ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടെ മുന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി സത്യപ്രതിജ്ഞ ചെയ്തു. വിനോദ് റായിയുടെ ഒഴിവിലേക്കാണ് ശശികാന്ത് ശര്‍മ്മയെ തെരഞ്ഞെടുത്തിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ശശികാന്ത് ശര്‍മ്മയുടെ നിയമനം നിക്ഷിപ്ത താല്പര്യത്തിന് ഇടയാക്കുമെന്ന് ബിജെപി ആരോപിച്ചിരുന്നു.
പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെ സിഎജിയായി നിയമിക്കുന്നത് ഭരണഘടനാപരമല്ലെന്നാണ് ആരോപണം. വര്‍ഷങ്ങളോളം പ്രതിരോധ സാമഗ്രികള്‍ ഏറ്റെടുക്കന്നതിന്റെ ചുമതലയുണ്ടായിരുന്ന ശര്‍മ്മയെ രാജ്യത്തെ മുഖ്യ ഓഡിറ്ററാക്കുന്നത് നിക്ഷിപ്ത താല്പര്യത്തിന് വഴിയൊരുക്കുമെന്നായിരുന്നു ബിജെപിയുടെ ആരോപണം. 2003 മുതല്‍ 2010വരെ പ്രതിരോധ മന്ത്രാലയത്തിലെ പ്രധാന പദവികളിലായിരുന്നു ശശികാന്ത് ശര്‍മ്മ. പ്രതിരോധ മന്ത്രാലത്തിന്റെ ഭാഗമായിരുന്ന ഒരാള്‍ എങ്ങനെ കൃത്യമായ ഓഡിറ്റിംഗ് നടത്തുമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു.വിനോദ് റായിയുടെ കാലത്തെ 2ജി സ്പെക്ട്രം കേസും കല്‍ക്കരി അഴിമതിയും സംബന്ധിച്ച നിര്‍ണായകമായ തുടര്തീരുമാനങ്ങളെടുക്കേണ്ടത് ഇനി ശര്‍മയുടെ ഉത്തരവാദിത്വമായിരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റായി പുറത്തുകൊണ്ടുവന്ന പല റിപ്പോര്‍ട്ടുകളും കേന്ദ്രസര്‍ക്കാരിന്റെ ക്രമക്കേടുകളും പിഴവുകളും നയപരമായ പാളിച്ചകളും തുറന്നുകാട്ടുന്നവയായിരുന്നു. സര്‍ക്കാര്‍ പലപ്പോഴും വിഷമത്തിലുമായി. സാഹചര്യത്തില്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളെ നിയമിക്കുകയായിരുന്നു എന്നതാണ് ആരോപണം.
നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിക്കാനിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്. സിഎജിയെ തെരഞ്ഞെടുക്കാന്‍ കൃത്യമായ സംവിധാനമില്ലെന്നും ഭീഷണിയാകില്ലെന്ന് ഉറപ്പുള്ള ഒരാളെയുമാണ് സര്‍ക്കാര്‍ നിയമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് ആരോപിച്ചു.
ശശികാന്തിന് 2017 സെപ്റ്റംബര്‍ 24 വരെയാണ് കാലാവധി. സിഎജിയുടെ നിയമനം ആറു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വയസു തികയുംവരെയോ ആണ്. ഏത് ആദ്യം വരുന്നോ അതു സ്വീകരിക്കും. 1976 ഐഎഎസ് ബാച്ച് ബീഹാര്‍ കേഡര്‍ ഉദ്യോഗസ്ഥനാണ് 61 കാരനായ ശശികാന്ത് ശര്‍മ. പ്രതിരോധ സെക്രട്ടറിയായി സേവനത്തിലിരിക്കവേയാണ് ശശികാന്തിനു പുതിയ ഔദ്യോഗിക പദവി കൈവരുന്നത്.
ശര്‍മ യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്കില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2011-ലാണ് ശര്‍മയെ രണ്ടു വര്‍ഷത്തേക്ക് പ്രതിരോധ സെക്രട്ടറിയായി നിയമിച്ചത്. കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ധനമന്ത്രാലയത്തിലും വിവരസാങ്കേതിക വകുപ്പിലും സെക്രട്ടറിയായിരുന്ന ശര്‍മ ഡിഫന്‍സ് അക്വിസിഷന്‍ ഡയറക്ടര്‍ ജനറലുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: