തിരുവനന്തപുരം: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനെതിരെയും സിഎംആർഎൽ- എക്സാലോജിക്ക് കേസിൽ ഗുരുതരമായ കണ്ടെത്തലുമായി ഇഡി. മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ പരാമർശിച്ചിരിക്കുന്നത്. കൈക്കൂലിയായി സമ്പാദിച്ച 20.5 കോടി രൂപയിൽ നിന്നും പകുതിഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തിയെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയും നിലവിൽ എംഎൽഎയും ആണ് മുഹമ്മദ് റിയാസ്.
പി എ മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിച്ചതിനും ഹവാലാ ഇടപാടിനും ഭാര്യ ടി വീണയുടെ ഡയറിയിൽ തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നുണ്ട്. കേസിൽ വീണ വിജയന്റെ ഡയറിയെ റെഡ് ബുക്ക് എന്നാണ് തെളിവായി വിശേഷിപ്പിച്ചിരിക്കുന്നത്. ദുബായിലേക്ക് പണം കടത്തിയ കാലയളവിൽ ഏകദേശം രണ്ടാഴ്ചയോളം വീണ ദുബായിൽ താമസിച്ചതിനു വ്യക്തമായ തെളിവുകൾ ഉണ്ട്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, ഫാരിസ് എന്നിവർക്കും പണം കടത്തിനെ കുറിച്ച് അറിയാം. ഇവർ ഇക്കാര്യം സമ്മതിച്ചു മൊഴി നൽകിയിട്ടുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 3. 28 കോടി രൂപ കൈക്കൂലി ആയി വാങ്ങിച്ചു എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതും മകളായ വീണ മുഖാന്തരം തന്നെയാണ് വാങ്ങിച്ചിട്ടുള്ളത്. മുൻമുഖ്യമന്ത്രി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണ വിജയനെയും ഉൾപ്പെടുത്തി കോസെടുക്കുന്നതിൽ നിയമപദേശം കാത്തു നിൽക്കുകയാണ് സർക്കാർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമപദേശം ഇന്ന് ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
















