ന്യൂദല്‍ഹി: ക്രിമിനല്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കാനുള്ള സുപ്രീംകോടതി വിധി മറികടക്കാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെന്ന് കോടതി വിധിച്ചാലുടന് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുന്ന സുപ്രീംകോടതി വിധിയെ സര്‍വ്വകക്ഷി യോഗത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിമര്‍ശിച്ചു.
പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ വര്‍ധിക്കുമെന്ന് ഘടകക്ഷികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.
വിധിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കമല്‍നാഥ് പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണ ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പതിനാറ് ദിവസങ്ങള്‍ കൊണ്ട് 64 നിയമനിര്‍മ്മാണമെന്ന അതിമോഹമാണ് കേന്ദ്രസര്‍ക്കാരിന്. സഭ തടസ്സപ്പെടുത്തേണ്ടതെന്നാണ് നിലപാടെങ്കിലും ഇത് സര്‍ക്കാര്‍ സമീപനത്തെ ആശ്രയിച്ചിരിക്കുമെന്നും ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: