കോഴിക്കോട് കടപ്പുറത്ത് വന്‍തോതില്‍ പണമൊഴുക്കി വലിയൊരു സമ്മേളനം സംഘടിപ്പിച്ച് സിപിഎം സംസ്ഥാന സമിതിയുടെ വിശാല കമ്മിറ്റി യോഗം അവസാനിച്ചപ്പോള്‍ ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവര്‍ എന്തോ വലിയ കാര്യം സംഭവിച്ചെന്ന് കരുതിക്കാണും. പക്ഷേ, കോഴിക്കോട് എകെജി ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റിയുടെ വിശാലയോഗ നടപടികള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ വീക്ഷിച്ചവര്‍ക്ക് പുതുതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാവും. പത്തു വര്‍ഷത്തെ പിണറായി ഭരണത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ അവലോകന രേഖയുടെയും, സംസ്ഥാന കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുമെന്ന അവകാശവാദവുമായാണ് കോഴിക്കോട്ടു പ്രത്യേക സമ്മേളനം സംഘടിപ്പിച്ചത്. പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളില്‍പ്പെടുന്ന ചിലരെ സംസ്ഥാന സമിതിയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കുകയും, മറ്റു ചിലരെ ഈ സമിതികളിലേക്ക് തിരുകിക്കയറ്റുകയും ചെയ്തു എന്നതൊഴികെ ക്രിയാത്മകമായി ഒന്നും സംഭവിച്ചിട്ടില്ല.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ശാസിച്ചു, കണ്ണൂരിലെ പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി, തോമസ് ഐസക്കിനെ ഒഴിവാക്കി എന്നതൊക്കെ വലിയ വാര്‍ത്തകളായി ജനങ്ങളില്‍ എത്തിക്കുന്നതില്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും സിപിഎമ്മിന്റെ ‘വര്‍ഗസ്വഭാവം’ മാറാന്‍ പോകുന്നില്ലെന്ന് കാര്യബോധമുള്ളവര്‍ക്ക് മനസ്സിലാവും. ഒരു അനുചരന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മൂക്കില്‍ വലിച്ചുകേറ്റി ഇല്ലാതാക്കുമെന്ന് ഭാവിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി വിശാല കമ്മിറ്റി കഴിഞ്ഞതോടെ കൂടുതല്‍ പരിഹാസ്യനാവുകയാണ് ചെയ്തത്. പാര്‍ട്ടിയുടെ മുതലാളിയായി തുടരുന്ന പിണറായിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും അക്രമരാഷ്‌ട്രീയവും സ്വാംശീകരിച്ച് വളര്‍ന്ന ഈ പാര്‍ട്ടിയില്‍ ജനാധിപത്യമോ സ്വയം വിമര്‍ശനമോ നവീകരണമോ നടക്കില്ല.
പിണറായി കുടുംബത്തിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉയരുകയും, കേസുകളില്‍ പ്രതികളാവുകയും, അഴിമതിയുടെ തെളിവുകള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിശാല കമ്മിറ്റി ചേര്‍ന്നത്. ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ആദര്‍ശ ധീരന്മാര്‍ ആരും തയ്യാറായില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ വിവരമറിയും. പിണറായി നീണാള്‍ വാഴട്ടെ എന്ന് ആരും പരസ്യമായി പറഞ്ഞില്ലെന്നു മാത്രം. ഫലത്തില്‍ അങ്ങനെയാണ് സംഭവിച്ചിരിക്കുന്നത്.
ഒരു ചുവട് കൂടി, അഭിമാന പൂര്‍വ്വം
ജന്മഭൂമി ദിനപ്പത്രം വളര്‍ച്ചയുടെ ഒരുപടി കൂടി കടന്നിരിക്കുന്നു. തിരുവനന്തപുരം എഡിഷന് സ്വന്തം പ്രസ് എന്ന ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ ജന്മഭൂമി കുടുംബത്തിന് അഭിമാനിക്കാനേറെയുണ്ട്. പരിമിതികളെ അതിജീവിച്ച് ലക്ഷ്യത്തിലെ ത്താന്‍ പ്രയത്‌നിച്ച ഒട്ടേറെ വ്യക്തിത്വങ്ങളെ ഓര്‍ത്തുകൊണ്ടാണ് ഇനിയുള്ള യാത്രയും.
തിരുവനന്തപുരത്ത് വേളിയിലാണ് മാതൃകാ പ്രിന്റ്ടെക് എന്ന പ്രിന്റിങ് പ്രസ്. അമ്പതു വര്‍ഷം കടന്ന ജന്മഭൂമിയുടെ നേട്ടങ്ങളില്‍ ഏറ്റവും പുതിയതാണിത്. ജനപ്രതിനിധികളും വിശിഷ്ട വ്യക്തിത്വങ്ങളും ചേര്‍ന്ന് പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ലോകം ഡിജിറ്റല്‍ ലോകത്തേക്ക് കുതിക്കുമ്പോള്‍, അതിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് ജന്മഭൂമിയുടെ കുതിപ്പ്.
അഞ്ചുപതിറ്റാണ്ടുമുമ്പ്, ദേശീയവാദികളുടെ ആഗ്രഹ സാഫല്യമായി പിറന്നുവീണ ജന്മഭൂമി, തലസ്ഥാനത്ത് സായാഹ്ന പത്രമായിത്തുടങ്ങി, അതിവേഗം പ്രഭാത പത്രമാകുകയായിരുന്നു. 1995 ജൂണ്‍ 26ന് തിരുവനന്തപുരം സായാഹ്ന പതിപ്പിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. അന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനിയാണ് പ്രകാശനം നിര്‍വഹിക്കാനെത്തിയത്. അന്നത്തെ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഒരു വര്‍ഷത്തിനകം പ്രഭാത ദിനപത്രമായി. ഇന്ന് ഒന്‍പത് എഡിഷനുകളാണ് ജന്മഭൂമിക്ക്.
മറ്റു പത്രങ്ങളിലൂടെ ലഭിക്കാത്ത, എന്നാല്‍ ദേശീയതയില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വാര്‍ത്തകള്‍ നിരവധിയുണ്ട്. അവ കലര്‍പ്പില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള ദൗത്യബോധം ജന്മഭൂമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. ആ ബോധ്യത്തിന് വേഗവും കൃത്യതയും കൊണ്ടുവരാന്‍ മാതൃകാ പ്രിന്റ്ടെക് എന്ന ഈ പ്രസ്സ് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമേതുമില്ല.
















