പാറ്റ്ന: ചെന്നൈയില്‍ ബാങ്ക് കവര്‍ച്ചാ സംഘമെന്ന് സംശയിക്കുന്ന അഞ്ചു യുവാക്കളെ പോലീസ് വെടിവെച്ചു കൊന്നതിനെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം നടത്തും. വസ്തുതാന്വേഷണ സംഘം ഉടന്‍ ചെന്നൈയിലെത്തുമെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് വ്യക്തമാക്കി.
ഫോറന്‍സിക്-പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകളും വെടിവെയ്പ്പുണ്ടായ വസതിയും സംഘം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ വേളാച്ചേരിയിലാണ് നാലു ബീഹാര്‍ സ്വദേശികളും ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയും വെടിയേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്കുവാന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിയേറ്റ് മരിച്ച നാല് പേര് ബീഹാറില്നിന്നുള്ളവരായതിനാലാണ് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ആദ്യം കണ്ടെത്തിയതിനുശേഷം നടപടി സ്വീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ വീടുവളഞ്ഞപ്പോള്‍ ആക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടലെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് നേരിട്ട് കേസെടുക്കുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: