Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലക്‌നൗ : കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കില്ലായെന്ന് റെയില്‍വേ സാങ്കേതിക വിദഗ്ധര്‍.പാളങ്ങളുടെ വളവുകളും പരിമിതികളും സ്റ്റോപ്പുകളും വേഗതയെ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയില്‍വേ വികസനത്തെ ബാധിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ലക്‌നൗവിലെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) സന്ദര്‍ശിച്ച മലയാളി മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു ആര്‍ഡിഎസ്ഒയിലെ വിദഗ്ധര്‍.കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നത് അപ്രായോഗികമാണ്.

കേരളത്തിലെ റെയില്‍വേ പാളങ്ങളുടെ വളവുകളും പരിമിതികളും കാരണം വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത പെട്ടെന്ന് പൂര്‍ണമായി വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. ശരാശരി 90 കിലോമീറ്റര്‍ വേഗതയിലാണ് കേരളത്തില്‍ വന്ദേഭാരതുകള്‍ ഓടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി 140 കിലോമീറ്റര്‍ വേഗതയിലുമാണ് ഓടുന്നത്.

വേഗത കുറയാനുള്ള പ്രധാന കാരണങ്ങള്‍ പാളങ്ങളുടെ ഘടനയിലുള്ള വ്യത്യാസമാണ്. കേരളത്തിലെ റെയില്‍വേ പാളങ്ങളില്‍ ധാരാളം വളവുകളുണ്ട്. അതിനാല്‍ ഉയര്‍ന്ന വേഗതയില്‍ (110-130 കിലോമീറ്ററിന് മുകളില്‍) ട്രെയിന്‍ ഓടിക്കുന്നത് സുരക്ഷിതമല്ല. നിലവിലുള്ള സിഗ്‌നലിംഗ് സംവിധാനങ്ങള്‍ പരിമിതമാണ്.ട്രെയിനുകള്‍ക്ക് അനുവദിക്കുന്ന നിരന്തരമായ സ്റ്റോപ്പുകളും വേഗതയെ ബാധിക്കുന്നു.

എങ്കിലും പാളങ്ങള്‍ നവീകരിക്കുന്നതിലൂടെയും സിഗ്‌നലിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഭാവിയില്‍ വേഗത കൂട്ടാന്‍ സാധിക്കും. പാളങ്ങളുടെ വളവുകള്‍ നിവര്‍ത്തിയും സിഗ്‌നലിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വേഗതയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. അതിന് രാഷ്‌ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്.
ഇന്ത്യന്‍ റെയില്‍വേയെ കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവും ഭാവി സജ്ജവുമാക്കുന്നതിന് പിന്നില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ആര്‍ഡി എസ് ഒ യുടെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചു. റെയില്‍വേ സാങ്കേതികവിദ്യ, സുരക്ഷ, പരീക്ഷണം, ആധുനികവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആര്‍ഡിഎസ്ഒ ഉദ്യോഗസ്ഥരുമായി സംവദിച്ചു. ആര്‍ഡിഎസ്ഒ ഡയറക്ടര്‍ ജനറല്‍ പ്രഭാസ് ദന്‍സാന, ആര്‍ഡിഎസ്ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പിഐബി ലക്‌നൗ ഡയറക്ടര്‍ ദിലീപ് ശുക്‌ള , പിഐബി തിരുവനന്തപുരം ഡയറക്ടര്‍ വി. പാര്‍വതി , കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ ലക്ഷ്മിപ്രിയ എസ്. എസ്. എന്നിവരും പങ്കെടുത്തു.

 

Recent Posts