ന്യൂഡൽഹി ; മതസ്വാതന്ത്ര്യത്തിൽ ഇടപെടുന്ന ഏകീകൃത സിവിൽ കോഡ് മുസ്ലീങ്ങൾക്ക് സ്വീകാര്യമാകില്ലെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി . മുസ്ലീങ്ങൾക്ക് എന്തിലും വിട്ടുവീഴ്ച ചെയ്യുമെന്നും തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും മദനി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് (UCC) സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുകയായിരുന്നു മദനി.
“2029-ന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ഒരു അടിസ്ഥാനപരമായ ചോദ്യം ഉയർത്തുന്നു: രാജ്യം ഭരിക്കപ്പെടുന്നത് ഭരണഘടന പ്രകാരമാണോ അതോ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്ര അജണ്ട പ്രകാരമാണോ? പൗരന്മാരുടെ മതസ്വാതന്ത്ര്യം നിയന്ത്രിക്കാനും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാനുമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ മതേതര ഭരണഘടനയെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കാനാണ് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് ആഗ്രഹിക്കുന്നത്. അതിനാൽ, ഏകീകൃത സിവില്‍ കോഡിനെതിരെ ഞങ്ങൾ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നീതി ലഭിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഇതുവരെ ആറ് തവണ വാദം കേൾക്കൽ നടന്നു. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായിട്ടുണ്ട്.
ശരിയത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല. മുസ്ലീങ്ങൾക്ക് മറ്റെന്തിലും വിട്ടുവീഴ്ച ചെയ്യാൻ സാധിച്ചേക്കാം, എന്നാൽ തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവില്ല. ഈ വിഷയം മുസ്ലീങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചല്ല, മറിച്ച് അവരുടെ ഭരണഘടനാപരവും മതപരവുമായ അവകാശങ്ങളെക്കുറിച്ചാണ് . ഏകീകൃത സിവില്‍ കോഡിലൂടെ, രാജ്യത്തിന്റെ ഭരണഘടന മുസ്ലീങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ എടുത്തുമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
മുസ്ലീം വ്യക്തിനിയമങ്ങൾ മനുഷ്യനിർമ്മിതമല്ല. മറിച്ച്, അവ വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഏതെങ്കിലും മതപരമായ വ്യക്തിനിയമത്തിന് കീഴിൽ തങ്ങളുടെ കാര്യങ്ങൾ നടത്താൻ ആഗ്രഹിക്കാത്തവർക്കായി രാജ്യത്ത് ഇതിനകം തന്നെ ബദൽ സിവിൽ നിയമങ്ങൾ നിലവിലുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ, നിർബന്ധിത ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത എന്താണ് ? എന്നുമാണ് മദനിയുടെ സോഷ്യൽ മീഡിയ കുറിപ്പ്.
















