ജന്മാഷ്ടമി പുരസ്കാര സമര്‍പ്പണം ഇന്ന്
കഥകളിയുടെ മൂന്നര നൂറ്റാണ്ടിനോടടുത്തു വരുന്ന ചരിത്രത്തില്‍ അനന്വയമായി വര്‍ത്തിക്കുന്ന മഹാചാര്യനാണ് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. തൊണ്ണൂറ്റിയെട്ടാമത്തെ വയസ്സിലും ആയാസകരമായ ആദ്യവസാനവേഷം കെട്ടുന്ന ഇദ്ദേഹം ലോകകലാചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. സാത്വികം, ആംഗികം, ആഹാര്യം എന്നീ മൂന്നംശങ്ങളിലും ശ്രദ്ധയൂന്നേണ്ട അഭിനയം തനിക്കു സാധിക്കുന്നത് ഗുരുകടാക്ഷവും ഈശ്വരാനുഗ്രഹവും കൊണ്ടാണെന്നാണ് ആചാര്യന്റെ ദൃഢവിശ്വാസം.
ഇന്നത്തെ യക്ഷഗാനത്തിന്റെ ഛായയിലുണ്ടായിരുന്ന രാമനാട്ടത്തെ സംസ്കരിച്ച് കഥകളിയാക്കിയത് കോട്ടയത്തു തമ്പുരാനാണ്. വെള്ളാട്ടിരിയുടെ പാരമ്പര്യ സേനാനായക കുടുംബാംഗവും കളരിയഭ്യാസിയും അഭിനയ ഗുരുവുമായിരുന്ന വെള്ളാട്ടു ചാത്തുപ്പണിക്കരെ മുഴക്കുന്നു കളരിയില്‍ താമസിപ്പിച്ച് അദ്ദേഹത്തിന്റെ സഹായത്തോടെയായിരുന്നു കോട്ടയത്തു തമ്പുരാന്റെ പരിഷ്കരണശ്രമം. തമ്പുരാന്റെ കാലശേഷം ജന്മദേശമായ അങ്ങാടിപ്പുറത്തെത്തിയ ചാത്തുപ്പണിക്കര്‍ കല്ലടിക്കോട് അംശത്തിലെ പുലാപ്പറ്റയില്‍ കളരി തുടങ്ങി. തോലന്നൂര്‍, കുത്തന്നൂര്‍, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, മനിശ്ശേരി, ചെത്തല്ലൂര്‍, തിരുവില്വാമല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ധാരാളം യുവാക്കള്‍ പഠിതാക്കളായെത്തി. അങ്ങനെ കല്ലടിക്കോട്ടാരംഭിച്ച കളരിയിലെ അഭ്യാസക്രമം കല്ലടിക്കോടന്‍ ചിട്ടയെന്ന് അറിയപ്പെട്ടു. ചാത്തുപ്പണിക്കരുടെ ഭാഗിനേയന് നാണുമേനോനിലൂടെ ആ ചിട്ട വള്ളുവനാട്ടിലും ഏറനാട്ടിലും വേരുറച്ചു. ആ ചിട്ടയിലെ മഹാഗുരുക്കന്മാരിലൊരാളായിരുന്നു ഈച്ചരമേനോന്. അദ്ദേഹം അങ്ങാടിപ്പുറത്തും പിന്നീട് കോഴിക്കോട്ടെ പുഴവായ്സ്വരൂപാസ്ഥാനമായ ചാത്തമംഗലത്തും ഒടുവില്‍ താഴക്കാട്ടുമനക്കാരുടെ തൃക്കരിപ്പൂരിലും കളരികള്‍ നടത്തിയിരുന്നു. ഈച്ചരമേനോന്റെ മകനും പ്രധാനശിഷ്യനുമായ പാലയില്‍ കരുണാകരമേനോന്‍ ഉത്തരകേരളത്തില്ത്തന്നെ തുടര്‍ന്നു. കൂത്താളി മൂപ്പില്‍ നായരുടെ മകന് അപ്പുക്കുട്ടി നമ്പ്യാര്‍ കീഴ്പ്പയ്യൂര്‍ കുനിയില്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ആരംഭിച്ച കളരിയില്‍ വെച്ച് അദ്ദേഹത്തിനു ലഭിച്ച പുത്രതുല്യനായ ശിഷ്യനാണ് ഗുരു ചേമഞ്ചേരി. തളിപ്പറമ്പിലും എടക്കാട്ടും എരഞ്ഞിലും മറ്റും വെച്ച് ഗുരു അനവധി ശിഷ്യര്‍ക്ക് കല പകര്‍ന്നു കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം കുഞ്ഞിരാമന് നായരോടായിരുന്നു. അദ്ദേഹം കുചേലവേഷവും കെട്ടി ശിഷ്യന്റെ ശ്രീകൃഷ്ണവേഷത്തിന്റെ മടിയിലേക്കു ചാഞ്ഞുകൊണ്ടാണ് കലാജീവിതത്തിനും ലോകജീവിതത്തിനും തിരശ്ശീല പിടിപ്പിച്ചത്. ഗുരുവിന് ആണ്‍മക്കളില്ലാതിരുന്നതിനാല്‍ ആ സ്ഥാനത്തുനിന്ന് ശുശ്രൂഷിച്ചിരുന്ന ശിഷ്യന്‍തന്നെ പിതൃക്രിയകളും ചെയ്തു. ഗുരുഭക്തനായ ശിഷ്യന് അന്നു മുതല്‍ ശ്രീകൃഷ്ണവേഷം കെട്ടാനാണ് താല്പര്യം. എണ്ണമറ്റ വേദികളില്‍ ഗുരുവിന്റെ ശ്രീകൃഷ്ണവേഷങ്ങള് ഉണ്ടായിട്ടുണ്ട്. ഈശ്വരാനുഗ്രഹംകൊണ്ട് ഇനിയും അതിനു സാധിക്കുകയും ചെയ്യും. തന്റെ ഗുരുവിന്റെ മാര്‍ഗത്തില്‍ നിന്നും ചിട്ടയില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം മുതിര്‍ന്നിട്ടില്ല.
കൂടെയുണ്ടായിരുന്നവരെല്ലാം കലാമണ്ഡലത്തിന്റെ സ്വാധീനത്താല്‍ കല്ലുവഴിച്ചിട്ടയിലേക്കു കൂടുമാറിയിട്ടും ഗുരുവിന്റെ നിശ്ചയത്തിന് ഇളക്കമുണ്ടായില്ല. കടത്തനാട് കൊച്ചുഗോവിന്ദന് നായരാശാന്റെ വേര്‍പാടിനുശേഷം ശുദ്ധ കല്ലടിക്കോടന്‍ ചിട്ടക്കാരനായി അവശേഷിക്കുന്നത് ഗുരു ഒരേയൊരാള്‍ മാത്രം.
മരുമക്കത്തായത്തിന്റെ ക്ഷീണകാലത്താണ് ഗുരുവിന്റെ ജനനം. 1916 ജൂണ്‍ 26ന് കൊയിലാണ്ടിക്കു സമീപത്തുള്ള ചേലിയ ഗ്രാമത്തിലെ കിണറ്റിന്‍കര കുഞ്ഞമ്മുക്കുട്ടിയമ്മയുടെയും മടയന്‍കണ്ടി ചാത്തുക്കുട്ടിനായരുടെയും ദ്വിതീയ സന്താനമായിരുന്ന അദ്ദേഹത്തിന് ഓര്‍മ്മവെക്കും മുമ്പേ അമ്മ കാലയവനികയില്‍ മറഞ്ഞു. രണ്ട് മാതുലന്മാരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂളില്‍ മഹാകവി കുട്ടമത്തിന്റെ ബാലഗോപാലന് നാടകം കളിക്കുമ്പോള്‍ ബാലഗോപാലനാകാന് നാലാം ക്ലാസിലെ കുഞ്ഞിരാമന് തെരഞ്ഞെടുക്കപ്പെട്ടു. ആ വേഷം കണ്ട ഒരു സഹൃദയന് കുട്ടിയെ അപ്പുക്കുട്ടി നമ്പ്യാരുടെയടുത്തെത്തിച്ചു. “ആശാനെ, ഇതാ ഒരു മകന്” എന്നു പറഞ്ഞ് നമ്പ്യാര്‍ കുഞ്ഞിരാമനെ ഗുരു കരുണാകരമേനോന്റെ കയ്യില്‍ ഏല്‍പ്പിച്ചുകൊടുത്തു.
അങ്ങനെ ഒരു കഥകളി വേഷക്കാരന് രൂപപ്പെട്ടു. വേഷക്കാരന് മാത്രമായിരുന്നില്ല കരുണാകരമേനോന്‍. പാടും, ചെണ്ടയും മദ്ദളവും വായിക്കും, ചുട്ടികുത്തും, ഒഴിവുസമയങ്ങളില്‍ കോപ്പുപണിയും ആവശ്യമെങ്കില്‍ കളരിവിധിപ്രകാരമുള്ള അത്യാവശ്യ ചികിത്സകളും ചെയ്യും. ആരെങ്കിലും തക്കസമയത്തു വരാതിരുന്നാല്‍ കളിമുടങ്ങരുതെന്ന നിര്‍ബന്ധമാണ് ഇങ്ങനെ സര്വ്വകലാവല്ലഭനാകാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തന്റെ ശിഷ്യനും ഇങ്ങനെയെല്ലാമായിരിക്കണമെന്ന് ഗുരുവിന് ശാഠ്യമുണ്ടായിരുന്നു. കുഞ്ഞിരാമനും അങ്ങനെയൊക്കെയായി. പില്ക്കാലത്ത് രണ്ടു മൂന്ന് നൃത്തകലാലയങ്ങള് സ്ഥാപിച്ചു വിജയിപ്പിക്കാനും ഒടുവില്‍ ഒരു കഥകളി വിദ്യാലയം ആരംഭിച്ചു വളര്‍ത്തിക്കൊണ്ടുവരാനും ഈ ശിക്ഷണമാണ് തുണയായത്.
കാസര്‍കോടു മുതല്‍ തൃപ്പൂണിത്തുറവരെയുള്ള സ്ഥലങ്ങളിലാണ് ഗുരുവിന്റെ വേഷമുണ്ടായിട്ടുള്ളത്. അതില്‍ത്തന്നെ കോഴിക്കോടു മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള പ്രദേശത്താണ് അധികവും പ്രവര്‍ത്തിച്ചത്. അതിനാല്‍ ഗുരുവിനെ വേണ്ടവിധം മനസ്സിലാക്കാന്‍ മധ്യകേരളത്തിലോ തെക്കന്‍ ദിക്കുകളിലോ ഉള്ളവര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. മഹാകവി കുട്ടമത്ത് ബാലഗോപാലന് നാടകം ആട്ടക്കഥയാക്കിയപ്പോള്‍ അതില്‍ ബാലഗോപാലന്റെ വേഷമാണ് ആദ്യം കെട്ടിയത്. എങ്കിലും ഔപചാരികമായ അരങ്ങേറ്റം ആറു വര്‍ഷം കൂടി കഴിഞ്ഞാണുണ്ടായത്. കിരാതത്തിലെ പാഞ്ചാലിയായിട്ടാണ് അന്ന് അഭിനയിച്ചത്. തുടര്‍ന്ന് ചുവന്ന താടിയൊഴിച്ചുള്ള എല്ലാ വേഷങ്ങളും കെട്ടി വരുന്നു. വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ചുവന്ന താടി ചൊല്ലിയാടിക്കുന്നതും ആശാന് തന്നെ. കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടി ചില വേദികളില്‍ ദുശ്ശാസനനായും കലിയായും ദ്വാപരനായും മറ്റും ആടിയിട്ടുണ്ടെങ്കിലും അതൊന്നും തന്റെ വേഷങ്ങളില്‍ പെടുന്നില്ലെന്നാണ് ഗുരുവിന്റെ പക്ഷം.
കഥകളിയുടെ കണ്ടകശ്ശനി അനുഭവിച്ച തലമുറയിലാണ് ഗുരുവും പെടുന്നത്. രാജാക്കന്മാരും പ്രഭുക്കളും കയ്യൊഴിഞ്ഞ കഥകളിയെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ മടിച്ചു. കളി വേണോ എന്നു ചോദിച്ച് നാടുചുറ്റിയതിന്റെ ദുരിതങ്ങള്‍ അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. കടത്തനാട്ടു തമ്പുരാന്റെ മകളും ഗാന്ധിജിയുടെ വാത്സല്യഭാജനവുമായിരുന്ന കൗമുദി ടീച്ചറുടെ നിര്‍ദ്ദേശമനുസരിച്ച് ഡാന്‍സ് എന്ന പുത്തന്‍ കലാരൂപം പഠിക്കാന്‍ തയ്യാറായി. ആദ്യം ചിന്നമ്മു ടീച്ചറില്‍ നിന്ന് കൈകൊട്ടിക്കളി പഠിച്ചു. പിന്നെ തൃപ്പൂണിത്തുറ മാധവമേനോന്, തഞ്ചാവൂര്‍ രാജരത്നംപിള്ള, ഗുരു ഗോപിനാഥ് എന്നിവരുടെയടുത്ത് ഉപരിപഠനം നടത്തി. ഗുരു ഗോപിനാഥിനോടൊപ്പം കേരളനടനം എന്ന പുതിയ നൃത്തരൂപം ഉണ്ടാക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുകയും ചെയ്തു. കണ്ണൂരിലും തലശ്ശേരിയിലും നൃത്തകലാലയങ്ങള് സ്ഥാപിച്ച് വളരെക്കാലം സ്വന്തം നിലയില്‍ നടത്തി. പ്രായമേറിയതോടെ അതൊക്കെ ശിഷ്യര്‍ക്കു കൊടുത്ത് ചേലിയയില്‍ തിരിച്ചെത്തി.
പൂക്കാട്ട് കലാലയം സ്ഥാപിക്കുന്നതിനു കാര്യമായി യത്നിച്ചു. ഇപ്പോള്‍ ചേലിയ കഥകളി വിദ്യാലയത്തില്‍ മാത്രമായി ഒതുങ്ങിക്കഴിയുകയാണ്. അടുത്ത കാലത്തുണ്ടായ ഗുരുതരമായ കാറപകടം പോലും അദ്ദേഹത്തിലെ കലാകാരന്റെ ഇച്ഛാശക്തിക്ക് തടസ്സമാകുന്നില്ല. മേക്കുന്നത്തു കുഞ്ഞികൃഷ്ണന് നായര്‍ രചിച്ച് നിരവധി നൃത്തനാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ചതും സമ്പൂര്‍ണ്ണ രാമായണം ആട്ടക്കഥ ചിട്ടപ്പെടുത്തിയതും ഗുരുവാണ്. നൃത്തരംഗത്തായാലും ശ്രീകൃഷ്ണവേഷമുണ്ടെങ്കില് അത് ഗുരുതന്നെ ചെയ്യും. കലാശങ്ങളുടെ കാര്യത്തിലും മുദ്രകളുടെ കാര്യത്തിലും കല്ലുവഴിച്ചിട്ടതന്നെ മാര്‍ഗ്ഗദര്‍ശി.
വളരെ ഹ്രസ്വമായ ഒരു ദാമ്പത്യ ജീവിതമേ ഗുരുവിനുണ്ടായുള്ളൂ. ഭാര്യയുടെ വിയോഗത്തിനുശേഷം നൈഷ്ഠിക ബ്രഹ്മചാരിയായിക്കഴിയുന്നു. അദ്ദേഹം ദു:ഖം മറക്കാന്‍ വേണ്ടി പണ്ടേയുള്ള ഉപാസന തീവ്രതരമാക്കി. സാധാരണ കലാകാരന്മാര്‍ക്കുണ്ടാകുന്ന ഒരു ദുശ്ശീലവും അദ്ദേഹത്തെ ഇതുവരെ സ്വാധീനിച്ചിട്ടില്ല. താബൂലചര്വ്വണംപോലുമില്ലെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. സത്യശുദ്ധമായ ജീവിതമാണ് ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ശക്തി. മകന് ഉദ്യോഗസ്ഥനായി കേരളത്തിനു പുറത്താണ്. ഭാഗിനേയന്മാരൊത്ത് മരുമക്കത്തായത്തറവാടിന്റെ നല്ല മാതൃകയായിട്ടാണ് ഗുരു ജീവിച്ചുവരുന്നത്.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പോര്‍മുഖങ്ങളില്‍ ഗുരു സജീവമായിരുന്നു. മദ്യശാലകള്‍ പിക്കറ്റു ചെയ്യാന്‍ കേളപ്പജിയോടൊപ്പം പോയിട്ടുണ്ട്.
പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും ഓണപ്പുടവകളാണ് ആദ്യകാലത്തെ അംഗീകാരങ്ങള്‍, വളരെ വൈകിയാണെങ്കിലും ചില അംഗീകാരങ്ങള്‍ ആധുനിക ഭരണതലത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി അംഗത്വം, കലാമണ്ഡലം പരീക്ഷാബോര്‍ഡ് മെമ്പര്‍ സ്ഥാനം, കേരള ഗവണ്മെന്റിന്റെ നടന ഭൂഷണം പരീക്ഷയുടെ മുഖ്യപരീക്ഷകനും ആകാശവാണി തിരുവനന്തപുരം നിലയത്തിലെ മുഖ്യ ഓഡീഷന് കമ്മറ്റി അംഗത്വം ഇവ എടുത്തുപറയാം.
ആരാധകരും ശിഷ്യഗണവും നല്കിയ ഉപഹാരങ്ങള്‍ക്ക് കണക്കില്ല. എല്ലാം ഗുരു കൃത്യമായി ഓര്‍ത്തുവെക്കുന്നു. ഒരു പുരുഷായുസ്സു മുഴുവന്‍ ഭഗവാന് ശ്രീകൃഷ്ണനായി പകര്‍ന്നാടിയ, ആടിക്കൊണ്ടിരിക്കുന്ന ഈ മഹാനുഭാവന് ജന്മാഷ്ടമി പുരസ്കാരം നല്കി ബാലസംസ്കാരകേന്ദ്രം ഇന്ന് ആദരിക്കുന്നു. നൃത്ത്യകലയുടെ ഈ പീലിത്തിരുമുടി ഇനിയും പ്രേക്ഷകര്‍ക്കു ആഹ്ലാദമരുളാന് ദീര്‍ഘകാലം നമ്മോടൊപ്പമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഡോ. പ്രിയദര്ശന്ലാല്
പ്രതികരിക്കാൻ ഇവിടെ എഴുതുക: