2026 ജൂലൈ 21-ന് മാധ്യമപ്രവര്‍ത്തകനായ ടി. സി. രാജേഷ് ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ലേഖനം ഇപ്പോഴും എല്ലാവര്‍ക്കും വായിക്കാവുന്ന വിധം ലഭ്യമാണ്. ദേശാഭിമാനി വാരാന്തപ്പതിപ്പിനു വേണ്ടി തയ്യാറാക്കിയ ഈ ലേഖനം സിപിഎം ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്ന്, വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇറക്കേണ്ടിയിരുന്ന ആ പ്രത്യേക പതിപ്പ്, വിവാദ ലേഖനം ഒഴിവാക്കി തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന്, ദേശാഭിമാനിയുടെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.ആര്‍. അജയന്‍ തന്റെ തസ്തിക രാജിവെച്ച് ഒഴിഞ്ഞു. എന്നാല്‍, അങ്ങനെ ഒരു ലേഖനമേ ഉണ്ടായിരുന്നില്ലെന്നാണ് സിപിഎം നേതാവ് എം. സ്വരാജ് അന്ന് അവകാശപ്പെട്ടത്. അതേ സ്വരാജ് തന്നെയാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേരള പോലീസ് മേധാവിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടിനെ സിപിഎം നേതൃത്വം ഭയക്കുന്നതിന്റെ കാരണം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി. സപ്തംബര്‍ എട്ടിന്, ഇ.ഡി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനോട് 2002-ലെ കള്ളപ്പണ നിരോധന നിയമ വകുപ്പ് 66(2) പ്രകാരം പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അഴിമതി നിരോധന നിയമപ്രകാരവും മറ്റ് ബന്ധപ്പെട്ട നിയമങ്ങള്‍ അനുസരിച്ചും അന്വേഷണം നടത്തി വിചാരണക്കോടതി മുമ്പാകെ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡി.യുടെ നിയമപരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമം വകുപ്പ് 3 അനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റം ആരോപിക്കപ്പെട്ട് കേസെടുക്കാന്‍ ഇ.ഡി. കേരള പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ പ്രതികള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകള്‍ വീണ തൈക്കണ്ടിയും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസുമാണ്. മുഹമ്മദ് റിയാസ് 20.5 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകളും അതില്‍നിന്ന് ഹവാല കടത്തും നടത്തി എന്ന കണ്ടെത്തലുകളാണ് ഇ.ഡി. റിപ്പോര്‍ട്ടിലുള്ളത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വളരെ വ്യക്തമാണ ്’നിയമം നിയമത്തിന്റെ വഴിക്ക് പോകും’ എന്ന്. അതുതന്നെയാണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. ലാലു പ്രസാദ് യാദവ്, പി. ചിദംബരം, അരവിന്ദ് കെജ്രിവാള്‍, ഷിബു സോറന്‍, ജയലളിത തുടങ്ങിയ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളെക്കാള്‍ കൂടിയ പരിഗണന നിയമത്തിനു മുന്നില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിക്ക് ലഭിക്കില്ല. ഇ.ഡി. റിപ്പോര്‍ട്ടിനെതിരെ പിണറായി വിജയന്‍ ആലപ്പുഴയില്‍ നടത്തിയ പാര്‍ട്ടി പൊതുയോഗങ്ങളില്‍ തീര്‍ത്ത പ്രതിരോധം ജനം കണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിരോധം ദുര്‍ബ്ബലവും വിചാരണക്കോടതിയില്‍ നിലനില്‍ക്കുന്നതുമല്ല.
പ്രതിരോധത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി വിജയന്‍ വിശദീകരിച്ചത് ഇ.ഡി.യുടെ കണ്ടെത്തലുകള്‍ ലജ്ജാകരമെന്നാണ്. മുഹമ്മദ് റിയാസ് ഹവാല പണമിടപാട് നടത്തി ദുബായിലേക്ക് കള്ളപ്പണം അയച്ചു എന്ന് പറയപ്പെടുന്ന സമയത്ത് റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നില്ല. വീണയുടെ കള്ളപ്പണം റിയാസ് വഴി ദുബായിലേക്ക് അയക്കുന്നതിന് വീണ റിയാസിന്റെ ഭാര്യയാകണമെന്ന് നിയമത്തില്‍ വ്യവസ്ഥയില്ല. മൂന്നാമതായി അദ്ദേഹം പറഞ്ഞത് തൃശ്ശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്തു എന്നുള്ളതാണ്. ഇത് സംബന്ധിച്ച കേസില്‍ സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറിമാരായ എം.എം. വര്‍ഗ്ഗീസ്, കെ. രാധാകൃഷ്ണന്‍ എം.പി., എ.സി. മൊയ്തീന്‍ എംഎല്‍എ എന്നിവര്‍ കൊച്ചിയിലെ ഇ.ഡി. കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെന്ന് വാര്‍ത്ത വന്നു.
1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം തെര. കമ്മിഷന്‍ മുന്‍പാകെ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടിയാണ് സിപിഎം. വര്‍ഷംതോറും വരവുചെലവ് കണക്കുകള്‍ തെര. കമ്മിഷന് നല്‍കി അംഗീകാരം വാങ്ങണം. കണക്കില്‍പ്പെടാത്ത 29.29 കോടി രൂപയുടെ ആസ്തികള്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബിനാമി പേരുകളില്‍ കണ്ടെത്തിയാല്‍ അതിനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഇ.ഡി.ക്ക് അധികാരമുണ്ട്; അപ്രകാരമാണ് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിമാര്‍ വിചാരണ നേരിടുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഇ.ഡി. കേരള പോലീസ് മേധാവിയോട് നിര്‍ദ്ദേശിക്കുമ്പോള്‍, അതിനെതിരായി സിപിഎം ജില്ലാ സെക്രട്ടറിമാര്‍ പ്രതിയായ കരുവന്നൂര്‍ കള്ളപ്പണ കേസ് ഉന്നയിക്കുന്നത് തനിക്കെതിരായ കേസുകള്‍ ഇല്ലാതാക്കാന്‍ തക്കതായ കാരണമല്ല.
പിണറായിക്കെതിരായ ഇ.ഡി.യുടെ മുഖ്യ കണ്ടെത്തല്‍, മകളുടെ പേരിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ സേവനങ്ങള്‍ നല്‍കാതെ 3.28 കോടി രൂപ കൈക്കൂലി വാങ്ങി എന്നതാണ്. വിദേശത്തുള്ളവരുമായി ഹവാല ഇടപാടുകള്‍ നടത്തി കള്ളപ്പണം കടത്തുന്നത് 1999-ലെ വിദേശനാണയ വിനിമയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും (ഫെമ) എതിരാണ്. അതിനാല്‍ ഇ.ഡി.ക്ക് കേസെടുക്കാന്‍ കഴിയും. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ഇ.ഡി. 26 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് തെളിവുകള്‍ സഹിതം പോലീസ് മേധാവിക്ക് അയച്ചത്. പണമിടപാടുകള്‍ സംബന്ധിച്ചുള്ള ബാങ്ക് രേഖകളും കൊച്ചിയിലെ കരിമണല്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴികളും വീണയുടെ കുറ്റസമ്മത മൊഴിയും റെയ്ഡില്‍ കണ്ടെടുത്ത ചുവന്ന ഡയറിയിലെ ഏഴ് പേജുകളും മറ്റും ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടില്‍ തെളിവായി ഹാജരാക്കിയിട്ടുള്ളതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഇ.ഡി. മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. അതിനാല്‍ പിണറായിയുടേയും ചില സിപിഎം നേതാക്കളുടെയും പ്രതിരോധം നിയമത്തിനു മുന്‍പില്‍ നിലനില്‍ക്കുന്നതല്ല.
2023 ജൂണില്‍ ദേശാഭിമാനിയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന എസ്.ആര്‍. ശക്തിധരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നടുക്കുന്നതായിരുന്നു. കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍ വെച്ച് 2.35 കോടി രൂപ എണ്ണിത്തിട്ടപ്പെടുത്താനും, അത് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്താനും ഒരു പ്രമുഖ നേതാവിനെ സഹായിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 23-ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ മാധ്യമസമ്മേളനത്തിലെ പ്രസ്താവന ശ്രദ്ധേയമാണ്: ”എസ്.ആര്‍. ശക്തിധരന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അദ്ദേഹം സൂചിപ്പിച്ച ആ പ്രമുഖ നേതാവ് മുഖ്യമന്ത്രി വിജയന്‍ തന്നെയാണ്. ദേശാഭിമാനിയുടെ കൊച്ചി ഓഫീസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി താമസിക്കാന്‍ വിജയന് മാത്രമേ സാധിക്കൂ. അന്ന് തുകയുമായി പോയ കാറില്‍ ഇപ്പോഴത്തെ മന്ത്രിസഭയിലെ മറ്റൊരു അംഗം കൂടി ഉണ്ടായിരുന്നു.”
അന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി അന്വേഷണം നേരിടണമെന്ന് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. ‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’ എന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ച് ഇനി ജനങ്ങള്‍ക്ക് കാത്തിരിക്കാം.
















