കുറച്ചുനാളുകളായി കണ്ണീരില്‍ കുതിരുകയാണ് രാജ്യം. ഉത്തരാഖണ്ഡ് ദുരന്തം കഴിഞ്ഞിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ ബീഹാറിലെ ധമാരഘട്ട് റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ ദുരന്തത്തില്‍ 37 ഹതഭാഗ്യരുടെ ജീവന് നഷ്ടമായിരിക്കുന്നു. കഷ്ടനഷ്ടങ്ങളുടെയും അപകടത്തില്പെട്ടവരുടെയും കണക്കുകള്‍ വളരെയേറെവരികയും ചെയ്യും. ഒന്ന് പ്രകൃതി ദുരന്തമെങ്കില്‍ മറ്റേത് വിളിച്ചുവരുത്തിയത്. ഓരോ ദിനത്തിലും ഭാരതത്തിലെ ഏതെങ്കിലും സ്ഥലത്ത് റെയില്‍വെയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു അപകടം നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഏറ്റവും കൂടുതല്‍ വ്യാപിച്ചു കിടക്കുന്ന ഒരു തൊഴില്‍ മേഖല എന്ന നിലയില്‍ റെയില്‍വെയുടെ സ്വീകാര്യതയും ഉത്തരവാദിത്തവും ഏറെ ഉയര്‍ന്നതാണ്. അതു കൊണ്ട് തന്നെ അതിനനുസരിച്ചുള്ളനിലപാടുകളും ഉണ്ടായേ തീരൂ.
എന്നാല്‍ റെയില്‍വെയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടാവുന്നുണ്ടോ എന്നത് സംശയമാണ്. തുരന്തോ എക്സ്പ്രസ് എന്ന വണ്ടിയില്‍ യാത്രചെയ്തവര്‍ക്കുണ്ടായ അനുഭവം സമൂഹം ചര്‍ച്ച ചെയ്യപ്പെട്ട് തീരുംമുമ്പെയാണ് മരുസാഗര്‍ എക്സ്പ്രസ്സിലും ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷണം മോശമാണെന്നും ആയത് വിതരണം ചെയ്യരുതെന്നുമുള്ള യാത്രക്കാരുടെ അഭ്യര്‍ത്ഥന തൃണവല്ഗണിക്കുകയും യാത്രക്കാരുടെ നേരെ തട്ടിക്കയറുകയുമായിരുന്നു അതിലെ പാന്‍ട്രി ജീവനക്കാര്‍. എത്രധാര്‍ഷ്ട്യത്തോടെയാണ് അവര്‍ പെരുമാറിയതെന്ന് നമുക്കറിയാന്‍ കഴിഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ് അവശരായ യാത്രക്കാരെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലെത്തിച്ചത്. ഒരു തീര്‍ത്ഥാടകകേന്ദ്രത്തില്‍ പോയി തിരിച്ചുവരുന്നവരായിരുന്നു യാത്രക്കാര്‍.
ബിഹാറിലെ ധമാരഘട്ട് റെയില്‍വെ സ്റ്റേഷനിലുണ്ടായ ദുരന്തത്തിലും പെട്ടത് തീര്‍ത്ഥാടകരായിരുന്നു എന്നത് ഒരു പക്ഷേ യാദൃച്ഛികമാവാം. പ്രസ്തുത സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ട്രെയിന്‍കുതിച്ചു വരുമ്പോള്‍ നിസ്സഹായര്‍ അതിനടിയില്‍പ്പെട്ട് ചതഞ്ഞുമരിക്കുകയാണുണ്ടായത്. മൂന്നു ട്രാക്കുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കിലും ട്രെയിനുകള്‍ നില്‍ക്കുകയായിരുന്നു. മൂന്നാമത്തെ ട്രാക്കിലൂടെയാണ് രാജ്യറാണി എക്സ്പ്രസ് 80 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുവന്നത്. ശ്രാവണ മാസത്തോടനുബന്ധിച്ച് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ദര്ശനത്തിനെത്താന് എല്ലാവരും തിരക്കുകൂട്ടുന്നതിനിടയില് ട്രെയിനിന്റെ ശബ്ദം കേട്ടില്ല. അധികൃതര്‍ ആവര്‍ത്തിച്ച് മൈക്ക് അനൗണ്‍സ് മെന്റ് നടത്തിയിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് പറയുന്നത്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവസമയത്ത് വെടിക്കെട്ടുനടക്കുമ്പോള്‍ സമാനരീതിയില്‍ ദുരന്തം നടന്നിരുന്നു. അവിടെ മരണസംഖ്യകുറവായിരുന്നു എന്നു മാത്രം.
റെയില്‍വെയ്ക്ക് ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടാവും പഥ്യം. ജനങ്ങള്‍ ശ്രദ്ധിക്കാതെ ഈദൃശകാര്യങ്ങള്‍ ചെയ്താല്‍ തങ്ങള്‍ നിസ്സഹായരല്ലേ എന്നാവും ചോദിക്കാനുണ്ടാവുക.
ജനങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ റെയില്‍വെകാണിക്കുന്നതാല്‍പര്യം യാത്രക്കാരുടെ ജീവനിലും ഉണ്ടാവണമെന്ന കാര്യത്തില്‍തര്‍ക്കമില്ല. ഓരോ അപകടത്തിനു ശേഷവും ചെറിയ ആശ്വാസനടപടികളും മറ്റുമായി റെയില്‍വെ കൈകഴുകുന്ന ഒരു സ്വഭാവമാണ് കൈക്കൊള്ളുന്നത്.ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ റെയില്‍വെയെ ഓരോ ദിനത്തിലും കൂടുതല്‍ പേര് ആശ്രയിച്ചുവരുന്ന അവസ്ഥയുണ്ട്. അങ്ങനെ വരുമ്പോള്‍ കേവല ഉത്തരവാദിത്തത്തില്‍ നിന്ന് അതിജാഗ്രതാ പൂര്‍ണമായ ഉത്തരവാദിത്തത്തിലേക്ക് അവര്‍ നിശ്ചയമായും ഉയരണം. നിര്‍ഭാഗ്യവശാല്‍ റെയില്‍വെ സ്വയം ന്യായീകരണത്തിന്റെ ഉരുക്കുകവചത്തിനുള്ളില്‍ രക്ഷതേടുകയാണ്.
ഓരോ വര്‍ഷവും 15,000 ത്തില്‍ ഏറെ പേര് പാളം മുറിച്ചുകടക്കുമ്പോള്‍ മരണപ്പെടുന്നുണ്ട്. റെയില്‍വെയുടെ നിരന്തരമുള്ള ഓര്‍മപ്പെടുത്തലും ഉത്തരവുകളും നിലവിലുണ്ടായിട്ടും ഇങ്ങനെ സംഭവിക്കുന്നുവെങ്കില്‍കൂടുതല്‍ ഉത്തരവാദിത്തവും സുരക്ഷിതത്വനിലപാടും ഉണ്ടാവണമെന്നതല്ലേ അതു കാണിക്കുന്നത്. പല സംസ്ഥാനങ്ങളിലും റെയില്‍വെസ്റ്റേഷനടുത്തോ അധികം ദൂരമല്ലാത്തയിടങ്ങളിലോ ആരാധനാ കേന്ദ്രങ്ങളുണ്ടാവും. അവിടത്തെ പ്രധാന ഉത്സവങ്ങളും മറ്റ് ദിനങ്ങളും ഏതൊക്കെയാണെന്നതിനെക്കുറിച്ച് നേരത്തെതന്നെ അറിയാനാവും. അങ്ങനെ വരുമ്പോള്‍ പ്രസ്തുത സ്റ്റേഷന് അധികൃതര്‍ കൂടുതല്‍ ജാഗ്രതയോടെ സ്ഥിതിഗതികള്‍കൈകാര്യം ചെയ്യേണ്ടിവരും .അത്തരം സ്റ്റേഷനുകളില്‍ നിര്‍ത്താത്ത വണ്ടികളെ സംബന്ധിച്ചാണ് കൂടുതല്‍ ജാഗ്രതയുണ്ടാവേണ്ടത്. വേഗം കുറച്ചുപോവുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ബീഹാറില്‍ 37 ഹതഭാഗ്യര്‍ക്ക് ജീവന് നഷ്ടപ്പെടില്ലായിരുന്നു.
റെയില്‍വെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകളും മറ്റും നടക്കുമ്പോള്‍ മനുഷ്യര്‍ക്കു വേണ്ടിയാണ് ഈ സംവിധാനം എന്ന് ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് നന്നായിരിക്കും.അത്തരം വിചാരം ഇല്ലാത്തതുകൊണ്ടാണല്ലോ മരുസാഗര്‍ എക്സ്പ്രസ്സിലെ പാന്‍ട്രിജീവനക്കാര്‍ “കേരളത്തിലുള്ളവര്‍ എന്തും തിന്നു” മെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞത്. ഓരോദുരന്തത്തിനു ശേഷവും കണ്ണില്‍ പൊടിയിടുന്ന ഏര്‍പ്പാടുമായി റെയില്‍വെ രംഗത്തെത്തും. ഒടുവില്‍ പ്രശ്നമൊക്കെ തീവണ്ടിയില്‍യാത്രചെയ്യുന്നവരുടെ തലയില്‍ കെട്ടിവെക്കും. കൂകിവിളിച്ച് തീവണ്ടി അപ്പോഴും കുതിച്ചുപായും. ഇനിയെങ്കിലും ഇതിനൊക്കെ അറുതി വരുത്താനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു; പ്രത്യേകിച്ച് ബിഹാറിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: