തൊടുപുഴ: മൂവാറ്റുപുഴ ജില്ലാ രൂപീകരണം സ്വാഗതാര്‍ഹമാണെന്നും പക്ഷേ മൂവാറ്റുപുഴ ജില്ലയില്‍ ഇടുക്കി ജില്ലയിലെ നിലവിലുള്ള ഒരു സ്ഥലം പോലും ചേര്‍ക്കുന്നതിനോട് താത്പര്യമില്ലെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. മൂവാറ്റുപുഴ ജില്ലയോട് തൊടുപുഴ, ദേവികുളം, താലൂക്കുകള്‍ കൂടിച്ചേരുമോ എന്ന ചോദ്യത്തിന് അങ്ങനെ വന്നാല്‍ ഇടുക്കി ജില്ലയുടെ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്നും ഇടുക്കി ജില്ലയുടെ ആവശ്യം തന്നെ പിന്നെയില്ലെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മൂവാറ്റുപുഴ ജില്ല വരുന്നത് നല്ലതാണ് എന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇടുക്കി ജില്ലയിലെ കാര്‍ഷികോത്പാദനവും പാലുല്പാദനവും ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഹോം സ്റ്റെഡ് ഫാമിംഗ് കൃഷി രീതി ഇടുക്കിജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. തെങ്ങ്, മറ്റ് ഇടവിളകളായുള്ള കൃഷിയും അവലംബിക്കുക, അതോടൊപ്പം പശുവളര്‍ത്തല്‍, ബയോഗ്യാസ് തുടങ്ങി മണ്ണിന്റെ ജൈവാംശം നിലനിര്‍ത്തിക്കൊണ്ടുള്ള കൃഷി രീതിക്കാണ് പ്രാധാന്യം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. പത്തു സെന്റ് സ്ഥലമുള്ള വ്യക്തിക്കുപോലും ഈ കൃഷിരീതി നടപ്പിലാക്കാം.
ഇടുക്കി പാക്കേജില്‍ 499 കോടി രൂപ ആനിമല്‍ ഹസ്ബന്ഡറിക്കാണെന്നും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇത് നടപ്പിലാക്കുന്നതിനായുള്ള യോഗം 31ന് രാവിലെ 9ന് നാടുകാണിയില്‍ ചേരും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍, കൃഷിവകുപ്പ് മന്ത്രി, പ്ലാനിംഗ് മന്ത്രി, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: