ന്യൂഡൽഹി : ഹിന്ദുമതമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പറഞ്ഞ മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയ്‌ക്കെതിരെ ഓൾ ഇന്ത്യ ഇമാംസ് അസോസിയേഷന്റെ ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസി . മുസ്ലീം സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ട് അൻസാരി തന്റെ സ്വാധീനം വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും ഇത് രാജ്യത്തെ അന്തരീക്ഷം ദുഷിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും അഹമ്മദ് ഇല്യാസി പറഞ്ഞു.
“ഹാമിദ് അൻസാരി അധികാരത്തിലിരുന്നപ്പോഴും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നപ്പോഴും അദ്ദേഹം സ്വയം മതേതരൻ എന്ന് വിളിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം മുസ്ലീം സമൂഹത്തെ ഓർക്കുന്നു . മുസ്ലീം സമൂഹം ഇപ്പോൾ അൻസാരിയെ ചോദ്യം ചെയ്യുന്നില്ല. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് അൻസാരി ഈ പ്രസ്താവന ഇപ്പോൾ നടത്തിയത്. മുസ്ലീങ്ങളെ ഈ രീതിയിൽ ഉപയോഗിക്കുന്നതും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതും രാജ്യത്തിന്റെ സമാധാനന്തരീക്ഷം നശിപ്പിക്കും. രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും “ ഇല്യാസി പറഞ്ഞു.
ഹിന്ദു-മുസ്ലീം ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനകളെയും പിന്തുണയ്‌ക്കണമെന്ന് ഇല്യാസി പറഞ്ഞു. ഇന്ത്യക്കാരുടെ ഡിഎൻഎ സമാനമാണെന്ന് ഭഗവത് പറഞ്ഞിരുന്നു. അമേരിക്കൻ സന്ദർശന വേളയിൽ മുസ്ലീം അവകാശങ്ങളെക്കുറിച്ച് ഭഗവത് പറഞ്ഞു. അൻസാരി ഈ പ്രസ്താവനകളെ പിന്തുണയ്‌ക്കണമെന്നും ഇല്യാസി പറഞ്ഞു.












