മാതാ-പിതാ-ഗുരു ദൈവം എന്ന ആപ്തവാക്യം കേരളത്തില്‍ അപ്രസക്തമായി തീരുകയാണ്. ഹിറ്റ്ലറുടെ ജര്മ്മനിയില്പ്പോലും കുട്ടികളുടെ അവകാശങ്ങള്‍ പരിപാവനമായി കരുതപ്പെട്ടപ്പോള്‍ സംസ്ക്കാരത്തിന്റെ ഉറവിടമെന്ന് കരുതുന്ന കേരളത്തില്‍ കുട്ടികള്‍ ഇന്ന് മാതാപിതാക്കളുടെ ക്രൂരതയുടെ ഇരകളായി മാറിയിരിക്കുകയാണ്. രക്തബന്ധത്തിനുപോലും പ്രസക്തിയില്ലെന്ന് തെളിയിച്ചാണ് ഒരച്ഛന് രണ്ടാനമ്മയുടെ ക്രൂര വൈകൃതങ്ങള്‍ക്ക് കൂട്ടുനിന്ന് ആനന്ദം അനുഭവിക്കുന്നത്. സാംസ്ക്കാരിക കേരളം ലജ്ജിച്ച് തലതാഴ്ത്തുന്ന സ്ഥിതിയാണ് കേരളത്തില്‍ കുഞ്ഞുങ്ങളോടുള്ള ക്രൂരത സൃഷ്ടിച്ചിരിക്കുന്നത്. അച്ഛനും അമ്മയും ഇന്ന് കുട്ടികളുടെ രക്ഷകരല്ല. പെറ്റമ്മ തന്നെ മകളെ പെണ്വാണിഭത്തിനെത്തിക്കുന്ന കാലമാണിത്. ആഗോള വികസന മാതൃകയുടെ ദൃഷ്ടാന്തമായ കേരളത്തിലാണ് ഇന്ന് കുട്ടികളും കൗമാരക്കാരായ പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ കുടുംബം, മാതാവ്, പിതാവ് മുതലായ സങ്കല്‍പ്പത്തിന്റെ പവിത്രത മാത്രമല്ല നഷ്ടപ്പെടുന്നത്. ആ സങ്കല്‍പ്പംതന്നെ കാലഹരണപ്പെട്ടുവെന്ന് തെളിയിക്കുകയാണ്. അതിലുപരി കേരളത്തില്‍ മനുഷ്യത്വംപോലും മറയുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിനിമാനടന് മോഹന്‍ലാല്‍ കേരളം കംസന്റെ നാടായി മാറുന്നുവെന്ന് ബ്ലോഗിലെഴുതി. കംസന് കുട്ടിയെ ഒറ്റയടിക്ക് കൊല്ലുകയായിരുന്നു. പൈശാചികതയുടെ പ്രതിരൂപമായ കേരളത്തിലെ അച്ഛന്മാര് കുട്ടികളെ ഘട്ടംഘട്ടമായി പീഡിപ്പിച്ച് രസിച്ച ശേഷമാണ് കാലപുരിയ്ക്കയക്കുന്നത്. അധ്യാപകര്‍ തല്ലിയാല്‍ കുട്ടികള്‍ക്ക് വീട്ടില്‍ പരാതി പറയാം. പക്ഷേ സ്വന്തം മാതാപിതാക്കള്‍ പീഡകരായാലോ? പീഡനം അനുഭവിക്കുന്ന കുട്ടി ആരോട് പരാതി പറയും.
സ്കൂളില്‍ ചേരാന്‍പോലും പ്രായം തികയാത്ത പിഞ്ചുകുഞ്ഞാണെങ്കില് ആരുണ്ട് അവരുടെ രോദനം കേള്‍ക്കാന്‍. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നാലര വയസുകാരനാണ് രണ്ടാനമ്മയുടെ പീഡനമേറ്റ് മരണോന്മുഖമായി ആശുപത്രിയില്‍ വെന്റിലേറ്ററിലായത്. പീഡിപ്പിച്ചത് രണ്ടാനമ്മയാണെങ്കിലും ആ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് രസിക്കാന്‍ രണ്ടാനമ്മയോടൊപ്പം സ്വന്തം പിതാവും പങ്കുചേര്‍ന്നുവെന്നത് മനുഷ്യത്വം മരവിച്ചവരും സാമൂഹ്യ ജീവികളായി തുടരുന്നുവെന്നതിന് തെളിവാണ്. കുട്ടികളുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഭരണഘടനയില്‍പ്പോലും വ്യവസ്ഥയുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ മുതലായവയും നിലവിലുണ്ട്. പക്ഷേ കുടുംബങ്ങളില്‍ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ഏകവഴി ജാഗ്രത പുലര്‍ത്തുന്ന മനുഷ്യത്വവുമുള്ള അയല്പക്കക്കാരാണ്. ഗാര്ഹികപീഡനംപോലും അയല്പക്കക്കാര്ക്ക് പോലീസില്‍ വിളിച്ചുപറയാന്‍ വ്യവസ്ഥയുണ്ട്. കട്ടപ്പനയില്‍ ഷെഫീക്ക് എന്ന നാലര വയസുകാരനും സഹോദരന് ഷെഫിനുമെതിരെ കൊടുംപീഡനമാണ് രണ്ടാനമ്മയും സ്വന്തം പിതാവും ചേര്‍ന്ന് നടത്തിയിരുന്നത്. ഷെഫിനെ യത്തീംഖാനയില്‍ ചേര്‍ത്തപ്പോള്‍ പീഡനത്തില്‍നിന്നും രക്ഷപ്പെട്ടു. ആദ്യവിവാഹത്തിലെ കുട്ടികള്‍ക്ക് ഭക്ഷണംപോലും നല്‍കാതെയാണ് രണ്ടാനമ്മ മര്‍ദ്ദിച്ചിരുന്നതെന്ന് അവരുടെതന്നെ മകളായ അസ്നിയ സാക്ഷ്യപ്പെടുത്തുന്നു.
കേരളം സമ്പൂര്‍ണ്ണ സാക്ഷരതയുടെയും സംസ്ക്കാരത്തിന്റെയും ആഗോള മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്. പക്ഷേ അതിന്റെ മറവില്‍ അരങ്ങേറുന്നത് ഇത്തരം കൊടിയ പീഡനങ്ങളാണ്. കോഴിക്കോട് ആറ് വയസുകാരിയുടെ ജീവനെടുത്തതും പിതാവും രണ്ടാനമ്മയും ചേര്‍ന്ന് നടത്തിയ പീഡനങ്ങളായിരുന്നല്ലോ. ഭാര്യാ പ്രീണനത്തിനുവേണ്ടി സ്വന്തം കുഞ്ഞിനെ ബലിയാടാക്കുന്ന ഒരച്ഛന് ആ പേരിന് അര്‍ഹതയില്ല. ഇന്ന് കേരളത്തില്‍ അണുകുടുംബങ്ങളാണ്. കുടുംബങ്ങളില്‍ പീഡനമനുഭവിക്കുന്നത് വൃദ്ധമാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളുമാണ്. കുട്ടിയെ പട്ടിക്കൊപ്പം കൂട്ടില്‍ അടച്ചിരുന്ന വാര്‍ത്ത പോലീസില്‍ അറിയിച്ചത് അയല്‍പക്കക്കാരായിരുന്നു. ചെയില്‍ഡ്ലൈന്‍ പ്രവര്‍ത്തകരും റെസിഡന്റ്സ് അസോസിയേഷനുകളും അയല്‍ക്കൂട്ടങ്ങളുമുള്ള കേരളത്തില്‍ ഈ വിധം നിസ്സഹായരായ കുട്ടികളും വൃദ്ധരും പീഡിപ്പിക്കപ്പെടുന്നത് തടയാന്‍ സാധിക്കുന്നില്ല എന്നത് ലജ്ജാവഹമാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ തങ്ങളുടെ സങ്കടം ആരോട് പറയാന്‍? പള്ളുരുത്തിയില്‍ മക്കള്‍ പീഡിപ്പിച്ചത് 101 വയസ്സായ പിതാവിനെയാണ്. ഈ തരം പീഡനങ്ങള്‍ ഇന്ന് കേരളത്തില്‍ കൂടിവരികയാണ്. ഇതിനെതിരെ ജാഗ്രത പാലിച്ച് പോലീസില്‍ അറിയിക്കേണ്ടത് അയല്പക്കക്കാരാണ്. കുടുംബ സാമൂഹിക ബന്ധങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍ രാക്ഷസീയത നടമാടുന്നു. കേരളം ദൈവത്തിന്റെ രാക്ഷസന്മാരുടെയോ നാടല്ല- പിശാചുക്കളുടെ നാടായി മാറുന്നതിന്റെ തെളിവാണ് സ്വന്തം പിതാക്കള്‍ പീഡകരാകുന്നത്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിച്ച് പീഡകരെ നിയമത്തിന് കീഴില്‍ കൊണ്ടുവരാന്‍ സത്വര നടപടികള്‍ക്ക് തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: