹിക്കേണ്ടത് സര്‍ക്കാറാണ്. അത് കലവിളംബം കൂടാതെ നിര്‍വ്വഹിക്കുന്നതിനുപകരം ഭക്തജനങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി അദ്ധ്വാനിക്കുന്നവരെ തടയാനും ക്ഷേത്ര നിര്‍മ്മിതിയെ തകര്‍ക്കാനും ശ്രമിക്കുന്നത് ഒരു ഗുണവുമുണ്ടാക്കില്ല. ദോഷമാണെങ്കില്‍ ഒരു പാടുണ്ടാവുകയും ചെയ്യും. അത് അഖിലേഷിന് അറിയില്ലെങ്കില്‍ അഭിവന്ദ്യ പിതാവ് മുലായത്തോട് ചോദിച്ചറിയണം.
അയോധ്യയ്ക്ക് സമാനമായ ചരിത്രമായിരുന്നു സോമനാഥിനും. സുല്‍ത്താന്‍ മുഹമ്മദ്ഘസ്നി മുതല്‍ ഔറംഗസീബ് വരെ നിരന്തരം സോമനാഥക്ഷേത്രം കൊള്ളയടിച്ചു തകര്‍ത്തു. ഓരോ തവണ പുനര്‍നിര്‍മ്മിക്കുന്തോറും ക്ഷേത്രം തകര്‍ത്തുകൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ക്ഷേത്രം തകര്‍ത്തത് 1706ലായിരുന്നു. അതിനുശേഷം ചെറിയൊരു പള്ളിയും കെട്ടി. ജനസംഖ്യയില്‍ 80ശതമാനം ഹിന്ദുക്കള്‍. എന്നിട്ടും ജൂനഗഡിലെ നവാബ് സോമനാഥക്ഷേത്രം നിലനിന്ന സൗരാഷ്ട്രയിലെ പ്രഭാസ് പത്താന് എന്ന ചെറിയ പ്രദേശവും പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ നോക്കി. അസംഘടിതരെങ്കിലും ഹിന്ദുക്കള്‍ എതിര്‍ത്തു.
ശ്യാമളദാസ് ഗാന്ധിയുടെ നേതൃത്വത്ത്വത്തിലുണ്ടായ ചെറുത്തുനില്‍പ്പിന് മുന്നില്‍ നവാബ് മുട്ടുകുത്തി. അയാള്‍ പാക്കിസ്ഥാനിലേക്ക് കടന്നു. 1947 നവംബര്‍ 9ന് അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ മന്ത്രിസംഘം സൗരാഷ്ട്ര സന്ദര്‍ശിച്ചു. തുടര്‍ന്ന് സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പട്ടേലിന്ന് ഇതുമൂലം വോട്ട് കൂടുമോ അതോ കുറയുമോ എന്ന് നോക്കിയില്ല. അതിനുശേഷം ഇപ്പോള്‍ ആറരപതിറ്റാണ്ടാകുന്നു. ഇന്ന് അഖിലേഷായാലും മുലായം ആയാലും ക്ഷേത്രനിര്‍മാണം നടന്നാലാണോ അതോ തടഞ്ഞാലാണോ വോട്ടുകിട്ടുക എന്നാണ് നോക്കുന്നത്. ശ്രീരാമനെ ദൈവമായി കാണുന്ന കോടാനുകോടി ജനവികാരം അലയടിച്ചൊഴുകിയെത്തുമ്പോള് ഒരഖിലാണ്ഡ മണ്ഡലത്തിനും അത് തടയാനും തടുക്കാനും പറ്റുകില്ലെന്നോര്ക്കണം.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: