വിദ്യാധിരാജ നഗര്‍ (ചെറുകോല്‍പ്പുഴ): ഭാരതത്തിലേതുപോലെ വിശാലമായ സസ്ക്കാരം ലോകത്ത് ഒരിടത്തും ദര്ശിക്കാനാകില്ലെന്നും ഈ സംസ്ക്കാരം ഹിന്ദുമതത്തിന്റെ സംഭാവനയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ശതാബ്ദി സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചേര്‍ന്ന സര്‍വ്വധര്‍മ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശാലത അവകാശപ്പെടുന്ന മറ്റ് രാഷ്ട്രങ്ങളില്‍ ഭരണതലത്തിലും സാമൂഹ്യതലത്തിലും സങ്കുചിതമായ താല്പര്യങ്ങള് നിലനില്ക്കുമ്പോള് ഭാരതത്തില്‍ അത് കാണാനാവില്ല. ഭരണഘടനയും നിയമവ്യവസ്ഥയും രൂപം കൊള്ളുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിലനില്‍ക്കുന്ന ഈ അവസ്ഥ ഭാരതീയ സംസ്ക്കാരത്തിന്റെ തനത് സംഭാവനയാണ്. ഹിന്ദുമതത്തിന്റെ വിശാലമായ കാഴ്ച്ചപ്പാടാണ് ഭാരത്തിന്റെ ഈ സാംസ്കാരിക പാരമ്പര്യത്തിന് നിദാനമെന്നുമനസ്സിലാക്കണം. ഭാരതീയ സംസ്ക്കാരത്തിന്റെ വലിയ കുടക്കീഴില് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒന്നിച്ചു നീങ്ങാന്കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പമ്പാനദിയുടെ സംരക്ഷണത്തിനായി എല്ലാവരും ഗൗരവമായി ചിന്തിക്കണം. പമ്പയുടെ വിശുദ്ധി ഇന്ന് നിലനിര്‍ത്താനാവുന്നില്ല. പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും പമ്പാനദിയുള്പ്പെടെ വേമ്പനാട്ട് കായലില്‍ അവസാനിക്കുന്ന ആറ് നദികള്‍ മാലിന്യവിമുക്തമാക്കുന്നതിനായി കേരള ഗവണ്മെന്റ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചുവരികയാണ്. പമ്പ, മണിമല,അച്ചന്‍കോവില്‍, കൊടൂരാറ്, മീനച്ചില്‍, മൂവാറ്റുപുഴ എന്നീ നദികള്‍ക്കായുള്ള പദ്ധതിക്ക് കേന്ദ്ര സഹായവും ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മതങ്ങളും മനുഷ്യസേവയ്ക്കുള്ളതാണെന്ന് യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ പറഞ്ഞു. സര്‍വ്വ ധര്‍മ്മങ്ങളുടെയും അമ്മയായ ഹിന്ദുധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ മനുഷ്യരാശിയുടെ ഉന്നമനത്തിനായും ജീവകാരുണ്യപ്രവര്ത്തനത്തിനായും കൂടുതല്‍ ശ്രദ്ധനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ശിവമൂര്‍ത്തി ശിവാചാര്യ മഹാസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഭാരതീയ ഋഷിമാര്‍ ആവിഷ്ക്കരിച്ച ശാന്തി മന്ത്രങ്ങളാണ് യുഗങ്ങളായി ഭാരതീയരുടെ പ്രാര്‍ത്ഥനയെന്ന് സ്വാമിജി പറഞ്ഞു. ഭാരതം ശാന്തിമന്ത്രം സംഭാവന ചെയ്യുമ്പോള്‍ മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ തീവ്രവാദം ലോകത്തെ അശാന്തമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. എല്ലാമതങ്ങളും ഉല്‍ഭവത്തില്‍ ശുദ്ധിയുള്ളതാണ്. മനുഷ്യന്റെ പ്രവൃത്തികളാണ് മതങ്ങളെ മലിനപ്പെടുത്തുന്നത്. ഹിന്ദുധര്‍മ്മത്തെ മലിനമാക്കുന്ന പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. ഹിന്ദുമതം സഹിഷ്ണുതയുള്ള മതമാണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ സഹിഷ്ണുതയ്ക്കും പരിധിയുണ്ടെന്ന് എല്ലാവരും മറക്കുകയാണെന്നും സ്വാമിജി പറഞ്ഞു. 54 വര്‍ഷം ഹിന്ദുമതമഹാമണ്ഡലത്തെ നയിക്കുകയും സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കുകയും ചെയ്ത ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിനെ യോഗത്തില്‍ മുഖ്യമന്ത്രി ആദരിച്ചു. അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഏര്‍പ്പെടുത്തിയ വിദ്യാധിരാജ ദര്‍ശന പുരസ്ക്കാരം ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് സമര്‍പ്പിച്ചു.
യോഗത്തില്‍ തിരുപ്പതി തിരുമല ദേവസ്വം പ്രസിഡന്റ് വാപ്പിരാജ് എംപി , ആന്റോ ആന്റണി എംപി, പി.എസ്.നായര്‍,അഡ്വ.എം.പി.ശശിധരന്‍നായര്‍, ടി.എന്‍.രാജശേഖരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് അമൃതാനന്ദമയീമഠം സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ മഹാസര്വ്വൈശ്യര്യപൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: