കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി. സ്ഥാനാരോഹണം ഫെബ്രുവരി 18ന് വത്തിക്കാനില്‍ നടക്കും. കാക്കനാട്ടെ സീറോ മലബാര്‍ സഭ ആസ്ഥാനത്തും വത്തിക്കാനിലും ഒരേ സമയത്താണ് പ്രഖ്യാപനം നടന്നത്. ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയും പത്താമത്തെ ഇന്ത്യക്കാരനുമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മേയ് 29 നായിരുന്നു മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി രൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരില്‍ പീലിപ്പോസ് -മേരി ദമ്പതികളുടെ 10 മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1972 ഡിസംബര്‍ 18ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
1974ല്‍ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരിയായി. 1976 മുതല്‍ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടര്‍, പിന്നീട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പിഒസി ഡയറക്ടര്‍, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറള്‍ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തില്‍ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി രണ്ടിന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം ആലഞ്ചേരിയുടെ മെത്രാഭിഷേക കര്‍മവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: