ന്യൂദല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാനം രുപീകരിക്കുന്നതില്‍ പ്രതിഷേധിച്ച് പല്ലം രാജു അടക്കമുള്ള നാല് കേന്ദ്രമന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു. ഒമ്പത് എം.പിമാര്‍ രാജിവച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരും രാജിക്കൊരുങ്ങുന്നത്. ഇവര്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്വിജയസിംഗിനെ സന്ദര്‍ശിച്ച് രാജി സന്നദ്ധത അറിയിച്ചു.
പല്ലം രാജുവിനെ കൂടാതെ ജെ.ഡി.സീലം, ഡി.പുരന്ദരേശ്വരി, കെ.കൃപാറാണി എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. രാജിക്കൊരുങ്ങുന്ന കേന്ദ്രമന്ത്രിമാരുമായും എം.പിമാരുമായും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചര്‍ച്ചകള്‍ നടത്തി. സീമാന്ദ്ര മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം ദിഗ്വിജയ് സിങ് അറിയിച്ചു.
അതിനിടെ സീമാന്ധ്ര മേഖലയില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എത്രയും പെട്ടെന്ന് തെലുങ്കാനയില്‍ നിന്നും രാജിവയ്ക്കണമെന്ന ടി.ആര്.എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ പ്രസ്താവന വിവാദമായി. പ്രസ്താവനയ്ക്കെതിരെ സീമാന്ധ്ര മേഖലയില്‍ രൂക്ഷമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
തെലുങ്കാനയിലുള്ള ഹൈദരാബാദിലെ സെക്രട്ടേറിയറ്റില്‍ നാട്ടുകാര്‍ തന്നെ ജോലി ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് ചന്ദ്രശേഖര റാവുവിന്റെ നിലപാട്. തെലുങ്കാന രൂപീകരണത്തിനുശേഷം പത്തു വര്‍ഷം ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായിരിക്കുമെന്ന ധാരണയ്ക്കു വിരുദ്ധമായാണ് റാവുവിന്റെ പ്രസ്താവന. ആന്ധ്ര സെക്രട്ടേറിയറ്റിലെ എണ്പതു ശതമാനത്തോളം ജീവനക്കാരും തെലുങ്കാനയ്ക്കു പുറത്തുള്ളവരാണ്.
പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അസമില്‍ നടക്കുന്ന പ്രതിഷേധങ്ങളും രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: