തിരുവനന്തപുരം: ഭാരതീയ സംസ്കൃതിയുടെ ഭാഗമല്ലെന്നു വിശ്വസിക്കുന്നവരുടെ കയ്യില്‍ വിദ്യാഭ്യാസ വകുപ്പ് എത്തപ്പെട്ടാല്‍ അവര്‍ അഭാരതീയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. ഇന്ന് ഭാരതീയ സംസ്കൃതിയെ വികൃതവത്കരിച്ചു കാണിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനു കാരണം ബ്രിട്ടീഷുകാര്‍ ആവിഷ്കരിച്ച നിഷേധാത്മക വിദ്യാഭ്യാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ അധ്യാപക പരിഷത്തിന്റെ 33-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടഞ്ഞ ബുദ്ധിയുള്ള ബുദ്ധിജീവികളാണ് ഇന്ന് രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും നയരൂപീകരണത്തിനും നേതൃത്വം നല്‍കുന്നത്. തങ്ങള്ക്കെല്ലാമറിയാമെന്നു ധരിച്ചിരിക്കുന്ന അവരുടെ വികലബുദ്ധിയാണ് തലമുറകളെ നയിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ബുദ്ധിജീവികളെ സ്വാമി വിവേകാനന്ദന്റെ ദര്‍ശനം പഠിപ്പിച്ച് രാഷ്ട്രത്തിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം. സ്ത്രീകളെയും ഗ്രാമങ്ങളെയും ഗിരിജനങ്ങളെയും അവഗണിച്ചതാണ് ഭാരതത്തിന്റെ പതനകാരണമെന്ന് സ്വാമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് പട്ടണങ്ങളിലെ മാലിന്യം കുന്നുകൂട്ടാനുള്ള പ്രദേശം മാത്രമാണ് ഗ്രാമങ്ങള്‍. വികസനത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളാകാന്‍ ഗിരിവര്‍ഗക്കാര്‍ക്ക് കഴിയുന്നില്ല. നിലനില്‍പ്പിനായി അവര്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ വ്യവസ്ഥിതി മാറണമെന്ന് പി.പരമേശ്വരന് ചൂണ്ടിക്കാട്ടി.
രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതും നിര്‍ണായകവുമാണ്. അധ്യാപകര്‍ സ്വധര്‍മാനുഷ്ഠാനത്തില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രം നാശോന്മുഖമാകും. ആചാര്യന്മാരെ ആദരിക്കാത്ത സമൂഹം കുത്തഴിഞ്ഞു പോകും. ഭൂതകാലത്തിലെ നന്മകള് ഏറ്റു വാങ്ങി വര്‍ത്തമാനത്തിലൂടെ സഞ്ചരിച്ച് ഭാവിയെ ആവിഷ്കരിക്കേണ്ടവരാണ് അധ്യാപകര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മഹാത്മാവാണ് സ്വാമി വിവേകാനന്ദന്. അദ്ദേഹം മുന്നോട്ടു വച്ച ആശയങ്ങള്‍ പ്രത്യേകിച്ചും പ്രായോഗിക വേദാന്തം അധ്യാപകര്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ച് മുഴുവന്‍ സമൂഹത്തെയും അതാചരിക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. പി.പരമേശ്വരന് പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഭാരതം നിര്‍ണായകമായ കാലത്തിലൂടെ കടന്നു പോവുകയാണെന്നും വെല്ലുവിളികളെ മികച്ച അവസരങ്ങളാക്കി മാറ്റാന്‍ നമുക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.വാരിജാക്ഷന്‍, ഉന്നതവിദ്യാഭ്യാസ സംഘ് പ്രതിനിധി സി.ജി.രാധാകൃഷ്ണന് നമ്പൂതിരി, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.നാരായണന് സ്വാഗതവും സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.വി.കലേശന് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പി.പരമേശ്വരനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടര്‍ന്നു നടന്ന വിദ്യാഭ്യാസ സെമിനാര്‍ കേരള സര്‍വകലാശാല മുന്‍ വൈസ്ചാന്സിലര് എ.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍ ടി യു മുന്‍ പ്രസിഡന്റ് സി.ജീജാ ബായി അധ്യക്ഷത വഹിച്ചു. ഡോ.കെ.ജയപ്രസാദ് വിഷയം അവതരിപ്പിച്ചു. അധ്യാപികമാരായ എം.ബിന്ദു സ്വാഗതവും പി.രമ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: