Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Published by
സി. വി. രാജേഷ്

ഭാരതീയ ചിന്തയില്‍ അധ്വാനം കേവലം വേതനത്തിനായുള്ള ശാരീരിക അധ്വാനമല്ല; അത് സാമൂഹിക സമര്‍പ്പണവും ഈശ്വരാരാധനയുമാണ്. ‘അധ്വാനം ആരാധനയാണ്’, ‘രാഷ്‌ട്രത്തിനായി പണിയെടുക്കുക’ എന്നീ ഉദാത്ത സങ്കല്പങ്ങളെ മുന്‍നിര്‍ത്തിയാണ് സപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനം ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്. പാശ്ചാത്യ വര്‍ഗ സംഘട്ടന സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായ മെയ് ദിനത്തിന് പകരമായി, തൊഴിലാളിയും ഉടമയും രാഷ്‌ട്രവും തമ്മിലുള്ള പരസ്പരപൂരകമായ ബന്ധത്തിന് അടിത്തറയിട്ടത് ഈ ഭാരതീയ കാഴ്ചപ്പാടാണ്.

അന്ത്യോദയവും ഭാരതീയ വികസന സങ്കല്പവും

1897ല്‍ ചിക്കാഗോ പ്രസംഗത്തിനുശേഷം ഭാരതത്തില്‍ തിരിച്ചെത്തിയ സ്വാമി വിവേകാനന്ദന്‍, കൊളംബോ മുതല്‍ അല്‍മോറ വരെയുള്ള തന്റെ പ്രസംഗങ്ങളിലൂടെ മുന്നോട്ടുവെച്ച പ്രധാന ദര്‍ശനം ഭാരതത്തിന്റെ യഥാര്‍ത്ഥ ഉദയത്തെക്കുറിച്ചായിരുന്നു. ‘ഭാവി ഭാരതം ഉദിച്ചുയരേണ്ടത് കര്‍ഷകന്റെ കുടിലില്‍ നിന്നും, മത്സ്യത്തൊഴിലാളിയുടെ കൂരയില്‍ നിന്നും, ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നുമാണ്’ എന്ന് സ്വാമിജി ഓര്‍മ്മിപ്പിച്ചു.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ വിഭാവനം ചെയ്ത ‘ഏകാത്മ മാനവദര്‍ശന’ത്തിലും ബിഎംഎസ് മുന്നോട്ടുവെക്കുന്ന ‘അന്ത്യോദയ’ കാഴ്ചപ്പാടിലും പ്രതിഫലിക്കുന്നത് ഈ സങ്കല്പം തന്നെയാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ള അവസാനത്തെ വ്യക്തിക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമേ രാജ്യം യഥാര്‍ത്ഥത്തില്‍ സാമ്പത്തികമായി മുന്നേറുന്നു എന്ന് പറയാന്‍ സാധിക്കൂ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കുതിച്ചുയരുമ്പോഴും ജി.ഡി.പി. വര്‍ദ്ധിക്കുമ്പോഴും, അതിന്റെ യഥാര്‍ത്ഥ പ്രതിഫലനം ഓരോ തൊഴിലാളിയുടെയും കുടുംബജീവിതത്തിലും അടുക്കളയിലുമാണ് പ്രകടമാകേണ്ടത്.

ന്യായമായ അവകാശങ്ങളും അട്ടിമറി നീക്കങ്ങളും

തൊഴില്‍ മേഖല ഇന്ന് നേരിടുന്ന അപകടകരമായ പ്രതിസന്ധികളിലൊന്ന്, തൊഴിലാളികളുടെ ന്യായമായ പ്രശ്നങ്ങളെ മറയാക്കി നടക്കുന്ന രഹസ്യ അജണ്ടകളാണ്. വ്യാവസായിക അശാന്തി സൃഷ്ടിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനാണ് നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമം. പണിമുടക്കുകളും പ്രതിഷേധങ്ങളും വ്യവസായങ്ങള്‍ പൂട്ടിക്കാനും, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനും, വികസന മുരടിപ്പുണ്ടാക്കാനുമുള്ള ആയുധമാക്കി ഇക്കൂട്ടര്‍ മാറ്റുന്നു.

ബുദ്ധിജീവി ചമഞ്ഞ് ക്യാമ്പസുകളിലും വ്യവസായ ശാലകളിലും യൂണിയനുകളിലും നുഴഞ്ഞുകയറുന്ന ‘ദിമാഗി നക്സല്‍’ (അര്‍ബന്‍ നക്സല്‍) അച്ചുതണ്ടുകളുടെ അട്ടിമറി നീക്കങ്ങള്‍ തൊഴിലാളി സമൂഹം തിരിച്ചറിയണം. കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്വാഭാവികമായ ആവലാതികളെ തെറ്റായ ദിശയിലേക്ക് തിരിച്ചുവിട്ട് രാജ്യവിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ഇവരുടെ ശൈലി. തൊഴിലാളികളുടെ താല്പര്യമല്ല, മറിച്ച് വ്യവസ്ഥിതിയെയും ഭരണ സംവിധാനങ്ങളെയും തകിടം മറിക്കുക എന്നതാണ് ഇത്തരം ശക്തികളുടെ ലക്ഷ്യം.

