മുംബൈ: വിലാസ്റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡെയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് 20 ഏക്കര്‍ സ്ഥലം അനധികൃതമായി കോണ്‍ഗ്രസ്, എന്‍സിപി മന്ത്രിമാര്‍ക്ക് അനുവദിച്ച് നല്‍കിയതായി മഹാരാഷ്ട്ര ഹൗസിംഗ് ആന്റ് ഏരിയാ ഡലവലപ്പെന്റ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 ഏപ്രിലില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബോംബെ ഹൈക്കോടതി വിധി ഉണ്ടായിരുന്നിട്ടുകൂടിയാണ് ഭൂമി അനുവദിച്ചു നല്‍കിയത്.
ഇരുനേതാക്കള്ക്കുമെതിരായ അഴിമതി പാര്‍ലമെന്റില്‍ പ്രതിപക്ഷകക്ഷികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. മുന്‍മുഖ്യമന്ത്രിമാരായ വിലാസ്റാവു ദേശ്മുഖും ഷിന്‍ഡെയും ഇപ്പോള്‍ കാബിനറ്റ് മന്ത്രിമാരാണ്. 1999 മുതല്‍ 2003 വരെയുള്ള കാലയളവിലാണ് ഭൂമി അനധികൃതമായി പതിച്ചുനല്‍കിയത്. എംഎച്ച്എഡിഎ നിയമത്തിന്റെ ലാന്റ് ഡിസ്പോസല്‍ നിയമപ്രകാരമാണ് ഭൂമി അനുവദിച്ചുനല്കിയിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വീടുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ എന്നിവ നിര്‍മിക്കുവാന്‍ ഈ ഭൂമി വിനിയോഗിക്കാമെന്നാണ് നിയമത്തില്‍ അനുശാസിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അധികവും ഭൂമി അനുവദിച്ചുനല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് എംപി പ്രിയാദത്തിന്റെ കീഴിലുള്ള നര്‍ഗിസ് ദത്ത് ട്രസ്റ്റിന് 10,000 സ്ക്വയര്‍ ഫീറ്റ് സ്ഥലമാണ് അനുവദിച്ചുനല്‍കിയിരിക്കുന്നത്. 2009 ലെ സിഎജി റിപ്പോര്‍ട്ടില്‍ ഈ കരാര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 99 വര്‍ഷത്തേക്ക് ഒരു ലക്ഷം എന്ന നിലയിലാണ് ഭൂമിക്ക് വാടക ഈടാക്കിയിരുന്നത്. 2007 ഡിസംബറിലാണ് അന്തിമാനുമതി നല്‍കിയത്. 21 കോടിയാണ് ഭൂമിക്ക് വിലയിട്ടത്. ട്രസ്റ്റിന്റെ അപേക്ഷപ്രകാരം 11 കോടിയാണ് വെട്ടിക്കുറച്ചതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മധ്യപ്രദേശിലെ മിത്ര ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി 6,032 സ്ക്വയര്‍ ഫീറ്റ് ഭൂമി അനധികൃതമായി നല്കിയതും ഈ കാലയളവില്‍തന്നെയാണ്. 40 ലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. സ്കൂളുകളും കളിസ്ഥലവും നിര്‍മിക്കുന്നതിനാണ് സ്ഥലം അനുവദിച്ച് നല്‍കിയത്.
കോണ്‍ഗ്രസ് എംഎല്‍സി സുഭാഷ് ചവാന്, മുംബൈ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് സാവന്ത്, സമാജ്വാദി പാര്‍ട്ടി നേതാവ് അബു ആസ്മി എന്നിവര്‍ക്കും അനധികൃതമായി ഭൂമി അനുവദിച്ച് നല്‍കിയെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: