ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക ഉപസമിതിയെ നിയോഗിച്ച കേരള സര്‍വകലാശാലയുടെ നടപടിയെ അക്കാദമിക് ഗവേഷണ മേഖല സുതാര്യവും ആധികാരികവുമാവണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്യുമെന്നുറപ്പാണ്. ചിന്തയുടെ പ്രബന്ധത്തിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി കേരള സര്‍വകലാശാലക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ചിന്തയുടെ വിവാദ പ്രബന്ധം പരിശോധിക്കാന്‍ ഉപസമിതിയെ തീരുമാനിച്ചത്. ആര്‍ക്കും പ്രതീക്ഷിക്കാവുന്നതുപോലെ സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ അംഗങ്ങള്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയും യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇവര്‍ ഇങ്ങനെ ചെയ്യാന്‍ പരിശീലിപ്പിക്കപ്പെട്ടവരും അതിന് നിര്‍ബന്ധിതരുമാണല്ലോ. സ്വാഭാവികമായും ഇത് അംഗീകരിക്കാന്‍ സിന്‍ഡിക്കേറ്റ് തയ്യാറായില്ല.
ഇനി സര്‍വകലാശാല നിയോഗിച്ച സമിതി ചിന്തയുടെ പ്രബന്ധം പരിശോധിക്കും. ഉള്ളടക്കത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ ‘വിശ്വവിഖ്യാതമായ’ ആ പ്രബന്ധം സസ്‌പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കും. പ്രബന്ധത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിന് എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നാലുവര്‍ഷം മുന്‍പാണ് ചിന്താ ജെറോമിന്റെ പ്രബന്ധത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. അക്കാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായി കേരളം വാഴുകയും കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇടതുപക്ഷം കയ്യടക്കി വച്ചിരിക്കുകയുമായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ തനിക്ക് സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ചിന്ത നിശ്ശബ്ദത പാലിച്ചു. സാംസ്‌കാരിക രംഗത്തെ നായകന്മാരും നായികമാരും ഇതിനൊപ്പം നിന്നു. ചങ്കില്‍ ചൈനയെ കൊണ്ടുനടക്കുന്ന ചിന്തയെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് സാര്‍വദേശീയ സാഹോദര്യത്തിനു നിരക്കുന്നതല്ലെന്ന് ഇക്കൂട്ടര്‍ കരുതിക്കാണും.
പ്രബന്ധത്തിനെതിരായ ആരോപണങ്ങള്‍ ശക്തമാവുകയും, പുതിയ ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെ ചിന്ത നിശബ്ദത ഭഞ്ജിച്ചു. പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ കവിതയായ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതായി വന്നിരിക്കുന്നത് തെറ്റാണെന്ന് ചിന്ത സമ്മതിച്ചു. ഈയൊരു തെറ്റു മാത്രമാണ് മറ്റുതരത്തില്‍ ഉന്നതമായ നിലവാരം പുലര്‍ത്തുന്ന തന്റെ പ്രബന്ധത്തില്‍ സംഭവിച്ചിട്ടുള്ളതെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിന്ത ശ്രമിച്ചത്. തുടക്കത്തില്‍ വാര്‍ത്തയായതും ഈയൊരു തെറ്റ് മാത്രമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു കുറ്റസമ്മതം നടത്തിയാല്‍ പ്രശ്‌നം അവിടെ തീരുമെന്നും, താനും പ്രബന്ധവും രക്ഷപ്പെടുമെന്നും ചിന്ത കരുതിയിരിക്കാം. അങ്ങനെയൊരു വിദഗ്ധ ഉപദേശവും അവര്‍ക്ക് ലഭിച്ചിരിക്കാം.
ഈയൊരു നിസ്സാരമായ തെറ്റു മാത്രമല്ല ചിന്തയ്‌ക്കും പ്രബന്ധത്തിനും സംഭവിച്ചിട്ടുള്ളതെന്ന് പിന്നീട് വെളിപ്പെട്ടു. ‘ബോധി കോമണ്‍സ്’ എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ വന്ന ഒരു ലേഖനം കോപ്പിയടിച്ചതാണ് ചിന്തയുടെ പ്രബന്ധം എന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ‘നവലിബറല്‍ കാലത്തെ മലയാള വാണിജ്യ സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നു പേരിട്ടിരിക്കുന്ന പ്രബന്ധം സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ മോഹന്‍ലാല്‍ സിനിമകളെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിലും പുരോഗമന ആശയങ്ങളിലും ഈ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നുവെന്നാണത്രേ പ്രബന്ധത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.
പ്രബന്ധത്തിന്റെ വിഷയത്തിനുതന്നെ യാതൊരു പുതുമയുമില്ലെന്ന് കാല്‍ നൂറ്റാണ്ട് കാലത്തെ സിനിമാനിരൂപണങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. സി.എസ്. വെങ്കിടേശ്വരനെപ്പോലുള്ള നിരൂപകര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന ‘മലയാള സിനിമയിലെ സവര്‍ണാധിപത്യം’ എന്ന മാര്‍ക്‌സിസ്റ്റ് വായ്‌മൊഴി വഴക്കമാണിത്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ജാതീയമായ പ്രതിലോമപരത മറച്ചുപിടിക്കാനും, വ്യാജമായ ഇടതുപക്ഷ പൊതുബോധം നിലനിര്‍ത്താനുമുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. സിനിമയില്‍ ജാതീയത കൊണ്ടുവന്ന് കമ്മ്യൂണിസ്റ്റു മൂല്യങ്ങളില്‍ വെള്ളം ചേര്‍ത്തതിന് ചിന്തയുടെ പ്രബന്ധം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ ഒരാള്‍ രഞ്ജിത്താണല്ലോ. തന്റെ സിനിമാ സമീപനം തെറ്റിപ്പോയെന്ന് ഈ സംവിധായകന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നിട്ടും ഇങ്ങനെയൊരാളെ ചേര്‍ത്തുനിര്‍ത്തുകയും, ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാക്കുകയുമാണ് സിപിഎം ചെയ്തത്. ഇടത് കാപട്യത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണിത്.
‘The mind space of mainstream Malayalam cinema’ എന്ന ലേഖനമാണ് ‘ബോധി കോമണ്‍സ്’ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ചിന്തയുടെ പ്രബന്ധത്തിന്റെ പേര് ‘The ideological foundation of Malayalam commercial cinema in neoliberal times.’ പേര് കൊണ്ടുപോലും രണ്ടും തമ്മിലെ സാമ്യം വ്യക്തമാണ്. താന്‍ ഇത്തരം നിരവധി ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടെന്നും, ഇവയൊക്കെ പ്രബന്ധരചനയ്‌ക്ക് പ്രചോദനമായിട്ടുണ്ടെന്നും, എന്നാല്‍ ഒരു വരിപോലും മോഷ്ടിച്ചിട്ടില്ലെന്നും ചിന്ത അവകാശപ്പെടുന്നത് രാഷ്‌ട്രീയത്തില്‍ വിലപ്പോകുമായിരിക്കാം, അക്കാദമിക് മേഖലയ്‌ക്ക് ഇത് ചേരില്ല. ചിന്തയുടെ രാഷ്‌ട്രീയ പ്രസംഗം പോലെയാണ് അവരുടെ ഗവേഷണ പ്രബന്ധവും എന്നൊരു ധാരണയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
വാഴക്കുല വൈലോപ്പിള്ളിയുടെതായി വന്ന വസ്തുതാപരമായ പിശക് മാത്രമല്ല ചിന്തയുടെ പ്രബന്ധത്തിന് സംഭവിച്ചിട്ടുള്ളത്. പ്രൈമറി വിദ്യാര്‍ത്ഥികള്‍ പോലും വരുത്താനി
ടയില്ലാത്ത പരിഹാസ്യമായ ഇങ്ങനെയൊരു തെറ്റ് പ്രബന്ധത്തിന്റെ നിലവാരം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ തെറ്റ് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും, ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്നുവരുന്ന രാഷ്‌ട്രീയ നേതാവായ ചിന്താ ജെറോമിനെ തകര്‍ക്കാനാണ് ഇങ്ങനെയൊരു വിവാദം സൃഷ്ടിക്കുന്നതെന്നും പറഞ്ഞ് പ്രതിരോധിക്കുകയാണ് സിപിഎം ചെയ്തത്. യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സനാക്കി വഴിവിട്ട രീതിയില്‍ കനത്ത ശമ്പളം നല്‍കി സംരക്ഷിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ചിന്തയുടെ പ്രബന്ധം പരിശോധിക്കാന്‍ തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് യോഗം ഇടതുപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചതും ഇതിന്റെ ഭാഗമാണ്.
വളഞ്ഞ വഴിയിലൂടെ ഡോക്ടറേറ്റുകള്‍ നേടുന്നവര്‍ മാത്രമല്ല, ഇതിന് സഹായിക്കുന്നവരും കുറ്റക്കാരാണ്. ഇവര്‍ക്കെതിരെയും നടപടി ഉണ്ടായാല്‍ മാത്രമേ അക്കാദമിക് ഗവേഷണ മേഖല ശുദ്ധീകരിക്കപ്പെടുകയുള്ളൂ. ചിന്താ ജെറോമിന്റെ ഗൈഡായിരുന്നയാളിന്റെ ഗൈഡ് ഷിപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു എന്നതും ശരിയായ ദിശയിലുള്ള ഒരു നടപടിയാണ്.
ഒരാള്‍ക്ക് പിഎച്ച്ഡി നല്‍കുന്നതിന് നിയതമായ ചില മാനദണ്ഡങ്ങളും വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുമുണ്ട്. പ്രബന്ധത്തിന്റെ മൂല്യനിര്‍ണയവും ഓപ്പണ്‍ ഡിബേറ്റുമൊക്കെ പക്ഷപാതരഹിതമാവണം. മലയാള സിനിമയെക്കുറിച്ചുള്ള ചിന്തയുടെ പ്രബന്ധത്തിന്റെ മൂല്യനിര്‍ണയം നടത്തിയത് മൂന്ന് അന്യഭാഷാ പ്രൊഫസര്‍മാരാണത്രേ. സിനിമ കാണാതെ സിനിമാ നിരൂപണം എഴുതുന്നതുപോലെയാണിത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ തല്പര കക്ഷികള്‍ക്ക് ഡോക്ടറേറ്റ് ബിരുദം നല്‍കുന്ന രീതി വ്യാപകമാണ്. തട്ടിക്കൂട്ടിയുണ്ടാക്കുന്ന ഒരു വിഷയത്തിന് ആഭിചാര കര്‍മം പോലെ ഡോക്ടറേറ്റുകള്‍ സമ്മാനിക്കുന്നത് നീചമാണ്. അനഭിലഷണീയമായ പല കാര്യങ്ങളും ഇതിന് പിന്നില്‍ നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലോ വിഭാഗത്തിലോ ഒതുങ്ങുന്നവരുമല്ല. പക്ഷേ ഇടതുപക്ഷത്തു നില്‍ക്കുന്നവര്‍ ആസൂത്രിതവും സംഘടിതവുമായി ഇത് ചെയ്യുന്നു എന്നത് നിഷേധിക്കാന്‍ കഴിയില്ല. അക്കാദമിക് രംഗത്തെ ഇടതുപക്ഷവല്‍ക്കരണം സൃഷ്ടിച്ചിട്ടുള്ള നിലവാരത്തകര്‍ച്ചയായി വേണം ഇതിനെ കാണാന്‍. കലാലയങ്ങളില്‍ അനധികൃതമായി പ്രവേശനം നല്‍കുന്നതും, മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതും മുതല്‍ തുടങ്ങുന്നതാണിത്. ഇതിന്റെ ഫലമായി ഇടതുപക്ഷത്ത് എഴുത്തുകാരായും പ്രൊഫസര്‍മാരായും സാംസ്‌കാരിക നായകന്മാരായും വിരാജിക്കുന്ന പലരും അനര്‍ഹമായി പദവികള്‍ നേടിയവരാണ്. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. പലരുടെയും കാര്യത്തില്‍ പരാതികള്‍ ഉണ്ടാകാറില്ല. പരാതികള്‍ വരികയോ കേസാവുകയോ ചെയ്താല്‍ ഒരോ ഘട്ടത്തിലും രാഷ്‌ട്രീയവും ഭരണപരവുമായ സംരക്ഷണം ഇവര്‍ക്കുവേണ്ടി ഒരുക്കുകയും ചെയ്യുന്നു. കേരളത്തിന്റെ അക്കാദമിക് മേഖലയില്‍ ഇങ്ങനെയൊരു ആവാസ വ്യവസ്ഥ പതിറ്റാണ്ടുകളായി നിലനില്‍ക്കുകയാണ്. ഇതിന്റെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണ് ചിന്താ ജെറോം.
















