ചണ്ഡിഗഢ്: നൂറുകോടി രൂപ നല്കിയാല് രാജ്യസഭാ അംഗമെന്ന സ്ഥാനം കരസ്ഥമാക്കാമെന്ന് കോണ്‍ഗ്രസ് എംപിയുടെ വിവാദ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ നിന്നുള്ള എംപിയായ ചൗധരി ബിരേണ്ടര്സിംഗാണ് ജിന്ദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. രാജ്യസഭാ സീറ്റിന് 100 കോടി വേണമെന്നും എന്നാല്‍ താന്‍ അത് 80 കോടിക്ക് സ്വന്തമാക്കിയെന്നും മറ്റൊരാള്‍ തന്നോട് വെളിപ്പെടുത്തിയതായാണ് ബിരേണ്ടര്‍ സിംഗ് പ്രസംഗിച്ചത്.
എംപിയുടെ വിവാദ പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത് വന്നു. രാഷ്ട്രീയത്തെ ഇത്രയും തരംതാണ രീതിയിലേക്ക് മാറ്റുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ബിരേണ്ടര്‍ സിംഗ് തന്റെ സ്വന്തം കാര്യമാണ് പ്രസംഗത്തിലൂടെ വിശദമാക്കിയതെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പണത്തിന്റെ സ്വാധീനം സംബന്ധിച്ച് ഹരിയാന രാജ്യസഭാ എംപി നടത്തിയ പ്രസംഗം വന്‍ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിലെ കോടീശ്വരന്മാരെക്കുറിച്ചും ശതകോടീശ്വരന്മാരെക്കുറിച്ചും സിംഗ് സംസാരിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കോടീശ്വരന്മാരുടെ കണക്കും അദ്ദേഹം പത്രവാര്‍ത്തകളെ ഉദ്ധരിച്ച് വെളിപ്പെടുത്തി. ധനികരായവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരു ട്രെന്‍ഡ് നിലവിലുണ്ടെന്നും സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: