
ലഖ്നൗ : ഹിന്ദു വർഗീയതഎന്ന പരാമർശത്തിൽ ഹമീദ് അൻസാരിക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻ ഉപരാഷ്‌ട്രപതി തന്റെ സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ പ്രസ്താവന നിർഭാഗ്യകരവും ശരിക്കും ഭയപ്പെടുത്തുന്നതും ആണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റർ നോയിഡയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. അൻസാരിയുടെ പ്രസ്താവന ഇന്ത്യയ്‌ക്കും ഇന്ത്യൻ സംസ്കാരത്തിനും എതിരാണെന്നും ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് അദ്ദേഹം ഈ പരാമർശം നടത്തിയതെന്നും കൂട്ടിച്ചേർത്തു.
കൂടാതെ ഒരു പ്രധാന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ ആ പദവിയുടെ അന്തസ്സിന് യോജിച്ച രീതിയിൽ പെരുമാറണമെന്ന് ഇന്ത്യയും ഇന്ത്യൻ ഭരണഘടനയും പ്രതീക്ഷിക്കുന്നുവെന്ന് ആദിത്യനാഥ് പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം വ്യത്യസ്തമായിരിക്കാം. എന്നാൽ ഇന്ത്യയുടെ കാര്യം വരുമ്പോൾ, അത് ഇന്ത്യൻ ഭരണഘടനയുടെ പവിത്രത പാലിച്ചുകൊണ്ട് ഇന്ത്യയുടെ ഐക്യത്തിനും സമഗ്രതയ്‌ക്കും നൽകുന്ന പരമാവധി സംഭാവനയായിരിക്കണമെന്നും യോഗി കൂട്ടിച്ചേർത്തു.
ശനിയാഴ്ച എ.ജി. നൂറാനി അനുസ്മരണ പ്രഭാഷണത്തിനിടെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കമ്മ്യൂണിസത്തേക്കാൾ ഇന്ത്യയ്‌ക്ക് വലിയ ഭീഷണി വലതുപക്ഷ ഹിന്ദു വർഗീയതയാണെന്ന് മുൻ ഉപരാഷ്‌ട്രപതി വിശേഷിപ്പിച്ചത്.