അതുകൊണ്ടുതന്നെ, കേവലം വര്‍ഗ്ഗസമരത്തിന്റെ പേരില്‍ നാശമുണ്ടാക്കുന്ന പ്രസ്ഥാനങ്ങളെ തിരിച്ചറിഞ്ഞ്, ദേശസ്നേഹം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളില്‍ അടിയുറച്ച് വിശ്വസിക്കാന്‍ സാധിക്കണം. ‘ദേശത്തിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ട് തൊഴിലാളി സംരക്ഷണം’ എന്ന ബിഎംഎസിന്റെ നിലപാട് ഇവിടെയാണ് പ്രസക്തമാകുന്നത്. രാഷ്‌ട്രമില്ലെങ്കില്‍ വ്യവസായമില്ല, വ്യവസായമില്ലെങ്കില്‍ തൊഴിലാളിയുമില്ല എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം.

മാറുന്ന തൊഴില്‍മേഖലയും എഐ യുഗവും

ഇന്ന് വ്യവസായ മേഖല ഘടനാപരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ആധുനിക യന്ത്രവല്‍ക്കരണവും നിര്‍മ്മിത ബുദ്ധിയും കാരണം ഉല്‍പാദനം വര്‍ദ്ധിക്കുകയും അതേസമയം മനുഷ്യരുടെ തൊഴിലവസരങ്ങള്‍ ചുരുങ്ങുകയും ചെയ്യുന്ന ‘തൊഴില്‍രഹിത വളര്‍ച്ച’ എന്ന വലിയ പ്രതിസന്ധി രൂപപ്പെടുന്നു.

ഇത് കേവലം സര്‍ക്കാരിന്റെ മാത്രം വിഷയമല്ല; തൊഴിലാളി സംഘടനകളും സര്‍വ്വ സമാജവും ഒരുപോലെ ചര്‍ച്ച ചെയ്യേണ്ട ദേശീയ വിഷയമാണ്. ഈ മാറ്റങ്ങളെ നേരിടാന്‍ തൊഴിലാളികള്‍ കാലത്തിനൊത്ത് നൈപുണ്യം വികസിപ്പിക്കണം.

പുതിയ കാലത്തെ വെല്ലുവിളികളും സംഘടിത ശക്തിയും

ഐ.ടി. മേഖലയിലെ ചൂഷണം: അനിയന്ത്രിതമായ ജോലി സമയം, മാനസിക സമ്മര്‍ദ്ദം, തൊഴില്‍ അരക്ഷിതാവസ്ഥ എന്നിവ ഐ.ടി രംഗത്ത് രൂക്ഷമാണ്.

ഗിഗ് വര്‍ക്കര്‍മാര്‍ : ഡെലിവറി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് കൃത്യമായ നിയമപരിരക്ഷയോ സാമൂഹിക സുരക്ഷയോ ലഭ്യമല്ല.

അതിഥി തൊഴിലാളികള്‍: സുരക്ഷിതമായ പാര്‍പ്പിടം, വേതന തുല്യത, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഇവര്‍ക്ക് ഇനിയും ഉറപ്പാക്കേണ്ടതുണ്ട്.

അസംഘടിത മേഖല: ഭാരതത്തിലെ തൊഴില്‍ ശക്തിയുടെ ഭൂരിഭാഗവും വരുന്ന അസംഘടിത മേഖലയിലെ തൊഴില്‍ സ്ഥിരതയും സോഷ്യല്‍ സെക്യൂരിറ്റിയും, പെന്‍ഷന്‍ സംവിധാനങ്ങളും ഗൗരവതരമായ വിഷയങ്ങളാണ്.

പരസ്പര വിശ്വാസവും – ലേബര്‍ കോഡിലെ ബിഎംഎസ് നിലപാടും

തൊഴിലാളിയും തൊഴിലുടമയും പരസ്പരം പോരടിക്കുന്ന ശത്രുക്കളല്ല, മറിച്ച് സമൂഹത്തിന്റെ സമഗ്രവികസനത്തിനായി ഒരുമിച്ച് നില്‍ക്കേണ്ട പങ്കാളികളാണ് എന്നതാണ് ബിഎംഎസ് കാഴ്ചപ്പാട്. ‘റെസ്പോണ്‍സിബിള്‍ കോ-ഓപ്പറേഷന്‍’ എന്ന നയത്തിലൂടെ തൊഴിലാളിയും ഉടമയും സമൂഹവും പരസ്പര സമന്വയത്തോടെ. സമവായത്തോടെ മുന്നോട്ട് പോകണം. രാജ്യത്തിന്റെ വികസനത്തിന് തൊഴിലാളികളുടെ പങ്ക് നി
ര്‍ണ്ണായകമാണ്; അതിനാല്‍ അവരുടെ ന്യായമായ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നിലപാടിനും ബിഎംഎസ് അനുകൂലമല്ല.

പുതിയ ലേബര്‍ കോഡുകള്‍ നടപ്പിലാക്കുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടണം. തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ഉണ്ടാവരുതെന്ന കൃത്യമായ നിലപാടാണ് സംഘടനയ്‌ക്കുള്ളത്. ബിഎംഎസ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ന്യായമായ ആവശ്യങ്ങളും ആശങ്കകളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ സര്‍ക്കാര്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎംഎസിന് ലോകവേദികളില്‍ അംഗീകാരം

ഇന്ന് ബിഎംഎസിന്റെ നിലപാടുകള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ പോലുള്ള സംഘടനകളുടെ പ്രസക്തി നഷ്ടപ്പെടുന്ന കാലമാണിത്. പകരം, സംഘര്‍ഷരഹിതമായ ഭാരതീയ തൊഴില്‍ ദര്‍ശനത്തെ ലോകം നെഞ്ചേറ്റുന്നു.

ഐ.എല്‍.ഒ അംഗീകാരം: ബിഎംഎസ് നിരന്തരം ഉന്നയിച്ച ‘എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷ’ എന്ന ആവശ്യം അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ കണ്‍വെന്‍ഷന്‍ അംഗീകരിച്ച് ലോകരാജ്യങ്ങള്‍ ഏറ്റെടുത്തു.

ആഗോള നേതൃത്വം: ജി-20 ഉച്ചകോടിയുടെ ഭാഗമായ ലേബര്‍-20, ബ്രിക്സ് ലേബര്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പ്രമുഖ ആഗോള വേദികള്‍ക്ക് നേതൃത്വം നല്‍കാന്‍ ബിഎംഎസിന് സാധിച്ചു.

ആഗോള പങ്കാളിത്തം: നാല്‍പ്പതിലധികം വിദേശ രാജ്യങ്ങളിലെ തൊഴിലാളി സംഘടനകള്‍ ബിഎംഎസിന്റെ നേതൃത്വത്തെ അംഗീകരിച്ച്, ഭാരതീയ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് ബിഎംഎസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നു.

വിശ്വകര്‍മ്മാവിന്റെ സന്ദേശവും ദേശീയ പ്രതിബദ്ധതയും

നിര്‍മ്മാണ കലയുടെയും സാങ്കേതികവിദ്യയുടെയും ആദിപിതാവായ ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ ജീവിതം എക്കാലത്തും ദേശീയവാദികള്‍ക്ക് ആദര്‍ശ പ്രേരണയാണ്. സ്വന്തം പുത്രനായ വൃത്രാസുരന്‍ ധര്‍മ്മത്തിനും പ്രകൃതിനിയമങ്ങള്‍ക്കും വിഘാതമായി നിന്നപ്പോള്‍, വ്യക്തിബന്ധങ്ങള്‍ക്കും കുടുംബസ്നേഹത്തിനും അതീതമായി രാഷ്‌ട്ര-ലോക സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയ വ്യക്തിത്വമാണ് വിശ്വകര്‍മ്മാവിന്റേത്. ലോകത്തെ രക്ഷിക്കാനായി ദധീചി മഹര്‍ഷിയുടെ അസ്ഥികളില്‍ നിന്നും അതിശക്തമായ വജ്രായുധം നിര്‍മ്മിച്ച് നല്‍കി ധര്‍മ്മസംസ്ഥാപനം ഉറപ്പുവരുത്തിയ ഉദാത്തമായ ത്യാഗത്തിന്റെ ചരിത്രമാണത്.

വ്യക്തിതാല്പര്യങ്ങളേക്കാളും സ്വാര്‍ത്ഥതയേക്കാളും ഉപരിയായി ധര്‍മ്മവും ദേശസുരക്ഷയും മുന്‍നിര്‍ത്തി കര്‍മ്മം ചെയ്യണമെന്ന ഈ ബോധമാണ് തൊഴിലാളി സമൂഹം നെഞ്ചിലേറ്റേണ്ടത്. തൊഴിലാളിയെ ആത്മാവുള്ള മനുഷ്യനായി കണ്ട് ചേര്‍ത്തുപിടിക്കുന്ന ഭാരതീയ ചിന്ത മുന്‍നിര്‍ത്തി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ സജീവ പങ്കാളികളാകാനും വിഘടനവാദ ശക്തികളെ പ്രതിരോധിക്കാനും ഈ വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

 

Recent Posts