ന്യൂദല്‍ഹി: മുസ്ലീം സംവരണം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ വെല്ലുവിളിച്ച കേന്ദ്ര ഉരുക്കു വ്യവസായ മന്ത്രി ബേനി പ്രസാദ് വര്‍മ്മ പിന്മാറുന്നു. തനിക്ക് നാക്ക് പിഴച്ചതു കൊണ്ട് സംഭവിച്ചതാണ് അത്തരമൊരു പ്രഖ്യാപനമെന്ന് അദ്ദേഹം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ താന്‍ ബഹുമാനിക്കുന്നതായും ഓരോ പൗരന്മാരും കമ്മീഷനെ അനുസരിക്കുകയും ബഹുമാനിക്കുകയും വേണമെന്നാണ് തനിക്ക് നല്‍കാനുള്ള നിര്‍ദ്ദേശമെന്നും ബേനി പ്രസാദ് വിശദീകരിച്ചു. ദിവസവും നാലോ അഞ്ചോ റാലികളെ താന്‍ അഭിസംബോധന ചെയ്ത് സംസാരിക്കാറുണ്ട്. അപ്പോഴെല്ലാം ചടങ്ങില്‍ പ്രസംഗിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്കാന് കഴിയാതെ പോയതാണ് ഇത്തരമൊരു വിവാദത്തിന് കാരണം.
അതേസമയം ബേനി പ്രസാദിന്റെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി വൈകി യോഗം ചേര്‍ന്നെങ്കിലും തീരുമാനം ആകാതെ പിരിഞ്ഞു. പ്രഖ്യാപനത്തിന്റെ പേരില്‍ കഴിയുമെങ്കില്‍ നടപടിയെടുക്കാന്‍ വെല്ലുവിളിച്ച ബേനി പ്രസാദിന്റെ നിലപാടിനെ ഗൗരവമായാണ് കമ്മീഷന് കാണുന്നത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറുന്ന രണ്ടാമത്തെ മന്ത്രിയാണ് ബേനി പ്രസാദ്. നേരത്തെ നിയമമന്ത്രി സല്മാന് ഖുര്‍ഷിദും ഇതേ പാത സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഖുര്‍ഷിദ് ഖേദം പ്രകടിപ്പിച്ച് കമ്മീഷന്റെ നടപടിയില്‍ നിന്ന് തലയൂരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: