
ഗുരുവായൂർ: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ കെ പവൻകല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു പവൻ കല്യാണിന്റെ ക്ഷേത്ര ദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ അദ്ദേഹം തൊഴുത് പ്രാർത്ഥിച്ചു പ്രസാദങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പിന്നാലെ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലും പവൻ കല്യാൺ ദർശനം നടത്തി. ഇവിടെയും പ്രത്യേക പൂജകൾ നടത്തി.
ശനിയാഴ്ച പുലർച്ചെ നടന്ന നിർമാല്യ ദർശനത്തിൽ പവൻ പങ്കെടുത്തു. ഏകദേശം 30 മിനിറ്റോളം ചടങ്ങുകളിൽ പങ്കെടുത്തു. ഭഗവാന് പരമ്പരാഗത പട്ടു വസ്ത്രങ്ങൾ സമർപ്പിച്ച് തൊഴുകയും ചെയ്തു. തൈലാഭിഷേകം, ശംഖാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പ്രത്യേക വഴിപാടുകളുടെ വിവരങ്ങൾ പൂജാരിമാർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ഗുരുവായൂരിൽ ക്ഷേത്ര ചുമരുകളിൽ വരച്ചിരിക്കുന്ന പൗരാണിക ചുവർചിത്ര കലകളെക്കുറിച്ചും നിർമ്മാണ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. മുൻ തൃശൂർ ജില്ലാ കളക്ടറും ഉപമുഖ്യമന്ത്രി പവൻകല്യാണിന്റെ ഓഫീസർ ഓൺ ഡ്യൂട്ടിയുമായ വി ആർ കൃഷ്ണ തേജയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
രണ്ടുമാസം മുമ്പ് പവൻ കല്യാൺ ഒരു ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. 2016 മുതൽ തന്നെ അലട്ടുന്ന തോൾ വേദനയ്‌ക്കുള്ള ശസ്ത്രക്രിയയാണ് പവൻ നടത്തിയത്. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. ജൂലൈയിൽ നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മടങ്ങിയ അദ്ദേഹം, ഹൈദരാബാദിലെ വസതിയിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വിശ്രമം തുടരുകയായിരുന്നു. ആറ് മാസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വലതുതോളിന്റെ റൊട്ടേറ്റർ കഫ് പേശികളിലെ കീറലാണ് പ്രശ്നമുണ്ടാക്കിയിരുന്നത്. പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. ദിൻഷാ പർദിവാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.