Cricket

അഭിഷേകിന്റെ അര്‍മ്മാദം… അഫ്ഗാനെതിരെ തകര്‍പ്പന്‍ ജയം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍  127 റൺസിന്റെ ജയത്തോടെ ഇന്ത്യ പരമ്പര(3-0) തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് പടുത്തുയർത്തിയത്. 14.1 ഓവറില്‍ അഫ്ഗാന്‍ 94 റണ്‍സിന് പുറത്തായി. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അഫ്ഗാനായില്ല. 25 റൺസ് നേടിയ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമയുടെ അതിവേഗ സെഞ്ച്വറിയുടേയും അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റേയും ബാറ്റിങ് കരുത്തിലാണ് മികച്ച സ്കോർ നേടിയെടുത്തത്. ഇരുവരും ചേർന്ന് 9.5 ഓവറിൽ 142 റൺസാണ് കൂട്ടിചേർത്തത്. ഓപ്പണർമാർ മടങ്ങിയ ശേഷം എത്തിയവരിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ചെറുത്ത് നിൽപ്പ് കൂടിയായതോടെ (29) സ്‌കോർ 200 കടന്നു. താരത്തെ നേരിട്ടുള്ള ഏറിൽ ക്യാപ്റ്റൻ ഇബ്രാഹിം സാദ്രാൻ റണ്ണൗട്ടാക്കി. നേരത്തെ ഇന്ത്യയുടെ തിലക് വർമയെ നേരിട്ടുള്ള ത്രോയിൽ റാഷിദ് ഖാനും മടക്കിയിരുന്നു. മധ്യനിര ബാറ്റർമാർ റൺസ് കണ്ടെത്താൻ പാടുപെട്ടതോടെ ഒരു വേള 300 കടക്കുമെന്ന് തോന്നിച്ച ടോട്ടൽ 221ൽ ഒതുങ്ങി.

30 പന്തിൽ മൂന്നക്കം തൊട്ട അഭിഷേക് ശർമ ഒരു ഇന്ത്യക്കാരന്റെ അതിവേഗ സെഞ്ച്വറിയെന്ന അപൂർവ്വ റെക്കോർഡ് സ്വന്തം പേരിലാക്കി. രോഹിത് ശർമയെയാണ് യുവ ഓപ്പണർ മറികടന്നത്. 10 സിക്സും 9 ഫോറും സഹിതമാണ് അഭി കത്തിപ്പടർന്നത്. സഹ ഓപ്പണർ സഞ്ജു സാംസൺ പിന്തുണ നൽകിയതോടെ സ്‌കോർ അതിവേഗം കുതിച്ചു. അഫ്ഗാനിസ്ഥാനായി അസ്മതുല്ല ഒമർസായ് 2 വിക്കറ്റെടുത്തു. അഭിഷേക് ശർമയാണ് പ്ലെയർഓഫ്ദിമാച്ചം സീരിസും.

Recent Posts